കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിട്ടും കുട്ടനാട്ടില്‍ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നത് പുഞ്ചക്കൃഷിക്കു ഭീഷണിയാകുന്നു. ബണ്ടിനോടു ചേര്‍ന്നു കിടക്കുന്ന വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം അനുഭവപ്പെടുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വേമ്പനാട്ടുകായലിന്റെ അടിത്തട്ടിലുള്ള ചില പ്രത്യേകതരം സസ്യങ്ങള്‍ അവിഞ്ഞുതുടങ്ങി. ഇതു വെള്ളത്തിലെ ലവണാംശത്തിന്റെ സാന്നിധ്യം മൂലമാണെന്നാണു മത്സ്യത്തൊഴിലാളികളും കര്‍ഷകരും ആരോപിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ആകെ 62 ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. നിലവിലെ ഷട്ടറുകളില്‍ 17 എണ്ണം തകരാറിലായിരുന്നു.
ഇവയടക്കം 20 എണ്ണം മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്തു. ബണ്ടിനു മൂന്നുലോക്ക് ഗേറ്റുകളുണ്ട്. 20, 30, 40 അടി എന്ന കണക്കിലാണ് ഇവയുള്ളത്. ലോക്ക് ഗേറ്റുകള്‍ മാറ്റുന്നതിനായി രണ്ടെണ്ണത്തിന്റെ ടെന്‍ഡര്‍ നേരത്തെ വിളിച്ചിരുന്നങ്കിലും പണികള്‍ ചെയ്യാന്‍ കരാറുകാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് വീണ്ടും ക്ഷണിച്ചിരിക്കുകയാണ്.
ഷട്ടറുകള്‍ അടച്ചിട്ടും കായലില്‍ ഉപ്പുവെള്ളം കയറുന്നത് മത്സ്യബന്ധനത്തിനായി ഷട്ടറുകളില്‍ കൃത്രിമം കാട്ടുന്നതിനാലാണെന്നാണ് ആക്ഷേപം. വര്‍ഷാവര്‍ഷം ഡിസംബര്‍ മാസത്തോടെ ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ അനധികൃത മത്സ്യ ബന്ധനം ലക്ഷ്യമിട്ട് ഷട്ടറുകള്‍ താഴ്ത്തുന്ന ഭാഗത്തായി വെള്ളത്തില്‍ കരിങ്കല്ലുകള്‍ താഴ്ത്താറുണ്ടത്രെ.
ഇതിനാല്‍ ഷട്ടറുകള്‍ പൂര്‍ണമായും താഴാതെ യിരിക്കുന്നത് നീരൊഴുക്കുണ്ടാകാനിടയാക്കും. ഇതു മീന്‍പിടുത്തത്തിനും സഹായകമാണ്. താഴ്ത്തിവച്ച ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ ഉയര്‍ത്തിയും മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. പോലീസിന്റെ സാന്നിധ്യം രാത്രികാലങ്ങളില്‍ ഇല്ലാത്തതും ഇത്തരക്കാര്‍ക്കു സഹായകമാകുന്നു.
രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നു കളക്ടര്‍ പ്രദേശത്തിന്റെ ചുമതലയുള്ള മുഹമ്മ, വൈക്കം പോലീസുകള്ക്കു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഷട്ടറുകള്ക്കിടയിലൂടെയുള്ള ഉപ്പുവെള്ളം കായലിലേക്കു കയറുന്നത് തടഞ്ഞില്ലങ്കില്‍ നെല്‍കൃഷിയെ സാരമായി ബാധിക്കാനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: