ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളെ രാഷ്ട്രീയായുധമാക്കുന്ന കോണ്‍ഗ്രസ് ഹൈദരാബാദ് സര്‍വകലാശാലാ വിഷയത്തില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വിദ്യാര്‍ത്ഥികളെ സ്വന്തം രാഷ്ട്രീയത്തിനുള്ള ആയുധമാക്കുകയാണ് ഇന്നലെ ഉപവാസ സമരത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി ചെയ്തതെന്ന് വെങ്കയ്യ പറഞ്ഞു.
യുപിഎ ഭരണകാലത്തിനിടെ ഒമ്പതു ദളിതുകള്‍ സര്‍വകലാശാലയില്‍ ജീവനൊടുക്കി. ഒരിക്കല്‍പോലും രാഹുല്‍ ഗാന്ധി അവിടെ പോയില്ല. പ്രതിപക്ഷ കക്ഷികള്‍ മാന്യതയുണ്ടെങ്കില്‍ ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം വരുംവരെ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ഒഴുക്കുന്ന മുതലക്കണ്ണീര് രാഷ്ട്രീയ ലാഭത്തിനു മാത്രമാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും കൈകോര്‍ത്ത് മോദി വിരുദ്ധ പ്രചാരണം നടത്തുകയാണ്, വെങ്കയ്യ പറഞ്ഞു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് അവരുടെ നിരാശയാണ്. സോണിയയും രാഹുലും ഒട്ടുമിക്ക കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും അഴിമതിക്കേസുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോകുന്ന കലാശാലയില്‍ രാഹുല്‍ ഗാന്ധി അന്തരീക്ഷം കലക്കാന്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള അവരുടെ നിരാശിത മനസ്സാണ് ഇതു കാണിക്കുന്നത്. ഇത്തരം വിഭാഗീയ രാഷ്ട്രീയം വിഷലിപ്തമാണ്, ബിജെപി അതിനെ അപലപിക്കുന്നു, ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: