കോഴിക്കോട്: പിതാവിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ഗിഫ്റ്റ് ഗോഡ്സണ്‍ ലോങ്ജമ്പ് പിറ്റില്‍ പറന്നിറങ്ങി നേടിയത് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളി മെഡല്‍. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് 6.87 മീറ്റര്‍ ചാടി ഗിഫ്റ്റ് രജതപതക്കം നെഞ്ചിലേറ്റിയത്. വെറും മൂന്ന് സെന്റീമീറ്ററിന്റെ വ്യത്യാസത്തിലായിരുന്നു ഗിഫ്റ്റിന് സ്വര്‍ണ്ണം നഷ്ടമായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് ജോസ് അര്‍ബുദബാധയെ തുടര്‍ന്ന് ഇൗ ലോകത്തോട് വിടപറഞ്ഞത്. ഈ സമയത്ത് ഗിഫ്റ്റ് പരിശീലന ക്യാമ്പിലായിരുന്നു. വ്യാഴാഴ്ച രാവിലെ സംസ്കാരത്തിനുശേഷം വീണ്ടും കോഴിക്കോട്ട് തിരിച്ചെത്തി സംസ്കാര ചടങ്ങില്‍ പങ്കെടുത്തശേഷം വെള്ളിയാഴ്ച രാവിലെ നടന്ന യോഗ്യതാ റൗണ്ടില്‍ ഒന്നാമനായി ഫൈനലിലേക്ക്.
ഫൈനലിലും മികച്ച പ്രകടനം നടത്തിയ ഗിഫ്റ്റ് നെഞ്ചോടു ചേര്‍ത്തത് തങ്കത്തേക്കാള്‍ തിളക്കമുള്ള വെള്ളിമെഡല്‍. ആദ്യമായാണ് ഗിഫ്റ്റ് ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: