നാടിന്റെ ആഴംതേടി തപസ്യ കലാസാഹിത്യവേദി തുടക്കം കുറിച്ച സാംസ്കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് കൊല്ലൂര്‍ മൂകാംബികാസവിധത്തില് തുടക്കമാവുകയാണ്. അധികാരവും അത്യാര്‍ത്തിയും മുഖമുദ്രയാക്കിയ രാഷ്ട്രീയഭരണനേതൃത്വവും അലസതയും അവനവനിസവും സ്വഭാവമാക്കിയ പൊതുസമൂഹവും കൈകോര്‍ത്തുപിടിച്ച് നശിപ്പിച്ചുകളഞ്ഞ ഈ നാടിന്റെ സാംസ്കാരിക പൈതൃകം തേടിയാണ് ‘തപസ്യ’യുടെ നേതൃത്വത്തില്‍ ഒരുകൂട്ടം കലാകാരന്മാരും കലാസ്വാദകരും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു യാത്രയ്ക്ക് തുടക്കം കുറിച്ചത്. യാത്രയുടെ ആദ്യഘട്ടം കന്യാകുമാരിയില്‍ തുടങ്ങി ഗോകര്‍ണത്ത് അവസാനിച്ച സാഗരതീരയാത്രയായിരുന്നു.
ഭാഷയുടെയും ഭൂമിയുടെയും സംസ്കാരത്തിന്റെയും നിലവിളികള്‍ അലോസരപ്പെടുത്തിയ അന്തരീക്ഷത്തിലൂടെ കാണാനും അറിയാനും അറിയിക്കാനും ആലോചിക്കാനുമുള്ള അവസരങ്ങള്‍ തിരിച്ചറിഞ്ഞ് ആ തീര്‍ത്ഥയാത്ര ഗോകര്‍ണത്ത് മഹേശ്വരബിംബത്തില് ജലാഭിഷേകം നടത്തി പൂര്‍ത്തിയാക്കുകയായിരുന്നു.
സാഗരതീരയാത്രയിലൂടെ തീരദേശഗ്രാമങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ ആ മണ്ണില്‍ വേരൂന്നിയ സാംസ്കാരികപൈതൃകങ്ങളെ ‘തപസ്യ’ തൊട്ടുണര്‍ത്തി. മുക്കടലും സംഗമിക്കുന്ന കന്യാകുമാരിയില്‍ വിവേകാനന്ദസ്വാമികളുടെ പാദങ്ങളില്‍ നിന്ന് ആരംഭിച്ച യാത്ര മുന്നോട്ടുപോന്ന വഴികളിലൊക്കെയും അവഗണിക്കപ്പെട്ടുപോയ പൈതൃകസ്മരണകളെ ജനങ്ങള്‍ക്കുമുന്നില്‍ ചൂണ്ടിക്കാട്ടി.
നാഗര്‍കോവില്‍ എന്നത് ഒരു നഗരമല്ല, കോവിലാണെന്ന് തിരിച്ചറിവ്, കോവളത്ത് നൂറ്റാണ്ടുകളുടെ തര്പ്പണകേന്ദ്രമായിരുന്ന വാവാടുംതുറ ഹവ്വാബീച്ചാകുന്നതിന്റെ അമ്പരപ്പ്, കോവളം കവികളെക്കുറിച്ച് കേട്ടിട്ടേയില്ലാത്ത കോവളത്തുകാര്‍…. ഇപ്പോഴും ആ ചെറിയ കുടിലില്‍ രാമകഥ പാടാന്‍ അവശേഷിക്കുന്ന ഗോമതിയമ്മയെന്ന പിന്‍തലമുറക്കാരി, ജനിച്ച വീട്ടില്‍നിന്ന് പടിയിറക്കപ്പെട്ട് കണ്ണമ്മൂലയിലെ ഇടുങ്ങിയ തെരുവില്‍ പ്രതിമയായി അവശേഷിക്കുന്ന കേരളീയ നവോത്ഥാനത്തിന്റെ കുലദൈവതം വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ഓര്‍മ്മകള്‍, ‘കോടാനുകോടി മീനുകളുടെ പേറ്റില്ലമായ അനന്തനീലസാഗരത്തില് പള്ളികൊള്ളുന്ന ശ്രീപത്മനാഭനെ കാണാന്‍ അരയന് വിലക്കോ’ എന്ന് ഗര്‍ജ്ജിച്ച ഡോ.വി.വി. വേലുക്കുട്ടി അരയനെ അറിയാതെ പോയ പുതിയകാലം, മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരില്ലാക്കാലം പാടേ അവഗണിച്ചുകളഞ്ഞ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ വീടും വീട്ടുകാരും, നാലാപ്പാട്ടെ നാഗത്തറയും നീര്‍മാതളവും കാത്തുരക്ഷിക്കാന്‍ ജനാധിപത്യഭരണകൂടത്തോട് കലഹിക്കേണ്ട ദുരവസ്ഥയില്‍ എത്തിച്ചേര്‍ന്ന പുന്നയൂര്ക്കുളത്തുകാര്, കുട്ടികളുടെ സാന്ദീപനിയായ കുഞ്ഞുണ്ണിമാഷിന് അതിയാരത്ത് സ്വന്തം വീട്ടുമുറ്റത്ത് സ്മാരകം നിര്‍മ്മിക്കാന്‍ സ്ഥലം സാഹിത്യഅക്കാദമിക്ക് വിട്ടുനല്‍കി വഞ്ചിക്കപ്പെട്ട ബന്ധുജനങ്ങള്‍……. സ്മരണകള്‍ നഷ്ടപ്പെടുത്തിയ നാടിന് അവയെ വീണ്ടെടുത്തു നല്‍കുകയായിരുന്നു ‘തപസ്യ’യുടെ സാംസ്കാരിക തീര്‍ത്ഥയാത്ര.
ഗോകര്ണേശന്റെ അനുഗ്രഹങ്ങളുമായി കൊല്ലൂരില്‍ അക്ഷരാത്മികയുടെ മുന്നില്‍ സംഗീതാര്‍ച്ചനയോടെ ഇന്ന് സമാരംഭം കുറിക്കുന്ന രണ്ടാംഘട്ട തീര്‍ത്ഥയാത്രയ്ക്ക് സഹ്യസാനുയാത്ര എന്നാണ് പേര്. സാഗരതീരയാത്ര നാടിന്റെ ആത്മാന്വേഷണമായിരുന്നെങ്കില്‍ സഹ്യസാനുയാത്ര അധിനിവേശത്തിനെതിരായ പ്രതിരോധമാണ്. ഭൂമി അമ്മയാണെന്നും നാമെല്ലാം ആ അമ്മയുടെ മക്കളാണെന്നുമുള്ള ഭവ്യഭാവനയാണ് ഈ യാത്രയുടെ അകക്കാമ്പ്. കുന്നിടിച്ച്, കുളം നികത്തി, മണിമാളികകള്‍ തീര്‍ക്കുന്ന പുതുമലയാളിയുടെ പാര്‍പ്പിടഭ്രാന്ത്, പണമൊഴുക്കിന്റെ പിന്‍ബലത്തില്‍ ഇടിച്ചുനിരത്തപ്പെടുന്ന മലനിരകള്‍, ചെളിയെടുത്തും വനമെരിച്ചും മലയാളത്തെ മരുഭൂമിയാക്കുന്ന കയ്യേറ്റമാഫിയകള്‍, കൊടുംവരള്‍ച്ചയിലേക്ക് അതിവേഗം നീങ്ങുകയാണ് കേരളം.
പരമാര്‍ത്ഥത്തില്‍ ഗംഗയും നിളയും രണ്ടല്ലെന്ന കണ്ടെത്തലിന് എത്ര കാലത്തെ പഴക്കമുണ്ട്. പാക്കനാരുടെ ആ പഴയ കഥയോളമോ, അതോ പ്രകൃത്യുപാസകരായ നമ്മുടെ കവിമുത്തച്ഛന്മാരുടെ കലാപം കലര്‍ന്ന വിലാപത്തോളമോ….. എന്തായാലും കാലത്തിനുമുകളില്‍ കായ്യൊപ്പ് പതിച്ചു കടന്നുപോയവരുടെ ആ വാക്കുകള്‍ക്ക് നമ്മള് വില കല്പിച്ചിട്ടേയില്ല എന്നതിന് വലിയ മഴക്കാലത്തും വരള്നാവുനീട്ടുന്ന നിളയുടെ തേങ്ങല്‍ തന്നെ ധാരാളം. കേരളത്തിന്റെ സിന്ധുവാണ് നിള എന്ന ഇതിഹാസത്തോളം കടന്നുചെല്ലുന്ന ഒരു നിരീക്ഷണമുണ്ട്. ഈ പുഴയ്ക്ക് ഭാരതമെന്നാണ് മലയാളം പേരിട്ടത്. ഇതിന്റെ തീരത്താണ് അഭിമാനിയായ മലയാളി പിറന്നതും വളര്‍ന്നതും അന്ത്യനിദ്ര പൂകിയതും. ഇവിടെനിന്നാണ് മാമാങ്കപ്പോര്വിളികള് ഉയര്‍ന്നത്.
അഭിമാനിക്കാനെന്തെങ്കിലും ഇനി നമുക്ക് ബാക്കിയുണ്ടെങ്കില്‍ അത് ഈ നിളാതീരം പകര്‍ന്നതാണ്. അറിവിന്റെ പാലാഴി പാനയിലാക്കി പൂന്തേന്‍പോലെ മലയാളിക്ക് പകര്‍ന്ന പൂന്താനവും രാമകഥപാടിയെത്തിയ തുഞ്ചന്റെ ശാരികയും നാരായണീയദര്പ്പണത്തിലൂടെ അവനവനെ തിരിച്ചറിയാന്‍ ഉള്ളാഴം കാട്ടിത്തന്ന മേല്‍പ്പുത്തൂരും അക്ഷരത്തിന് യജ്ഞാഗ്നിയുടെ ചൂടും വിശുദ്ധിയുമുണ്ടെന്ന് മലയാളത്തെ പഠിപ്പിച്ച ഋഷികവികളുടെ പരമ്പരയും നമുക്ക് വരമായി പകര്‍ന്നേകിയത് ഈ നിളാതീരമാണ്. ഈ മണല്ത്തിട്ടിനൊന്ന് നമോവാകമോതാതെ നമുക്കെങ്ങനെ മലയാളത്തെ അറിയാനാവും.
മോക്ഷദായിനികളായ, ശോകനാശിനികളായ നാല്പത്തിനാല് സഹ്യാദ്രികന്യകകളുടെ സംസ്കാരപ്രവാഹമാണ് മലയാണ്മയുടെ മാറിടത്തില്‍ പാരമ്പര്യനിരാസത്തിന്റെ കള്ളിമുള്‍ച്ചെടികള്‍ക്ക് അടിവേരുറപ്പിക്കാനുള്ള അവസരം നിഷേധിച്ചത്. നിള പഠിപ്പിച്ച പാഠങ്ങളാണ് കൈവഴി കൈവഴി പകര്‍ന്ന് ഓരോ പുഴയും മലയാളിക്ക് പകര്‍ന്നത്. കായലുകളും കുളങ്ങളും വിശാലമായ തടാകങ്ങളും കൊച്ചരുവികളും ഇടത്തോടുകളും പാടവരമ്പുകള്‍ക്കിടയിലെ നീര്‍ച്ചാലുകളും എല്ലാം പാക്കനാര്‍ കൊണ്ടറിഞ്ഞ പവിത്രഗംഗയുടെ പുണ്യംപോലെ മലയാളിയുടെ ജീവിതത്തെ കൃഷിയിലേക്കും സമൃദ്ധിയിലേക്കും സംസ്കാരത്തിലേക്കും നയിച്ചു.
മരിക്കാനാവാത്ത വിധം തപശ്ശക്തിയുള്ളവയാണ് പുഴകള്‍ എന്നതിന്റെ അനുഭവസാക്ഷ്യമാവുകയാണ് പുനര്‍ജനിക്കുന്ന ആറന്മുളയിലെ കൈത്തോടുകള്‍. മനുഷ്യന് അസ്ഥിയാക്കി മണ്ണിട്ടു മൂടിക്കളഞ്ഞ ആ നീരൊഴുക്ക് ശ്യാമബാലന്റെ പദതാരുതേടിയുള്ള യാത്രയ്ക്ക് തുടക്കമിട്ടുകഴിഞ്ഞു. എല്ലാ പുഴകളിലും അതിജീവനത്തിന്റെ പോര്‍മുഖം ആറന്മുളയിലേതുപോലെ തുറക്കപ്പെടേണ്ടതുണ്ടെന്ന സന്ദേശമുണ്ട് പുനര്‍ജനിക്കുന്ന ആ നീരൊഴുക്കുകള്‍ക്ക് പിന്നില്‍. കുടിവെള്ളത്തിനായി ലോകം യുദ്ധംചെയ്തേക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കിടയിലും പുഴ കാണാത്ത വണ്ണം മണല്‍ ലോറികള്‍ നിരക്കുകയാണ്. ഓരോ നാടും അവരവരുടെ നിളയെത്തിരിച്ചറിയും വരെ പുഴ പകര്‍ന്ന സംസ്കാരം മറന്ന മനുഷ്യന് പുഴയ്ക്ക് സംസ്കാരം നടത്താനുള്ള കടന്നുകയറ്റവുമായി മുന്നേറുമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട് സഹ്യസാനുയാത്രയ്ക്ക് പിന്നില്‍.
മഹാബലേശ്വരവും പഞ്ചാഗ്നിപീഠവും ശതപുരഗിരിനിരകളും നീലഗിരിക്കുന്നുകളും അഗസ്ത്യമലയും കുമാരപര്‍വതവും പളനിമാമലയും പുഷ്പഗിരിയും ശിവസമുദ്രം വെള്ളച്ചാട്ടവും നിളാനദിയും പൂര്‍ണയും നേത്രാവതിയും തുംഗഭദ്രയും കബനിയും ഭവാനിപ്പുഴയും കൃഷ്ണയും കാവേരിയും ബ്രഹ്മഗിരിയുമൊക്കെ പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്. സഹ്യാദ്രി പകര്‍ന്ന കുടിവെള്ളവും കുളിര്‍കാറ്റും സനാതനസംസ്കൃതിയുടെ പ്രവാഹങ്ങളും പോറ്റിവളര്‍ത്തിയ ഒരു വലിയ ജീവിതം ഈ നാടിനുണ്ട്. അവര്‍ക്കുള്ളതാണ് പശ്ചിമഘട്ടമലനിരകള്‍ എന്ന് പറയാനുള്ള ആര്‍ജവം കേരളത്തിനുണ്ടാകണമെന്ന ആഹ്വാനത്തോടെയാണ് ഇന്ന് സഹ്യസാനുയാത്രയ്ക്ക് മൂകാംബികയില്‍ തിരിതെളിയുന്നത്. കാവേരി പിറക്കുന്ന തലക്കാവേരിയും മടിക്കേരിയും വാഗമണ്ഡലയും കണ്ട് കൊട്ടിയൂര്‍ പെരുമാളെ വണങ്ങി പശ്ചിമഘട്ടപ്പെരുമപേറുമിടങ്ങളിലൂടെ പതിനേഴ് നാള് പിന്നിട്ട് ഫെബ്രുവരി 17ന് യാത്ര നാഗര്‍കോവിലില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: