ന്യൂദല്‍ഹി: രാജ്യസഭയില്‍ തടസപ്പെട്ടു കിടക്കുന്ന ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും അതിനു കാരണം കണ്ടെത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടുത്ത മാസമാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.
”ബില്‍ യുപിഎ സര്‍ക്കാരിന്റെ സുപ്രധാന പരിഷ്കാരമായിരുന്നു. അതുണ്ടാക്കിയതിന്റെ നേട്ടം ആര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍ അവര്‍ക്കാണു നല്‍കേണ്ടത്. ഇപ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ അതിനെതിരേ തിരിഞ്ഞാല്‍ എനിയ്ക്കെന്താകും. ഞാന്‍ അവരോടു സംസാരിച്ചു. അവരോടു വിശദീകരിച്ചു. എന്റെ വിശ്വാസം അവര്‍ പിന്തുണയ്ക്കുമെന്നുതന്നെയാണ്. അതിനവര്‍ യുക്തിയും കണ്ടെത്തും,” അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കുന്നു. അവരുടെ ഘടകകക്ഷിയായ ആര്‍ജെഡി, എന്‍സിപി, ജെഡിയു തുടങ്ങിയവര്‍ പരസ്യമായി പിന്തുണച്ചു. കോണ്‍ഗ്രസിന് ബില്ലിലെ ഏതെങ്കിലും വിഷയത്തില്‍ കൃത്യമായ ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ ഞാന്‍ തയ്യാറാണ്. ബില്‍ സമവായത്തിലൂടെ പാസാക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്.
നികുതി സംബന്ധിച്ച ബില്‍ അങ്ങനെ യോജിച്ചു പാസാക്കുന്നതാണ് ഉചിതം, മന്ത്രി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം മുഴുവന്‍ കോണ്‍ഗ്രസ് തടസപ്പെടുത്തിയത് ഈ ബില്ലിന്റെ പേരിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: