ന്യൂദല്‍ഹി: പ്രധാനമന്ത്രിയെക്കുറിച്ചോ, ഭരണത്തെക്കുറിച്ചോ ഞാനങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞത് തെറ്റിദ്ധരിച്ച് ആരെങ്കിലും അങ്ങനെ റിപ്പോര്ട്ടുചെയ്തിട്ടുണ്ടെങ്കില് അവരെന്നോട് കടുത്ത അനീതിയാണ് കാണിച്ചത്, മുന്‍ മന്ത്രികൂടിയായ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വിശദീകരിച്ചു. നരേന്ദ്ര മോദിസര്‍ക്കാരിന് ഇന്ദിരാ ഭരണത്തിന്റെ ഗതിവരുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയിലാക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സിന്‍ഹയുടെ വിശദീകരണം. സിന്‍ഹയുടെ വിശദീകരണത്തോടെ ചില മാധ്യമങ്ങള്‍ ബിജെപിക്കും നേതാക്കള്‍ക്കുമെതിരേ നടത്തുന്ന ഗൂഢാലോചന ഒരിക്കല്‍ക്കൂടി വ്യക്തമായി.
”ഞാന്‍ കഴിഞ്ഞ ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭാഷണം മരിച്ചോ എന്നായിരുന്നു വിഷയം. ഞാന്‍ സംസാരിച്ചത് സമവായമാണ്, ജനാധിപത്യത്തിന്റെ ആത്മാവ്. സമവായം സംഭാഷണങ്ങളിലൂടെയേ നേടാനാവൂ. അതിനാല്‍, ജനാധിപത്യം ശക്തമായ ഒരു രാജ്യത്ത് ഒരിക്കലും സംഭാഷണങ്ങള്‍ മരിക്കാന്‍ പാടില്ല,’ ഇതാണ് ഞാന്‍ പറഞ്ഞത്.
‘എന്നാല്‍, ചിലര്‍ ചര്‍ച്ചയ്ക്കിടെ അസഹിഷ്ണുത സംബന്ധിച്ച വിഷയം ഉയര്‍ത്തി. അവരെ ഞാന്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. അവരെ 1977ല്‍ ജനം ഒരു പാഠം പഠിപ്പിച്ചുവെന്നും വിശദീകരിച്ചു. കാരണം അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ അന്തസ്സത്തയല്ല. സംഭാഷണങ്ങളെ ഇല്ലായ്മ ചെയ്യുന്നത് നമ്മുടെ സംസ്കാര രീതിയല്ല. അതാണ് ഞാന്‍ പറഞ്ഞത്,’ യശ്വന്ത് സിന്‍ഹ പറഞ്ഞു.
”ഞാന്‍ പറഞ്ഞത് ആരെങ്കിലും തെറ്റായി റിപ്പോര്ട്ടുചെയ്തിട്ടുണ്ടെങ്കില് അവരുടെ അബദ്ധധാരണകൊണ്ടാണ്, അവര്‍ എന്നോടു ചെയ്തത് കടുത്ത അനീതിയാണ്, സിന്‍ഹ പറഞ്ഞു.
മോദിയേയും ഭരണത്തേയും വിമര്‍ശിച്ചുകൊണ്ട് യശ്വന്ത്സിന്‍ഹ സംസാരിച്ചുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍, ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്, പക്ഷേ, ഈ വാക്കുകള്‍ ചില അസംതൃപ്തിയുടെ ശബ്ദമാണെന്ന് ബിജെപിയില്‍ സിന്‍ഹയുടെ സഹപ്രവര്‍ത്തക ഷൈനാ.എന്‍.സി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: