കോഴിക്കോട്: വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട്ടെത്തിയ മന്ത്രി ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു. വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഉത്തരവാദിത്തം വ്യോമയാനവകുപ്പിനുണ്ട്. എന്നാല്‍ സ്ഥലം അനുവദിക്കാതെ ഇത് സാധ്യമാകില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് ജില്ലാഭരണകൂടവുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് യോഗത്തില്‍ നിന്ന് വ്യക്തമായത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരു വിമാനത്താവളത്തിനെതിരെ വിവേചനപരമായ നിലപാട് എടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. വ്യോമയാനവകുപ്പും കേന്ദ്ര സര്‍ക്കാരും എല്ലാ വിമാനത്താവളങ്ങളെയും തുല്യനിലയിലാണ് പരിഗണിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം അടച്ചിടേണ്ടിവന്നത് അറ്റകുറ്റപ്പണികള്‍ക്കായാണ്. നേരത്തെ തീരുമാനിച്ചതനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നുണ്ട്. ഇതിന് സമയക്രമം പാലിക്കാന്‍ കഴിയുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ, ദേശസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ അനുരഞ്ജനത്തിന് തയ്യാറല്ല. അദ്ദേഹം പറഞ്ഞു.
എടിഎഫിന് (എയര്‍ക്രാഫ്റ്റ് ടര്‍ബുലന്‍സ് ഫ്യുയല്‍) ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും മറുപടിപോലും നല്‍കിയില്ല. ഓപ്പറേഷന്റെ 40 ശതമാനം ചെലവ്വരെ ഇന്ധനത്തിനായി വിനിയോഗിക്കേണ്ടിവരികയാണ്. ഇതൊഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം- മന്ത്രി ആവശ്യപ്പെട്ടു.
വേനലവധിക്ക് കേരളത്തിലേക്ക് എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വ്വീസ് പ്രതിവാരം 96ല്‍ നിന്നും 119 ലേക്ക് വര്‍ദ്ധിപ്പിക്കും. കോഴിക്കോട്ട് നിന്ന് അത് 44ല്‍ നിന്ന് 63 ആയും കൊച്ചിയില്‍ നിന്ന് 34ല്‍ നിന്ന് 37 ആയും തിരുവനന്തപുരത്ത് നിന്ന് 20ല്‍ നിന്ന് 21 ആയും വര്‍ദ്ധിക്കും. അനുവദിച്ച സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടാകും. 17856 സീറ്റുകളില്‍ നിന്നും 22134 ആയി അത് വര്‍ദ്ധിച്ചു. റാസല്‍ഖൈമ കോഴിക്കോട്ട് സര്‍വ്വീസ് ആഴ്ചയില്‍ നാലും കൊച്ചി-ദമാം സര്‍വ്വീസ് മൂന്നും ആയി വര്‍ദ്ധിപ്പിക്കും. കോഴിക്കോട്ട് നിന്ന് മുംബൈ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ കൂട്ടും. ഇതില്‍ ദോഹ, ബഹറിന്‍ സര്‍വ്വീസുകള്‍ നോണ്‍സ്റ്റോപ്പ് ആയിരിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ച് ഉയരുന്ന ആശങ്കകളും കുപ്രചാരണങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രിയെ സന്ദര്‍ശിച്ച ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: