സതാംപ്ടണ്: മുഹമ്മദ് ഷമിയുടെ ഹാട്രിക്കും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങുമായപ്പോള് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് അവിശ്വസനീയ ജയം. 11 റണ്‍സിനാണ് കോഹ്ലിപ്പട അഫ്ഗാനെ കീഴടക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 225 റണ്‍സിനെ പിന്തുടര്‍ന്ന അഫ്ഗാന് കളി ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ തന്മയത്വത്തോടെ നേരിട്ട അവര്‍ ലോകകപ്പില്‍ ആദ്യ വിജയം നേടുമെന്നും തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ ഓവറില്‍ ഷമി ഹാട്രിക്ക് നേടിയതോടെ വിജയം ഇന്ത്യക്ക് സ്വന്തം. മൂന്ന്, നാല്, അഞ്ച് പന്തുകളിലായിരുന്നു ഷമിയുടെ ഹാട്രിക്ക്. അര്‍ധസെഞ്ചുറിയുമായി ബാറ്റ് ചെയ്തിരുന്ന മുഹമ്മദ് നബി, അഫ്താബ് അലം, മുജീബ് ഉര് റഹ്മാന് എന്നിവരാണ് ഷമിക്ക് മുന്നില്‍ വീണത്. ഇതിന് പുറമെ ഹസ്റത്തുള്ള സാസിയെയും പുറത്താക്കിയതോടെ മത്സരത്തില്‍ ഷമിയുടെ നേട്ടം നാല് വിക്കറ്റായി. 9.5 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷമി കളി ഇന്ത്യക്ക് നേടിക്കൊടുത്തത്.
അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മുഹമ്മദ് നബി അര്‍ധ ശതകം തികച്ചു. മൂന്നാം പന്തില്‍ മുഹമ്മദ് നബിയെ ഷമി മടക്കി. തൊട്ടടുത്ത പന്തുകളില്‍ അഫ്താബ് ആലമിനെയും മുജീബുര്‍ റഹ്മാനെയും തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഷമി സ്വന്തം പേരില്‍ കുറിച്ചു.
ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987-ല്‍ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും.
ചേതന്‍ ശര്‍മയ്ക്ക് പുറമേ പാക്കിസ്ഥാന്റെ സഖ്ലിന്‍ മുഷ്താഖ് (1999), ശ്രീലങ്കയുടെ ചാമിന്ദ വാസ്, ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീ (രണ്ടുപേരും 2003), ശ്രീലങ്കയുടെ ലസിത് മലിംഗ (2007, 2011), വിന്‍ഡീസിന്റെ കെമര്‍ റോച്ച് ( 2011), ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന് (2015), ദക്ഷിണാഫ്രിക്കയുടെ ജെ.പി. ഡുമിനി (2015) എന്നിവരാണ് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ചത്.
ഈ ലോകകപ്പില്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമി അഫ്ഗാനെതിരെ കളിക്കാനിറങ്ങിയത്. കിട്ടിയ അവസരം മുതലാക്കി ടീമിനെ വിജയത്തിലേക്ക് നയിക്കുക. ഇതില്‍ക്കൂടുതല്‍ എന്തുവേണം ഷമിക്ക് സന്തോഷിക്കാന്‍. മുഹമ്മദ് ഷമി എന്ന പേസ് ബൗളറുടെ ക്രിക്കറ്റ് കരിയറിലെ ഉജ്ജ്വലമായ മുഹൂര്‍ത്തത്തിനാണ് റോസ്ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.
കരുത്തരായ ഓസീസിനേയും ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാനെയും തകര്‍ത്ത് മുന്നേറിയ ടീം ഇന്ത്യ അഫ്ഗാനെതിരെ തോല്‍വിയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഷമി രക്ഷകനായി അവതരിച്ചത്.
2015 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങിന് ചുക്കാന്‍പിടിച്ച ഷമിക്ക് ഇത്തവണ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം ഫോം മങ്ങിയതായിരുന്നില്ല. പരിക്കു കാരണം മാസങ്ങളോളം കളിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ലോകകപ്പിന് തൊട്ടു മുമ്പ് മാത്രം ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തുകയും ചെയ്ത ശേഷം അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് മാത്രമായിരുന്നു.
40 ടെസ്റ്റില്‍ നിന്ന് 144ഉം 64 ഏകദിനങ്ങളില്‍ നിന്ന് 117ഉം വിക്കറ്റുകള്‍ ഈ 28-കാരന് നേടിയിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് 2013-ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഷമി പരിക്കിനോട് പൊരുതിയാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: