കൊച്ചി: സംവരണത്തിന്റെ ബലിയാടുകളാകാതെ മത്സരിച്ച് ഒന്നാമതെത്തുകയാണ് ദളിത് വിഭാഗം ചെയ്യേണ്ടതെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് അഭിപ്രായപ്പെട്ടു.
എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിച്ച ദളിത് രാഷ്ട്രീയവും അംബേദ്കറും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സംഘടനകള്‍ ദളിതരെ അടിമകളാക്കി സ്വന്തം പ്രസ്ഥാനം വളര്‍ത്തുകയാണ് ചെയ്തത്.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത് വിവേചനമാണ്. സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ വിസിമാരില്‍ ഒരാളെ പോലും നിയമിക്കാന്‍ എന്ത് കൊണ്ട് മാറി മാറി വന്ന മുന്നണികള്‍ തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. രോഹിത് വെമൂലയുടെ മരണത്തില്‍ ദു:ഖമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ധീരനായ വിപ്ലവകാരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി ദളിത് വിഭാഗക്കാര്‍ മരിച്ചെന്ന് പറഞ്ഞ് അവിടെയൊക്കെ പാഞ്ഞെത്തുന്ന രാഹുല്‍ ഗാന്ധി യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന മരണങ്ങള് മറച്ച് വെച്ച് ജാതീയത വളര്‍ത്തുകയാണ് ചെയ്യുന്നത്.
യുപിയിലെയും ഹൈദരാബാദിലെയും മരണങ്ങള് കൊട്ടിഘോഷിക്കുന്നവര്‍ എന്ത് കൊണ്ടാണ് അടൂരിലെ ദലിത് പീഡനം കാണാതെ പോകുന്നത്. എ.വിനോദ് ആമുഖ പ്രഭാഷണം നടത്തി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.സുബ്ബയ്യ വിഷയാവതരണം നടത്തി. ആദിവാസി സാഹിത്യകാരന് കെ.പി.നിതീഷ് സംസാരിച്ചു. സി.കെ.രാകേഷ് മാസ്റ്റര്‍ സ്വാഗതവും എ.പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: