ചേര്‍ത്തല: അഡീഷണല്‍ തഹസില്‍ദാറിന്റെ പേരില്‍ വ്യാജ ഉത്തരവുണ്ടാക്കി പഞ്ചായത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയുടെ പേരില്‍ പോക്കുവരവ് ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം.
തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നത തലത്തില്‍ നീക്കം നടക്കുന്നതായി ആക്ഷേപം. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് സബ് കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണമാണ് പാതിവഴിയില്‍ മുടങ്ങിയത്. അന്വേഷണത്തിന്റെ ആരംഭത്തില്‍ ചേര്‍ത്തല തെക്ക് വില്ലേജിലെ പുറമ്പോക്ക് ഭൂമി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണോയെന്ന് ഉറപ്പാക്കുന്നതിനായി 1991-92 ലെ ഫയലുകള്‍ കണ്ടെത്താന്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വിശദമായ പരിശോധന നടത്തിയെന്നുമാണ് വിവരം.
പഞ്ചായത്തിന്റെ കൈവശമുള്ള പുറമ്പോക്കിനെ സംബന്ധിച്ച രേഖകള്‍ പഞ്ചായത്ത് അധികൃതര്‍ കൈമാറിയിരുന്നു. പ്രഥമ ദൃഷ്ട്യാ കൃത്രിമം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
ചേര്‍ത്തല തെക്ക് വില്ലേജ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ രേഖകളില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. താലൂക്ക് ഓഫിസില്‍ അദാലത്തിന് നല്കുന്ന അപേക്ഷ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററിലെ പേജ് കീറിയനിലയിലും, വില്ലേജ് ഓഫീസിലെ തണ്ടപ്പേര് രജിസ്റ്ററില്‍ കരം സ്വീകരിച്ച ഉദ്യോഗസ്ഥന്റെ പേരും ഒപ്പും രേഖപ്പെടുത്താത്ത നിലയിലുമായിരുന്നു. വില്ലേജിലെയും റിസര്വേയിലെയും ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒന്നേകാല്‍ കോടിയോളം വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കരം പതിച്ചു നല്‍കിയത് കഴിഞ്ഞ സെപ്തംബര്‍ 22 നായിരുന്നു. റീസര്‍വേയില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ നിന്നും വരവ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഡെപ്യുട്ടി തഹസിദാര്‍ കെ.ശ്രീലത പോക്കുവരവ് റദ്ദുചെയ്യുകയും വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സ്ഥലം കൈവശം വെച്ചിരുന്നയാളില് നിന്ന് മൊഴിയെടുത്തതായും കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനായി രണ്ടു ജീവനക്കാരെ നിയമിച്ചതായും നടപടികള്‍ വേഗത്തിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെ രേഖകളില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: