തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെ വിലയിരുത്തിയ സഹോദരിമാര്‍ കേന്ദ്രസഹമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമായി. വട്ടിയൂര്‍ക്കാവ് സരസ്വതീ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിനി എ.ബി. ഗോപികയും കീഴാറൂര്‍ ശ്രീസരസ്വതീ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി എ.ബി. ശാരികയുമാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ അഭിനന്ദനത്തിന് പാത്രമായത്. മോദി ഭരണത്തില്‍ 500 ദിവസങ്ങള്‍ക്കിടെ ആവിഷ്കരിച്ചു നടപ്പാക്കിയ നയങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ചലനം, അവയുടെ ഗുണഫലങ്ങള്‍, പോരായ്മകള്‍, പോരായ്മ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവ പ്രസന്റേഷനാക്കി അവതരിപ്പിച്ചാണ് ഈ കൊച്ചുമിടുക്കികള്‍ ഏവരുടെയും പ്രശംസ നേടിയത്.
നൂറുല്‍ ഇസ്ലാം സിവില്‍ സര്‍വീസ് അക്കാദമി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രസന്റേഷന് മത്സരം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്. മുന്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് പ്രസന്റേഷന് പരിശോധിച്ച് മാര്‍ക്കിട്ടത്. പ്രസന്റേഷന് പരിശോധിച്ച മന്ത്രി പൂര്‍ണമായും രേഖകളാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി നഖ്വി ഇരുവര്‍ക്കുമുള്ള സമ്മാനം വിതരണം ചെയ്തു. തിരുവനന്തപുരത്ത് വെള്ളായണി ശ്രീശൈലത്തില്‍ അനില്‍കുമാറിന്റെയും ബിന്ദുവിന്റെയും മക്കളാണ് ഗോപികയും ശാരികയും.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, നിതി ആയോഗ്, ഡിജിറ്റല്‍ ഇന്ത്യ, അടല്‍ പെന്ഷന് യോജന, സ്വച്ഛ ഭാരത്, പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്നീ പദ്ധതികളെയാണ് ഈ സഹോദരിമാര്‍ വിശകലനം ചെയ്ത് വിലയിരുത്തി പ്രസന്റേഷന് തയ്യാറാക്കിയത്. പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ ആരംഭിച്ചതു മുതല്‍ കേന്ദ്രസര്‍ക്കാര്‍ സക്രിയമാണെന്ന തിരിച്ചറിവ് ജനങ്ങളില്‍ സൃഷ്ടിക്കാനായി. ഇതാണ് മോദി സര്‍ക്കാരിന്റെ പ്രധാനനേട്ടമായി ഇരുവരും ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധം സൃഷ്ടിക്കുകയും നിരന്തരം സാധാരണക്കാര്‍ക്ക് സര്‍ക്കാരുമായി സംവദിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ശൈലി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ കഴിയും വിധമാണ് ഓരോ നയവും സര്‍ക്കാര്‍ രൂപപ്പെടുത്തിയതെന്നും പ്രസന്റേഷനില്‍ പറയുന്നു.
ആദിവാസിമേഖലകളുടെ വികസനത്തിന് സര്‍ക്കാര്‍ ബൃഹത്തായ ക്ഷേമപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പാകുന്നില്ല. പ്രധാനകാരണം ആദിവാസികള്‍ തങ്ങളുടെ ജീവിതശൈലിയില്‍ നിന്ന് ആധുനിക സംവിധാനങ്ങളിലേക്ക് വേണ്ടത്ര കടന്നുവരാന്‍ താത്പര്യപ്പെടുന്നില്ല എന്നതാണ്. തത്ഫലമായി ഫണ്ട് വിനിയോഗം വളരെ കുറയുകയും ഉള്ളത് മറ്റ് വഴികളില്‍ ചെലവാക്കുകയും ചെയ്യുന്നു. ഈ കുറവ് പരിഹരിക്കാനും നിര്‍ദ്ദേശമുണ്ട്. ആദിവാസികളുടെ കൈവശമുള്ള സാങ്കേതികവിദ്യയെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കണം. ചികിത്സാമേഖല, വനസംരക്ഷണം, ഔഷധസസ്യങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ആദിവാസികള്‍ക്ക് ഒട്ടേറെ സാധ്യതകളുണ്ട്. അങ്ങനെ മുന്നോട്ടു പോയാല്‍ അവര്‍ മുഖ്യധാരയിലേക്കെത്തും.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സംരംഭകത്വത്തിനും പരിശീലനം നല്‍കുക. അതിന് കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ഇവര്‍ക്ക് പ്രതിഫലം പണമായി നല്‍കുന്നതിന് പകരം പഠനത്തിനും അതിന്റെ മറ്റു ചെലവുകള്‍ക്കുമായി വകയിരുത്തുക. ഇത് രണ്ടാമത്തെ നിര്‍ദ്ദേശമാണ്. സംസ്കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം ആവിഷ്കരിച്ച് നടപ്പാക്കുകയാണ് മൂന്നാമത്തെ നിര്‍ദ്ദേശം. സംസ്കാരം നമുക്ക് നല്‍കിയതെന്താണെന്ന് പഠിപ്പിക്കുന്ന അക്കാദമിക് സമ്പ്രദായം ആവിഷ്കരിക്കുക. ഇതിലൂടെ പുതുതലമുറകളെയും സംസ്കാര സമ്പന്നമാക്കുക.
ഇരുവരുടെയും പ്രസന്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ നിംസ് മെഡിസിറ്റി എംഡി ഫൈസല്‍ഖാനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: