ജനുവരി 24 പെണ്‍കുഞ്ഞുങ്ങളുടെ ദിനമായി 2008 മുതല്‍ ഭാരത സര്‍ക്കാര്‍ ആചരിയ്ക്കുന്നു. പെണ്‍കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനായി മാറ്റിവച്ചിട്ടുള്ള ഈ ദിനം സംസ്ഥാനത്ത് കാര്യമായ ചലനങ്ങളുണ്ടാക്കാതെ ഈ വര്‍ഷം കടന്നുപോയി. ഒരുപക്ഷെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന നിഗമനത്തിലായിരിക്കാം കേരളസര്‍ക്കാര്‍ ഈ ദിനത്തെ അവഗണിച്ചത്. എന്നാല്‍ സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി ഏറിവരുന്ന സ്ഥിതിയാണുള്ളത്. കാമവെറി പൂണ്ട ആളുകള്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തങ്ങളുടെ ലൈംഗികകാര്യ സാധ്യതയ്ക്കായി ഉപയോഗിച്ചുവരുന്നതായി നിരവധി വാര്‍ത്തകളുണ്ട്. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന വലിയ വസ്തുത കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന വലിയ വസ്തുത കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ട് സാംസ്കാരിക കേരളത്തിന്റെ തലകുനിയിക്കുന്നതാണ്. പെണ്‍കുട്ടികളുടെ മുറികളിലേയ്ക്കും കുളിമുറിയിലേയ്ക്കുമുള്ള ആണുങ്ങളുടെ എത്തിനോട്ടം മാത്രമല്ല പുരുഷന്മാര് പെണ്‍കുട്ടികളുടെ നേരെ കാണിക്കുന്ന നഗ്നതാ പ്രദര്‍ശനം തികച്ചും കാടത്തമായി മാത്രമേ കാണാനാകൂ. മറ്റു പല ലേഡീസ് ഹോസ്റ്റലുകളിലും സ്ഥിതി വിഭിന്നമല്ല. പെണ്‍കുഞ്ഞുങ്ങളോടുള്ള വിവേചനം കുറയ്ക്കുകയാണ് ദേശീയ പെണ്‍കുഞ്ഞുദിനം ആചരിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, വിശപ്പ് അകറ്റല്‍, ആരോഗ്യപരിപാലനം, സംരക്ഷണം, ശിശുവിവാഹം തടയല്‍, പെണ്‍കുഞ്ഞുങ്ങളെ ബഹുമാനിക്കുക തുടങ്ങി ഈ ദിനത്തിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്. സമൂഹത്തിലും കുടുംബത്തിലും പെണ്‍കുട്ടികള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ഉറപ്പാക്കുകയെന്നത് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യമാണ്. പെണ്‍കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ ഇന്ന് അവഗണിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി അവരുടെ നിലപാടുകള്‍ പരിഗണിക്കുന്ന അവസ്ഥയിലെത്തിക്കുകയെന്നത് സമൂഹത്തിന്റെ കടമയാണ്.
പെണ്‍കുട്ടികളുടെ കഴിവുകള്‍ പരിപോഷിക്കപ്പെടുകയും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുകയും വേണം. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും ലഭിക്കണം. അതിന് അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കണം. പോഷകാഹാരം ലഭിക്കണം, അവരുടെ അവകാശത്തെക്കുറിച്ച് അവര്‍ ബോധവതികളാകണം. 2009 ലെ ഗാര്‍ഹിക പീഡന നിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം, 2006 ലെ സ്ത്രീധന നിരോധന നിയമം എന്നിവയെക്കുറിച്ചുള്ള അവബോധം പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശതമാനം വെറും 53.87 ശതമാനമാണ്. ഭാരതത്തില്‍ മൂന്നില്‍ ഒന്ന് എന്ന കണക്കിന് പെണ്‍കുട്ടികള്‍ പോഷകാഹാര കുറവ് നേരിടുന്നവരാണ്.
ഗര്ഭാവസ്ഥശിശു പെണ്കുഞ്ഞാണെങ്കില് ഗര്‍ഭം അലസിപ്പിക്കുന്ന പ്രവണത ഇപ്പോഴും നമ്മുടെ ക്ലിനിക്കുകളില്‍ നടക്കുന്നുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ക്കും ശൈശവ വിവാഹങ്ങള്‍ക്കും വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ബോധവതികളാക്കുന്നതിനേക്കാളുപരി കുടുംബങ്ങളെയും സമൂഹത്തെയും സമുദായ പ്രമാണിമാരെയുമാണ് ബോധവല്‍ക്കരിക്കേണ്ടത്. സദാചാര വാദികളായി പ്രത്യക്ഷപ്പെടുന്നവര്‍ ഒരിക്കല്‍പോലും പെണ്‍കുട്ടികളുടെ സമൂഹത്തിലെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്ത്തിയിട്ടില്ലെന്നത് അവരുടെ കാപട്യമാണ് വ്യക്തമാക്കപ്പെടുന്നത്.
ഭാരതത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്നും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. ആണുങ്ങള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള സമൂഹത്തിലെ സ്ഥാനം ഒരിക്കലും പെണ്ണുങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നില്ല. സ്ത്രീകളെ ഉപഭോഗവസ്തുവെന്നതില് കവിഞ്ഞ് ഒരു സ്ഥാനവും നല്കുവാന് തയ്യാറാകാത്ത മത സംഘടനകള്‍ കേരളത്തിലുമുണ്ട്. പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായും പുരുഷന് സുഖം പകരുവാനുള്ള ഒരു ജീവിയായും മാത്രം സ്ത്രീയെ കണക്കാക്കുന്ന ചില മതവിഭാഗങ്ങള്‍ അത് പരസ്യമായി പറയാന്‍ പോലും സങ്കോചമില്ലാത്തവരാണ്. ഇതിനെതിരെ പ്രതികരിക്കുവാന്‍ പോലും ആണ് പ്രമാണിമാരും രാഷ്ട്രീയ നേതാക്കളും തയ്യാറല്ല എന്നത് കേരളത്തിന് ലജ്ജാകരമാണ്. സ്ത്രീകളോടൊപ്പം നില്‍ക്കുന്നുവെന്ന് വീമ്പിളക്കുന്ന മഹിളാ സംഘടനകള്‍വരെ ഇക്കാര്യത്തില്‍ വിഭിന്നരല്ല.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതില് തല്‍പ്പരരായ കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകളോടുള്ള അവഗണനയും വിവേചനവും താരതമ്യേന കുറവാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി വിദ്യാഭ്യാസ ശതമാനത്തില്‍ ഉയര്‍ച്ച കാണിക്കുന്ന ദല്‍ഹി, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളോടുള്ള അസമത്വവും അവഗണനയും ഗണ്യമായി കുറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പെണ്‍കുട്ടികളുടെ അവകാശമായി ലഭിക്കേണ്ട വിദ്യാഭ്യാസം ഭാരതത്തില്‍ പല സംസ്ഥാനങ്ങളിലും നിഷേധിക്കപ്പെടുകയാണ്.
അതുകൊണ്ടുതന്നെ പല ഭാരത സംസ്ഥാനങ്ങളിലും സ്ത്രീകളും പെണ്‍കുട്ടികളും അടുക്കളയില്‍ത്തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥയുണ്ട്. ജലക്ഷാമമുള്ള സംസ്ഥാനങ്ങളില്‍ ദൂരെ സ്ഥലങ്ങളില്‍നിന്നും വീട്ടാവശ്യത്തിന് ജലം എത്തിക്കേണ്ട ചുമതല സ്ത്രീകളില്‍ നിക്ഷിപ്തമാക്കി വച്ചിരിക്കയാണ്. അതുകൊണ്ട് 80 ശതമാനം പെണ്‍കുട്ടികള്‍ക്കും അഞ്ചാം ക്ലാസില്‍ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സ്ഥിതി വരുന്നു. താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് സമ്പന്ന കുടുംബങ്ങളേക്കാള്‍ അവഗണന നേരിടേണ്ടിവരുന്നത്. ലിംഗവിവേചനം, സാക്ഷരതയില്ലായ്മ, സ്ത്രീധനം, ബാലപീഡനം, അവഗണന, ബാലികാ അനാഥത്വം, ബലാത്സംഗം, ജോലിസ്ഥലത്തെ പീഡനം എന്നിവയാണ് ഭാരത സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.
കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ രാവിലെ മുതല്‍ രാത്രി ജോലി വൈകി ജോലി തീരുന്നതുവരെ സ്ത്രീകള്‍ ഇരിക്കരുതെന്ന നിബന്ധനയുള്ള കാര്യം വാര്‍ത്തയായതായിരുന്നു. മനുഷ്യസഹജമായ കാര്യങ്ങള്‍ക്കുപോലും സ്ത്രീകള്‍ക്ക് വിലക്കുള്ള സ്ഥാപനങ്ങള്‍ കേരള സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. തുച്ഛമായ മാസവേതനം നല്കി സ്ത്രീ തൊഴിലാളികളെ കഠിനമായി പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങലും ഈ കൊച്ചു കേരളത്തിലുണ്ട്. വിദ്യാഭ്യാസ നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു സംസ്ഥാനത്തെ കാര്യങ്ങളാണിത്. ആതുരശുശ്രൂഷാ രംഗത്തെ നേഴ്സുമാരുടെ (സ്ത്രീകള്‍) വേതന കാര്യത്തില്‍ അല്‍പ്പമെങ്കിലും മാനുഷിക പരിഗണന ഉണ്ടായത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളആയി മാത്രമാണ്. ഇനിയും സ്ത്രീ തൊഴിലാളികളുടെയും അധ്യാപികമാരുടെയും നേഴ്സുമാരുടെയും വേതനകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ശബ്ദിക്കാത്ത പെണ്‍കുട്ടികളും സ്ത്രീകളും നിരവധിയാണ്. ഈ കാര്യങ്ങളിലെല്ലാം വനി, മഹിളാ, വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒളിച്ചുകളികള്‍ ഇതുവരെയും കേരളം തിരിച്ചറിഞ്ഞിട്ടില്ല.
നേതൃസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ ആണുങ്ങളുടെ എറാന്മൂളികളായി തങ്ങളുടെ സ്ഥാനം കാത്തു സംരക്ഷിക്കുകയെന്ന പ്രധാന കാര്യമൊഴിച്ച് പാവം പെണ്‍കുട്ടികളുടെയും ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളുടെയും കാര്യങ്ങളില്‍ ഇടപെടുവാന്‍ സമയം കണ്ടെത്താത്തതാണ് സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പെണ്‍കുട്ടികള്‍ക്ക് പൊതു ഇടങ്ങളിലും തെരുവുകളിലും കച്ചവടങ്ങളിലും മാര്‍ക്കറ്റുകളിലും യാത്രാ വേളകളിലും ഓഫീസുകളിലും മറ്റു തൊഴില്‍ മേഖലകളിലും നിരന്തരമായി ലൈംഗികപീഡനം ഏല്‍ക്കേണ്ടിവരുന്നത് ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്നു. സ്വന്തം കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരില്‍നിന്നെല്ലാം ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികളും സ്ത്രീകളും മാനക്കേട് ഓര്‍ത്ത് പുറത്തുപറയുന്നില്ലെന്ന വസ്തുതയും നാം കാണണം.
സ്ത്രീകള്‍ നിസ്സഹായരായി ഒറ്റപ്പെട്ട് നില്ക്കുന്ന അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. പത്രങ്ങളില്‍ വാര്‍ത്തയായി വരുന്ന സ്ത്രീ പീഡന സംഭവങ്ങള്‍ യഥാര്‍ത്ഥ സ്ത്രീ വിരുദ്ധ നടപടികളുടെ വെറും ഒരു ശതമാനം മാത്രമാണ്. 99 ശതമാനവും പുറത്തറിയാറില്ല. സ്ത്രീ-പെണ്‍കുട്ടി പീഡകരില്‍, കുറ്റങ്ങള്‍ക്ക് മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുലോം കുറവാണ്. പുരുഷന്മാരായ നീതി നിര്‍വഹണ രംഗത്തുള്ളവര്‍ക്ക് പലപ്പോഴും സ്ത്രീ-പെണ്‍കുട്ടി പീഡന കേസുകള്‍ പണക്കൊയ്ത്തിനുള്ള അനന്ത സാധ്യതകളായാണ് ഉപയോഗിക്കപ്പെടാറുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റാന്വേഷണ ബ്യൂറോയുടെ റെക്കോര്‍ഡു പ്രകാരം ഓരോ 44 മിനിറ്റിലും ഒരു സ്ത്രീയെങ്കിലും തട്ടിക്കൊണ്ടുപോകുന്നുണ്ട്. ഓരോ 47 മിനിറ്റിലും ഒരു സ്ത്രീയെന്ന രീതിയില്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. പ്രതിദിനം 17 സ്ത്രീധന മരണങ്ങള് എന്നിങ്ങനെ പോകുന്നു കണക്കുകള്‍. പെണ്‍കുട്ടികളോടുള്ള ക്രൂരതയ്ക്കെതിരായി ജൂനൈല്‍ ജസ്റ്റിസ് ബില്‍ 2015 കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ ജൂനൈല്‍ വയസ് (പ്രായപൂര്‍ത്തിയാകുന്ന പ്രായം) 18 ല്‍നിന്നും 16 ആക്കുകവഴി പെണ്‍കുട്ടികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ നടത്തുന്ന അതിക്രമങ്ങളില്‍ ശിക്ഷിക്കാന്‍ അവസരമുണ്ട്. എന്നാല്‍, നിയമങ്ങള്‍കൊണ്ടു മാത്രമായില്ല, നടപടികള്‍ പ്രധാനമാണ്. കുട്ടികളെ നിര്‍ബന്ധിച്ച് (18 വയസ്സില്‍ താഴെ) വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കുക അസാധ്യമാണ്.
നമ്മുടെ സമൂഹം ഇന്നു പെണ്‍കുട്ടികള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടിരിക്കയാണ്. 1974 ലെ നാഷണല്‍ ബാലനയം, ദേശീയ ബാലകര്‍ക്കുള്ള ആക്ഷന്‍ പ്ലാന്‍ 2005, കുട്ടിക്കടത്ത് 1986, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നീതി ലഭിക്കുവാനുള്ള 2000 ത്തിലെ നിയമം എന്നിവയാകെ ഉണ്ടായിട്ടും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. താക്കോല്‍ സ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ തുനിഞ്ഞിറങ്ങാതെ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടാകില്ലെന്നതാണ് വാസ്തവം.
നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ത്രീകള്‍ പോലും ഭര്ത്താക്കന്മാരുടെ തണലില്‍ ഭരണം നടത്തുന്നു എന്നത് ലജ്ജാകരമാണ്. പെണ്‍കുട്ടികളുള്ള വിദ്യാഭ്യാസമുള്ള മാതാപിതാക്കന്മാര് പോലും പെണ്‍കുട്ടികളെ അടിമത്ത മാനസികാവസ്ഥയിലാണ് വളര്‍ത്തുന്നത്. ദൃശ്യമാധ്യമങ്ങള്‍ സീരിയലുകളിലൂടെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇകഴ്ത്തി പരിപാടികള്‍ അവതരിപ്പിക്കുന്നതും പെണ്‍കുട്ടികളുടെ ദുരിതങ്ങള്‍ വര്ധിപ്പിക്കുവാനേ ഉതകൂ. ഇനിയും ശരിയായ രീതിയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാര നടപടി കാണാത്തത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: