കോഴിക്കോട്: അത്ലറ്റിക് മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ 1,500 മീറ്ററില്‍ സമ്പൂര്‍ണ്ണ ആധിപത്യം. നൂറ് മീറ്ററില്‍ ഒരു സ്വര്‍ണ്ണം പോലും നേടാന്‍ കഴിയാതിരുന്ന കേരളത്തിന് ആശ്വസിക്കാന്‍ ഒരു വെള്ളിയും വെങ്കലവും മാത്രം. സീനിയര്‍ ആണ്‍കുട്ടികളില്‍ കെ.എസ്. പ്രണവ് വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജലി പി.ഡി. വെങ്കലവും നേടി.
എന്നാല്‍ 1,500 മീറ്ററില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ നടത്തിയത്. സീനിയര്‍ ആണ്-പെണ്, ജൂനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലെ നാല് സ്വര്‍ണ്ണവും തൂത്തുവാരിയപ്പോള്‍ ജൂനിയര്‍ ആണ്കുട്ടികളുടെയൊഴികെ വെള്ളിയും മലയാളികളുടെ അഭിമാനതാരങ്ങള്‍ക്ക് സ്വന്തം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ അനുമോള്‍ തമ്പി പുതിയ ദേശീയ റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. സമയം നാല് മിനിറ്റ് 34.08 സെക്കന്റ്. ആതിര. കെ.ആറിലൂടെ വെള്ളിയും കേരളത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പി.എന്‍. അജിത്ത് 4 മിനിറ്റ് 03.17 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് പൊന്നണിഞ്ഞത്. സീനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ അബിത മേരി മാനുവലും രണ്ടാമതെത്തിയ ബബിത. സിയും നിലവിലെ ദേശീയ റെക്കോഡ് തകര്‍ത്താണ് മലയാളികളുടെ അഭിമാനമായത്. 4:27.22 സെക്കന്‍ഡില്‍ അബിത ഫിനിഷ് ചെയ്തു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിബിന്‍ ജോര്‍ജ് അവസാന നൂറ് മീറ്ററിലെ കുതിപ്പിന്റെ കരുത്തിലാണ് പൊന്നണിഞ്ഞത്. സമയം 4:01.54 സെക്കന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: