തൃശൂര്‍: വിമോചന യാത്രാനായകന് കുമ്മനം രാജശേഖരന് സാംസ്കാരിക തലസ്ഥാനത്ത് ആവേശ്വോജ്ജ്വല സ്വീകരണം. കേരള രാഷ്ട്രീയത്തില്‍ പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കി മുന്നേറുന്ന വിമോചനയാത്രയെ വരവേല്‍ക്കാന്‍ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ പതിനായിരങ്ങളെത്തി. രാവിലെ ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്കാന് എത്തിയ ആര്‍എംപി നേതൃസംഘവുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് കുമ്മനം ഇന്നലെ വിമോചനയാത്രയുടെ പര്യടനം തുടങ്ങിയത്. കുന്നംകുളം നിയോജകമണ്ഡലത്തിലായിരുന്നു ആദ്യപരിപാടി. ഇവിടെ ആയിരങ്ങള്‍ യാത്രയെ വരവേല്‍ക്കാനെത്തി. തുടര്‍ന്ന് ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജകമണ്ഡല കേന്ദ്രങ്ങളിലും ആവേശ്വോജ്ജ്വലമായ സ്വീകരണമായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരും ജനനായകനെ കാണാനെത്തി. നിള സംരക്ഷണസമിതി, ചാലക്കുടി പുഴ സംരക്ഷണസമിതി, തുടങ്ങിയ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ പ്രതിനിധികള്‍ വിവിധ കേന്ദ്രങ്ങളില്‍ കുമ്മനത്തെ സന്ദര്‍ശിച്ചു.
കേരള രാഷ്ട്രീയത്തിലെ അഴിമതിക്കും വര്‍ഗീയ ധ്രുവീകരണത്തിനും എതിരെ നിശിതമായ വിമര്‍ശനമാണ് സൗമ്യമായ വാക്കുകളില്‍ കുമ്മനം നടത്തിയത്. ടി.പി.ശ്രീനിവാസന് നേരെ നടന്ന കയ്യേറ്റം സിപിഎം പിന്തുടരുന്ന രാഷ്ട്രീയ അസഹിഷ്ണുതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തില്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നത സൃഷ്ടിച്ച് മുതലെടുക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്. ഇരു മുന്നണികളും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ കേരള ജനത മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന് തെളിവാണ് വിമോചനയാത്രക്ക് ലഭിക്കുന്ന ജനപിന്തുണയെന്നും കുമ്മനം പറഞ്ഞു.
കേന്ദ്രഖനവ്യവസായ സഹമന്ത്രി സിദ്ധേശ്വര, ബിജെപി ദേശീയ സംഘടനാ സെക്രട്ടറി വി.രാംലാല്‍ തുടങ്ങിയവര്‍ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ പ്രവാസി വ്യവസായി ടി.എ.സുന്ദര്മേനോന് രാവിലെ കുമ്മനത്തെ രാമനിലയത്തില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കുമ്മനം രാജശേഖരന് ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ ചാലക്കുടി നിയോജകമണ്ഡലത്തിലെ സ്വീകരണം ഏറ്റുവാങ്ങുന്ന വിമോചനയാത്ര ഉച്ചയോടെ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: