കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം പിറന്നത് അഞ്ച് റെക്കോഡുകള്‍. ആദ്യ രണ്ട് ദിവസങ്ങളിലുമായി മൂന്ന് റെക്കോഡുകള്‍ മാത്രമാണ് പിറന്നതെങ്കില്‍ ഇന്നലെ ട്രാക്കിലും ജമ്പിങ് പിറ്റിലുമായാണ് പുതിയ റെക്കോഡുകള്‍ പിറവിയെടുത്തത്. ഇന്നലെ പിറന്ന അഞ്ചെണ്ണത്തില്‍ നാലെണ്ണവും മലയാളി താരങ്ങള്‍ക്ക്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കെ.എസ്. അനന്തുവിലൂടെയാണ് ആദ്യ റെക്കോഡ് പിറന്നത്. 2.08 മീറ്റര്‍ ചാടിയ അനന്തു കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ ദല്‍ഹിയിലെ തേജസ്വിന് ശങ്കര്‍ സ്ഥാപിച്ച 2.07 മീറ്റര്‍ പഴങ്കഥയാക്കി. 2.04 ചാടി സ്വര്ണ്ണമുറപ്പിച്ച അനന്തു ക്രോസ്ബാര്‍ 2.08ലേക്ക് ഉയര്‍ത്തി. തന്റെ ആദ്യശ്രമത്തില്‍ ഈ ദൂരം താണ്ടി. പിന്നീട് 2.10 മീറ്റര്‍ ഉയരത്തിലേക്ക് ബാര്‍ ഉയര്‍ത്തി. എന്നാല്‍ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പേശീവലിവിനെ തുടര്‍ന്ന് ബാക്കിയുള്ള രണ്ട് ശ്രമങ്ങളും ഉപേക്ഷിച്ചു.
സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വന്തം പേരിലുള്ള റെക്കോഡാണ് മരിയ ജയ്സണ്‍ തിരുത്തിക്കുറിച്ചത്. 2014-ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 3.40 മീറ്ററിന്റെ ഉയരമാണ് ഇന്നലെ 3.50 മീറ്റര്‍ ചാടി മരിയ തിരുത്തിയത്. ഈയിനത്തില്‍ കേരളത്തിന്റെ അഞ്ജലി ഫ്രാന്‍സിസ് 2.90 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കിയപ്പോള്‍ വെള്ളി പഞ്ചാബിന്റെ രേണു റാണി നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് മറ്റൊരു റെക്കോഡിന് അവകാശി. 4:34.08 സെക്കന്റില്‍ സ്പ്രിന്റ് ചെയ്താണ് അനുമോള്‍ നിലവിലെ റെക്കോഡ് തിരുത്തിക്കുറിച്ചത്. 2005ല്‍ കേരളത്തിന്റെ ഷമീന ജബ്ബാര്‍ സ്ഥാപിച്ച 4:41.90 സെക്കന്‍ഡ് അനുമോളുടെ കുതിപ്പില്‍ പഴങ്കഥയായി.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്കൂളിന്റെ സന്തതിയായ അബിത മേരി മാനുവല്‍ 4:27.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2013ല്‍ പി.യു. ചിത്ര സ്ഥാപിച്ച 4:35.72 സെക്കന്‍ഡ് വിസ്മൃതിയിലേക്ക്. വെള്ളി നേടിയ കേരളത്തിന്റെ തന്നെ ബബിത. സിയും (4:27.29 സെക്കന്‍ഡ്) നിലവിലെ റെക്കോഡ് മറികടന്നു. തിരുത്തിക്കുറിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയുടെ സത്യവാന് 17.41 മീറ്റര്‍ ദൂരം കണ്ടെത്തി പുതിയ ദൂരം താണ്ടി. 2013ലെ ഇറ്റാവ മീറ്റില്‍ ഉത്തര്‍പ്രദേശിന്റെ മുഹമ്മദ് ഇബ്രാഹിം സ്ഥാപിച്ച 17.31 മീറ്ററിന്റെ റെക്കോര്‍ഡാണ് സത്യവാന്റെ കൈക്കരുത്തില്‍ പഴങ്കഥയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: