കോഴിക്കോട്: ആലപ്പുഴ കടപ്പുറത്ത് ചാകരവന്ന പ്രതീതിയാണ്. ‘കടാപ്പുറത്തിന്റെ മകന്’ ദേശീയ കായികമേളയില്‍ സ്വര്‍ണ്ണം നേടിയത് അവര്‍ക്ക് ചാകരയല്ലാതെ മറ്റെന്താണ്. ചേര്‍ത്തല കടപ്പുറത്ത് വീട്ടില്‍ മത്സ്യബന്ധന തൊഴിലാളിയായ ജോര്‍ജ്ജിന്റെ പ്രിയ പുത്രന് കെ.ജെ. ജസനാണ് ഇപ്പോള്‍ താരം. ഇന്നലെ നടന്ന സീനിയര്‍ ബോയ്സ് പോള്‍വാള്‍ട്ടിലാണ് ജസന് 4.50 മീറ്റര്‍ ഉയര്‍ന്ന് പറന്ന് സ്വര്‍ണ്ണം നേടിയത്.
എന്നാല്‍ ‘അതുക്കുംമേല’യായിരുന്നു ജസന്റെ സ്വപ്നം. ദേശീയ റെക്കാഡെന്ന 4.60 മീറ്റര്‍ ഭേദിക്കാന്‍. ആ ശ്രമം പരാജയപ്പെട്ടെങ്കിലും, കുതിപ്പില്‍ സ്വര്‍ണ്ണപതക്കം അണിയാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ഈ പതിനെട്ടുകാരന്. മാത്രമല്ല തന്റെ ആദ്യ ദേശീയ മീറ്റില്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം അടക്കാനും കഴിയുന്നില്ല. പാലക്കാട് കല്ലടി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ജസന്. കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ പട്ടികയിലേക്ക് ഉയര്‍ന്ന് പറന്ന ഈ മിടുക്കന് കാണികളില്‍ നിറഞ്ഞ ആവേശമായിരുന്നു. പോളില്‍ വളഞ്ഞുകുത്തി ഉയര്‍ന്നുപൊങ്ങിയ ജസന് തുടക്കം മുതല്‍ എതിരാളിക്ക് കടുത്ത വെല്ലുവിളിയായിരുന്നു. 2013 ല്‍ വിഷ്ണു ഉണ്ണി സ്ഥാപിച്ച ദേശീയ റോക്കാഡ് ആയ 4.60 മറികടക്കാനായിരുന്നു പിന്നീട് ശ്രമം. എന്നാല്‍ കടുത്ത മത്സരത്തിന്റെ ക്ഷീണം നന്നായി ബാധിച്ചിരുന്നു. റെക്കോഡ് ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത മീറ്റില്‍ അഞ്ച് മീറ്റര്‍ പറക്കുമെന്ന ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ജസന്.
പാലക്കാട് ജെംസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അവിടുത്തെ കായികാദ്ധ്യാപകനായ കെ.പി.സതീഷ്കുമാറാണ് കോച്ച്. ജൂനിയര്‍ അമേച്വറില്‍ സംസ്ഥാന റെക്കോഡിന്റെ ഉടമകൂടിയാണ് ജസന്. ഇടയ്ക്ക് പരിക്കേറ്റതിനാല്‍ പരിശീലനത്തിലും ഇടവേളയുണ്ടായി. ഇത് ഇന്നലത്തെ മത്സരത്തെ ബാധിച്ചു. പരിക്ക് പരിഹരിച്ച് കടുത്ത പരിശീലനത്തിലൂടെ മികച്ച ഉയരമാണ് ജസന്റെ സ്വപ്നം. അമ്മ: മേരി റീന. സഹോദരന് ആന്‍ഡ്രൂസ് കായികതാരമാണ്. ജസനെ പ്രോത്സാഹിപ്പിക്കുന്നതും ചേട്ടന്‍തന്നെ. സഹോദരി ജസ്ലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: