തൃശൂര്‍: ആ കൂടിക്കാഴ്ചക്ക് ഒരു അപൂര്‍വ്വ ചാരുതയുണ്ടായിരുന്നു. ക്രിസ്തുദേവന്റെ മഹാകാരുണ്യം ജീവിതാദര്‍ശമായി തെരഞ്ഞെടുത്ത വലിയ ഇടയന് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഒരു പുരുഷായുസ്സുമുഴുവന്‍ ജനസേവനത്തിനായി സമര്‍പ്പിച്ച രാഷ്ട്രീയ സന്യാസി കുമ്മനം രാജശേഖരനും തമ്മിലായിരുന്നു ആ കൂടിക്കാഴ്ച.
തൃശൂര്‍ ബിഷപ്പ് ഹൗസില്‍ രാവിലെ ഏഴരയോടെയെത്തിയ കുമ്മനത്തെ സ്നേഹവാത്സല്യങ്ങളോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വരവേറ്റു. സമൂഹനന്മക്കായി സ്വയം സമര്‍പ്പിച്ച രണ്ടു മഹാരഥന്മാര് വാക്കുകളില്ലാതെ തന്നെ മനസ്സ് പങ്കുവെക്കുകയായിരുന്നു. കുമ്മനം കൈയില്‍ കരുതിയിരുന്ന പൂച്ചെണ്ട് ആദരപൂര്‍വ്വം ആര്‍ച്ച് ബിഷപ്പിന് സമ്മാനിച്ചു. സ്നേഹപൂര്‍വ്വം കുമ്മനത്തെ അനുഗ്രഹിച്ച മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്നവരേയും അരമനക്കകത്തേക്ക് ക്ഷണിച്ചു. തുടര്‍ന്ന് കുശലപ്രശ്നങ്ങള്‍ക്കുശേഷം ഒരുമിച്ച് പ്രഭാതഭക്ഷണം. രാഷ്ട്രീയമോ സാമൂഹ്യ പ്രശ്നങ്ങളോ ഒന്നും ചര്‍ച്ച ചെയ്തില്ലെങ്കിലും അര്‍ത്ഥവത്തായിരുന്നു ആ കൂടിക്കാഴ്ച. സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം
ബോധ്യപ്പെടുത്തുന്നതുകൂടിയായിരുന്നു കുമ്മനത്തിന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം.
അരമണിക്കൂര്‍ നേരം അതിരൂപത ആസ്ഥാനത്ത് ചെലവഴിച്ച ബിജെപി അദ്ധ്യക്ഷന്‍ ഇതിനിടെ ആര്‍ച്ച് ബിഷപ്പിനോട് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും തിരക്കി.
സഭയുടെ മറ്റ് ചുമതലക്കാരെ പരിചയപ്പെടുകയും ചെയ്തു. വിമോചനയാത്രയുടെ ഭാഗമായി തൃശൂരിലെത്തിയതായിരുന്നു കുമ്മനം. ബിജെപി അദ്ധ്യക്ഷന്റെ സന്ദര്‍ശനത്തെ ഏറെ താല്പര്യത്തോടെയും സന്തോഷത്തോടെയുമാണ് കാണുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകണമെന്ന് കുമ്മനം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: