”എല്ലാ കാലഘട്ടങ്ങളിലും പുനര്‍യൗവ്വനം പ്രാപിച്ചുകൊണ്ട് എണ്ണമറ്റ പരിവര്‍ത്തനങ്ങളുമായി താദാത്മ്യം നേടിയിട്ടുള്ള നിരന്തരവും ജീവസ്സുറ്റതുമായ ഒരു പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത്.” വിഖ്യാത ഭാരതീയശാസ്ത്രജ്ഞനായ ഡോ. ജഗദീശ് ചന്ദ്രബോസിന്റെ വാക്കുളാണിവ.
ഒരു തുറന്ന അന്വേഷണത്വരയില്നിന്നുദിച്ചതാണ് സംസ്കാരമാണ് ഭാരതീയസംസ്കാരം. ചരിത്രത്തിന്റെ നീക്കത്തില്‍ ഏതു സംസ്കാരത്തിനും നേരിടേണ്ടിവരുന്ന അപചയങ്ങള്‍ ഇതിനെയും ബാധിച്ചിട്ടുണ്ടെങ്കിലും, ഡോ. ജഗദീശ്ചന്ദ്രബോസ് സൂചിപ്പിക്കുന്നതുപോലെ എല്ലാ കാലഘട്ടങ്ങളിലും സ്വയം പുതുക്കുവാനുള്ള ഒരു പുനരുജ്ജീവനശക്തി അതില്‍ ലീനമായിരിക്കുന്നതിനാലാണ് മറ്റെല്ലാത്തിനെയും അതിജീവിച്ച് മനുഷ്യന്റെ ആന്തരികപരിണാമസ്വാതന്ത്ര്യസാധ്യതകള്ക്കൊരു മാര്‍ഗദീപമായി ഇന്നും ഈ സാംസ്കാരികപ്രവാഹം തുടരുന്നത്.
”പുരാതനഭാരതത്തിലെ ഋഷിമാര്‍, പ്രപഞ്ചരംഗങ്ങളിലും ഭൂഗര്‍ഭത്തിലും ഉള്ള സ്ഥിതിഗതികളും മനുഷ്യന്റെ മാനസികവും ശാരീരികവുമായ അവസ്ഥകളും തമ്മിലുള്ള വിസ്മയനീയവും അഗാധവുമായ സൂക്ഷ്മബന്ധങ്ങളെ കണ്ടെത്തി,” വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് ഇരുന്നൂറോളം പ്രബന്ധങ്ങള്‍ രചിച്ച, മുന്‍ സോവിയറ്റുയൂണിയനിലെ പ്രിസിഡിയം ഓഫ് യു എസ് എസ് ആര് അക്കാദമി ഓഫ് സയന്‍സസിലെ ഒരു പ്രമുഖ ശാസ്ത്രചിന്തകനായിരുന്ന പ്രൊഫസര്‍ അലക്സാണ്ടര്‍ സ്പിര്‍ക്കിന്‍ പറയുന്നു, ”യൂറോപ്യന്‍ ശാസ്ത്രചിന്ത സ്വന്തം നിസ്സഹായത മറയ്ക്കുവാനായി പൗരസ്ത്യമിസ്റ്റിസിസം എന്നു പറഞ്ഞുകൊണ്ട് അവഗണിക്കുന്നതും ശാസ്ത്രത്തിന്റെ പരിമിതികള്ക്കപ്പുറമുള്ളതുമായ ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവര്‍ നേടി.” ‘ (Dialecti-cal Materialism, Progress Publishers, Moscow, 1983 പേജ് 334-340)
അങ്ങനെയുള്ള പ്രതിഭാശാലികള്‍ സംവിധാനംചെയ്തതും മനുഷ്യപരിണാമത്തിന്റെ അപരിമേയ സ്വാതന്ത്ര്യസാധ്യതയെ സൂചിപ്പിക്കുന്ന തത്ത്വമസിയുടെ വിശാലസന്ദേശം പതിനെട്ട് പടികളിലൂടെയും അയ്യപ്പവിഗ്രഹത്തിലെ ചിന്മുദ്രയിലൂടെയും പ്രകാശിപ്പിച്ചുകൊണ്ട് ആധ്യാത്മികശക്തി പ്രസരിപ്പിക്കുന്ന ഒരു അതുല്യരംഗമാണ് ശബരിമലയിലെ ശ്രീ അയ്യപ്പസന്നിധാനം.
ആദ്ധ്യാത്മികാവബോധത്തില് മനുഷ്യമനസ്സിനെ സ്വതന്ത്രമാക്കുന്ന ശക്തമായ ഒരു സന്ദേശമാണത്. ജാതിമതവര്ഗ്ഗഭേദങ്ങളെല്ലാം വിഗണിക്കപ്പെടുന്നു. ശുദ്ധാശുദ്ധങ്ങളൊന്നുമില്ല. കുളിച്ചോ കുളിക്കാതെയോ എങ്ങനെ വേണെങ്കിലും ആദ്ധ്യാത്മിക പരിശീലനത്തിന്റെ അപരിമേയപ്രതീകമായ പതിനെട്ടാംപടി കയറിച്ചെല്ലാം – അതിനുള്ള യോഗ്യതയുടെ ബാഹ്യസൂചനയായ ഇരുമുടികെട്ടുകൂടിവേണം. അതുമാത്രമല്ല, ബാഹ്യചിഹ്നങ്ങള്ക്കൊന്നും കഴിയാത്ത ആന്തരികമായ മറ്റൊരു സുപ്രധാന യോഗ്യതകൂടി വേണം – വാക്കിലും, നോക്കിലും മനസ്സിലും 41 ദിവസത്തെ ബ്രഹ്മചര്യത്തോടുകൂടിയ വ്രതനിഷ്ഠ. അത് പാലിക്കപ്പെടുന്നുവോ ഇല്ലയോ, അതില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ശബരിമലതീര്‍ഥാടനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന ആത്മശക്തി ആര്‍ജിക്കുവാനുള്ള പരിശീലനത്തിന് ഈ സമഗ്രസംയമനം ആവശ്യമാണെന്ന നിയമമാണു പ്രധാനം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: