കോഴിക്കോട്: ആദ്യദിനം രണ്ട് റെക്കോഡുകള്‍ പിറന്നപ്പോള്‍ ഇന്നലെ ഉണ്ടായത് ഒരെണ്ണം മാത്രം. ഒന്ന് നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലായിരുന്നു റെക്കോഡ്. കാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോഡാണ് യുപിയുടെ രുദ്രനാരായണ് പാണ്ഡെയുടെ കൈക്കരുത്തില്‍ പഴങ്കഥയായത്. 16.41 മീറ്റര്‍ എറിഞ്ഞാണ് പാണ്ഡെ 1990-ല്‍ ആസാമിന്റെ ബന്ധുറാം സ്ഥാപിച്ച 16.31 മീറ്റര്‍ പഴങ്കഥയാക്കിയത്. വെള്ളി മെഡല്‍ നേടിയ യുപിയുടെ തന്നെ ശിവ യാദവും നിലവിലെ റെക്കോഡ് മറികടന്നു. 16.38 മീറ്ററാണ് ശിവ എറിഞ്ഞ ദൂരം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്േവാള്ട്ടില് കേരളത്തിന്റെ ദിവ്യമോഹന്‍ നിലവിലെ റെക്കോഡിനൊപ്പമെത്തി. 3.20 മീറ്റര്‍ ഉയരം താണ്ടിയ ദിവ്യ 2013-ല്‍ കേരളത്തിന്റെ തന്നെ മരിയ ജയ്സണ്‍ റാഞ്ചിയില്‍ സ്ഥാപിച്ച ഉയരത്തിനൊപ്പമാണ് എത്തിയത്. ഈയിനത്തില്‍ വെള്ളിയും കേരളത്തിന്. 3.10 മീറ്റര്‍ ചാടിയ നിവ്യ ആന്റണി രജതപതക്കം സ്വന്തമാക്കി. തമിഴ്നാടിന്റെ വി. പവിത്ര 2.80 മീറ്റര്‍ ചാടി വെങ്കലവും നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് ഗവ. എച്ച്എസിലെ അതുല്യ. പി.എ. പൊന്നണിഞ്ഞു. പഞ്ചാബിന്റെയും ഹരിയാനയുടെയും കരുത്തരായ എതിരാളികളെ മലര്‍ത്തിയടിച്ചായിരുന്നു അതുല്യയുടെ സ്വര്‍ണ്ണക്കുതിപ്പ്. 32.29 മീറ്ററാണ് അതുല്യ ഡിസ്ക് പായിച്ചത്. പഞ്ചാബിന്റെ അമന്‍ദീപ് കൗര്‍ വെള്ളിയും ഹരിയാനയുടെ ശ്വേത വെങ്കലവും നേടി. ഈയിനത്തില്‍ മത്സരിച്ച രഹില. സി.ആര് അഞ്ചാം സ്ഥാനത്ത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു പൊന്നണിഞ്ഞു. 11.92 ദൂരത്തില്‍ സംസ്ഥാന കായിക മേളയിലെ തന്റെ പ്രകടനം മെച്ചപ്പെടുത്തിയാണ് മേഘ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ആദ്യ നാല് റൗണ്ടിലും നില ഉയര്‍ത്തിയാണ് വിജയ കുതിപ്പിലേക്കെത്തിയത്. തിരുവനന്തപുരം സായിയുടെ താരമാണ് മേഘ. വെള്ളി മഹാരാഷ്ട്രയുടെ റാവുറാണെ പൂര്ണക്കും വെങ്കലം ഹരിയാനയുടെ യോഗിതയും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ലിസ്ബത്ത് കരോലിന് ജോസഫ് 5.52 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. ഐപിഎസ്സിയുടെ ഖുശ്ബീന് 5.37 മീറ്റര്‍ ചാടി വെള്ളിയും തെലങ്കാനയുടെ രവദ കുസുമ 5.31 താണ്ടി വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ അഷ്ന ഷാജി നാലാമതാണ് എത്തിയത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഹരിയാനയുടെ പ്രശാന്ത് സിങ് കാന്‍ഹിയ നാല് മീറ്റര്‍ ചാടി പൊന്നണിഞ്ഞപ്പോള്‍ മലയാളി താരങങ്ങളായ അനീഷ് മധു, വിനീത്. എം എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ മഹാരാഷ്ട്രയുടെ മനേ സ്പൃതിയും സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്ക്കസ് ത്രോയില്‍ ദല്‍ഹിയുടെ അഞ്ചല്‍ യാദവും സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കര്‍ണാടകയുടെ എസ്. ലോകേഷും സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ അഭിമന്യുകുമാറും സ്വര്‍ണ്ണമണിഞ്ഞു.
ഇന്ന് നടക്കുന്ന 100 മീറ്ററില്‍ സീനിയര്‍ പെണ്കുട്ടികളുടേതൊഴികെ എല്ലാ വിഭാഗത്തിലും കേരള താരങ്ങള്‍ സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: