ആലപ്പഴ: സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കയ്യേറിയും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും നിര്‍മ്മിച്ച വില്ലകള്‍ പൊളിച്ചു നീക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാത്തതിനു പിന്നില്‍ ഭരണ- പ്രതിപക്ഷങ്ങളിലെ ഉന്നതരുടെ ഇടപെടലുകളെന്ന് സൂചന.
പാണാവളളി പഞ്ചായത്തില്‍ നെടിയതുരുത്ത് ദ്വീപില്‍ കാപികോ കേരളാ റിസോര്‍ട്ട് 2.093 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി 36 വില്ലകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. റിസോര്‍ട്ട് അധികൃതര്‍ 7.0212 ഹെക്ടര്‍ സ്ഥലമാണ് കൈവശം വച്ചിട്ടുള്ളത്. ഇതില്‍ 4.927 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാന്‍ മാത്രമേ അവര്‍ക്കു കഴിഞ്ഞിട്ടുള്ളൂ. 2013 ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം മൂന്നാകാറിയിട്ടും തുടര്‍ നടപടികളൊന്നും സ്വീകരിക്കാതെ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ്.
വീടുനിര്‍മ്മിക്കാന്‍ ഒരുതുണ്ടു ഭൂമിയില്ലാതെ വിഷമിക്കുന്ന ഭൂരഹിതരായവര്‍ക്ക് നല്കാന് ഭൂമി ഇല്ലെന്നു പ്രഖ്യാപിക്കുമ്പോഴാണ് വന്‍കിട കുത്തകകളുടെയും ടൂറിസം മാഫിയകളുടെയും ഭൂമി കയ്യേറ്റത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതെന്നതാണ് വിരോധാഭാസം. ഭൂമി കയ്യേറ്റവും പരിസ്ഥിതി ആഘാതവും ബോദ്ധ്യപ്പെട്ട ഹൈക്കോടതിയും നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
1957ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം റിസോര്ട്ടുകാര് കയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ ചേര്‍ത്തല അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് ആലപ്പുഴ ആര്‍ഡിഒ 2013 സപ്തംബര്‍ ആറിന് വീണ്ടും ഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല. ഈ സാഹചര്യത്തില്‍ കേരള നദീ സംരക്ഷണ സമിതി, ജനകീയ അന്വേഷണ സമിതി ഭാരവാഹികള്‍ ടൂറിസം കുത്തകകള്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനും അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണ കൂടത്തിന് അപക്ഷ നല്‍കിയെങ്കിലും സ്വീകരിക്കാതെ അവഹേളിച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരില്‍ സ്വാധീനമുള്ള വന്‍ പണമിടപാടു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. അതിനാല്‍തന്നെ നിസ്സാര കാരണങ്ങല്‍ പറഞ്ഞ് കയ്യേറ്റം ഒഴിപ്പിക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണ്. സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഈ കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയും നിര്‍മ്മിച്ച റിസോര്‍ട്ടിനെതിരെ നടപടി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നേരത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ചില എംഎല്‍എമാരും ഒരു വിഭാഗം മത മേലദ്ധ്യക്ഷന്മാരും രംഗത്തു വന്നതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: