തിരുവനന്തപുരം: മന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ രണ്ടുകോടി രൂപ നല്‍കിയെന്ന് ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ നിരോധനം വരുന്നതിനുമുമ്പാണ് തുക നല്‍കിയത്. സ്ഥാപനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായാണ് തുക നല്‍കിയത്. മന്ത്രി വി.എസ്. ശിവകുമാറിനും തുക നല്‍കിയെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയും 25 ലക്ഷമാണ് നല്‍കിയതെന്നും ബിജു രമേശ് വെളിപ്പെടുത്തി.
ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ കെപിസിസി ഓഫീസില്‍ എത്തി നേരിട്ടാണ് രണ്ടുകോടി രൂപ നല്‍കിയത്. ബാറുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുഗമായ നടത്തിപ്പിന് സര്‍ക്കാരില്‍നിന്ന് അനുകൂല സാഹചര്യം ഉണ്ടാക്കുന്നതിനായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ രണ്ടുകോടി രൂപ രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത്. കെപിസിസി ഇതിന് പ്രത്യുപകാരം ചെയ്തു തന്നു. ബാര്‍ലൈസന്‍സ് ഫീസ് രണ്ട് വര്‍ഷം കൂട്ടിയിരുന്നില്ല.
മന്ത്രി വി.എസ്. ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നല്കി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് വാസുദേവന്‍നായരുടെ കൈവശമാണ് തുക കൈമാറിയത്. മന്ത്രി ബാബു പറഞ്ഞതനുസരിച്ചായിരുന്നു തുക നല്‍കിയത്. മുംബൈയിലെ ദാദമാര്‍ക്ക് ഹഫ്ത നല്കുന്നതുപോലെയാണ് കേരളത്തിലെ മന്ത്രിമാര്‍ ചോദിക്കുമ്പോഴെല്ലാം പണം കൊടുക്കുന്നത്.
സരിതയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ബിജുരമേശ് പറഞ്ഞു. പല തവണ സരിതയും ബന്ധുവും ഫോണ്‍ വിളിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന് ഒന്നരലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ് അയച്ചെങ്കിലും തുക നല്‍കിയില്ല. മന്ത്രി ബാബുവുമായുള്ള സാമ്പത്തിക ഇടപാടുകളുകളുടെ ശബദ്രേഖയുടെ സിഡി നല്‍കാമെന്ന് സരിത പലതവണ പറഞ്ഞുവെങ്കിലും നല്‍കിയില്ല. ഇടതുമുന്നണിയെ സഹായിക്കാന്‍ സരിതയുമായി കൂട്ട് ചേര്‍ന്നില്ലെന്നും ബിജുരമേശ് വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: