പള്ളുരുത്തി: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നയിക്കുന്ന ജനരക്ഷാ യാത്രയുടെ സ്വീകരണത്തിനിടെ സ്റ്റേജ് തകര്‍ന്നു വീണ് ഡോമനിക് പ്രസന്റേഷന് എംഎല്‍എയ്ക്കും രണ്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.30 ഓടെ കൊച്ചി ചുള്ളിക്കല്‍ ടിപ് ടോപ് അസീസ് ഗ്രൗണ്ടിലാണ് സംഭവം.
സുധീരന് സ്റ്റേജില്‍ കയറി നിമിഷങ്ങള്‍ക്കകം സ്റ്റേജ് തകര്‍ന്നുവീഴുകയായിരുന്നു. കൊച്ചി മണ്ഡലത്തിലെ ജനരക്ഷാ യാത്രയുടെ സ്വീകരണ സമ്മേളനമാണ് സംഘടിപ്പിച്ചിരുന്നത്. ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്തായി 25 ഓളം പേര്‍ക്ക് മാത്രം ഇരിക്കാനായി താല്‍ക്കാലികമായി സജ്ജീകരിച്ച സ്റ്റേജാണ് ഒരുക്കിയിരുന്നത്. സുധീരന് സ്റ്റേജിലേക്ക് എത്തുമ്പോള്‍ തന്നെ മുപ്പതോളം പേര് വേദിയിലുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റിനൊപ്പം 75 ഓളം പേര് സ്റ്റേജിലേക്ക് തള്ളിക്കയറുകയായിരുന്നു.
ചിലര്‍ സ്റ്റേജിന്റെ ബലക്ഷയത്തെക്കുറിച്ച് വിളിച്ചു പറഞ്ഞിരുന്നു. ഇതിനിടയില്‍ കുറച്ചുപേര്‍ ചേര്‍ന്ന് സുധീരനെ നിലത്തേക്ക് വലിച്ചിറക്കി. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് സ്റ്റേജിന്റെ മേല്‍ക്കൂര താങ്ങിനിര്‍ത്തിയത് മൂലം വലിയ അപകടം ഒഴിവായി. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.പി.ശിവദത്തന്‍, നഗരസഭാംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പി സുബ്രഹ്മണ്യം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശിവദത്തന്റെ തലയിലേക്ക് സ്റ്റേജിന്റെ ബീം പതിച്ചു.
മറ്റു രണ്ടുപേരുടെയും കാലിനാണ് പരിക്ക്. കോണ്‍ഗ്രസിന്റെ നിരവധി പ്രവര്‍ത്തകര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. സ്റ്റേജ് തകര്‍ന്നയുടനെ ഗ്രൗണ്ടിലെ സ്ഥിരം സ്റ്റേജിലേക്ക് പരിപാടി മാറ്റി. ദൈവത്തിനു നന്ദി പറഞ്ഞാണ് സുധീരന് പ്രസംഗം ആരംഭിച്ചത്. അതേസമയം ടിപ്ടോപ് അസീസ് ഗ്രൗണ്ടില്‍ സ്ഥിരം വേദിയുണ്ടായിട്ടും താല്‍ക്കാലിക സ്റ്റേജുണ്ടാക്കി സ്വീകരണ സമ്മേളനം അവിടേക്ക് മാറ്റിയ മണ്ഡലം കമ്മറ്റിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: