രാജി പിന്‍വലിച്ച് കെ. ബാബു മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍, വീണ്ടും മന്ത്രിസഭയിലേക്ക് വരാന്‍ ധൃതിയും താല്പര്യവുമില്ലെന്ന് കെ.എം. മാണി വ്യക്തമാക്കി. കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെ തുടര്‍ന്ന് മന്ത്രിസഭയിലേക്ക് മടങ്ങി വരണമെന്ന യുഡിഎഫ് ആവശ്യപ്രകാരമാണ് തീരുമാനങ്ങള്‍. ബാബുവിന്റെ തീരുമാനം ആശ്വാസകരമാണെങ്കിലും മാണിയുടെ നിലപാട് സര്‍ക്കാരിനും മുന്നണിക്കും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് യോഗത്തിന്റെ ആവശ്യം വന്ന മാത്രയില്‍ത്തന്നെ എറണാകുളത്ത് തൃപ്പൂണിത്തുറയിലെ വസതിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കെ. ബാബു രാജി പിന്വലിക്കുന്നുവെന്നറിയിച്ചു. അതിനുള്ള കാരണങ്ങളും വിശദീകരിച്ചു. എന്നാല്‍, മാണിയാകട്ടെ പാലായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിച്ചു: മന്ത്രിസഭയിലേക്ക് തിരിച്ചുവരാനാഗ്രഹമില്ല. യുഡിഎഫ് എന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി. മന്ത്രിസ്ഥാനത്തേക്കു മടങ്ങിവരാന്‍ ആഗ്രഹമോ ധൃതിയോ ഇല്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഉചിത തീരുമാനം എടുക്കും.
തിരുവനന്തപുരം ലേഖകന്‍ തുടരുന്നു: ബാബു നല്കിയ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം അംഗീകാരം നല്കി. ഇതോടൊപ്പം കെ.എം. മാണിക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള രാഷ്ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോട് മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് യോഗത്തിന് ശേഷം വ്യക്തമാക്കി.
മുന്നണിയുടെ നില പരുങ്ങലിലാണെന്ന് ‘കുറുമുന്നണി’ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, ബാബു രാജിവയ്ക്കേണ്ടെന്ന നിലപാടെടുത്തതോടെ കേരളാകോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ മുന്നണിയില്‍ രണ്ടു നീതി പാടില്ലെന്ന് യോഗത്തില്‍ തുറന്നടിച്ചു. കെ.എം. മാണി പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കപ്പെട്ടിട്ടും കോടതിയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ പുറത്തുനില്ക്കുന്നു. എന്നാല്‍ അന്വേഷണം നടക്കുന്ന ആള് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നു. ഇത് വിവേചനമാണെന്ന ആരോപണത്തിന് വഴിവയ്ക്കുമെന്ന് നെല്ലൂര്‍ പറഞ്ഞു. ജെഡിയു നേതാവ് എം.പി. വീരേന്ദ്രകുമാറും സി.പി. ജോണും സി.എഫ്. തോമസും ജോണി നെല്ലൂരിനെ പിന്താങ്ങി. ഇതോടെ മാണിയോട് മന്ത്രിസഭയില്‍ മടങ്ങിയെത്താന്‍ അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.
മുന്നണിയുടെ നില പരുങ്ങലിലാണെന്ന് യുഡിഎഫ് യോഗത്തില്‍ കുറുമുന്നണിയായി മാറിയ ഘടകകക്ഷികള്‍ ആരോപിച്ചു. യുഡിഎഫിന്റേയും സര്‍ക്കാരിന്റേയും ഗ്രാഫ് താഴേക്ക് പോകുകയാണെന്ന് ശനിയാഴ്ച ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഘടകകക്ഷികള്‍ തുറന്നടിച്ചു. സോളാര്‍, ബാര്‍ വിഷയങ്ങള്‍ സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ പലതരത്തിലുള്ള ചോദ്യങ്ങളുമായി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ടു. പി.സി. വിഷുണുനാഥുമായി ബന്ധപ്പെടുത്തി സരിത ഉന്നയിച്ച ആരോപണം ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇതിനിടയില്‍ ജോണിനെല്ലൂര്‍ സരിതയുടെ ആക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണാവശ്യം ഉന്നയിച്ചു.
അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് സരിതയെ പീഡിപ്പിക്കാനാണെന്നും തെളിവ് നശിപ്പിക്കാനാണെന്നും അടുത്ത ആരോപണം ഉയരില്ലേയെന്ന സംശയം മന്ത്രി രമേശ് ചെന്നിത്തല ഉന്നയിച്ചു. ഒടുവില്‍ ഘടകകക്ഷികളുടെ കടുത്ത നിലപാട് മൂലം സരിത നടത്തിയ വെളിപ്പെടുത്തലുകള്ക്കുള്ളിലുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സിപിഎമ്മും ബാറുടമകളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്തുതരം അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നില്ലെന്ന് പി.പി. തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: