ന്യൂദല്‍ഹി: വരള്‍ച്ച മൂലം വിരിപ്പുകൃഷി നശിച്ച ഉത്തര്‍ പ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് 686 കോടി രൂപ ഇന്‍ഷുറന്‍സ് ക്ലെയിം നല്കി. ബാങ്കുകള്‍ വഴി നേരിട്ടാണ് കര്‍ഷകര്‍ക്ക് ഈ തുക ലഭിച്ചത്. 2015ലെ വിരിപ്പുകൃഷി സീസണില്‍ ഇരു സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് മോഡിഫൈഡ് നാഷണല്‍ ഇന്‍ഷുറന്‍സ് സ്ക്കീം (എംഎന്‍എഐഎസ്), വെതര്‍ ബേസ്ഡ് കോര്‍പ്പ് ഇന്‍ഷുറന്‍സ് സ്കീം (ഡബ്യൂബിസിഐഎസ്)എന്നീ രണ്ടു പദ്ധതി പ്രകാരമാണ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കിയത്. വരള്‍ച്ച മൂലം കൃഷി വ്യാപകമായി നശിച്ചിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ടാണ് തുക കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്ന് കൃഷിമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 339 കോടിയുടെ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 169 കോടി രൂപയുടെ നഷ്ടപരിഹാരം നല്കി. രാജസ്ഥാനില്‍ 63.68 ലക്ഷം കര്‍ഷകര്‍ 68.95 ലക്ഷം ഏക്കര്‍ കൃഷിനിലമാണ് ഇന്‍ഷുര്‍ ചെയ്തത്.
നിലവിലുള്ള ഇന്‍ഷുറന്‍സ് സ്കീമുകളെല്ലാം സംയോജിപ്പിച്ച് പ്രധാനമന്ത്രി ഫസല്‍ ബീമ യോജന എന്ന പേരിലാണ് ഈ വര്‍ഷം മുതല്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം കര്‍ഷകര്‍ കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതിയാകും ഉയര്‍ന്ന നഷ്ടപരിഹാര തുക ലഭിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: