ഇന്നത്തെ തീര്‍ഥാടന-ടൂറിസസങ്കല്പത്തിന് അതീതമായി ആന്തരികമായ അധ്യാത്മശക്തി ഉണര്‍ത്തുവാന്‍ പരിശീലനം നല്കുന്ന ഒരു അവസരമായാണ് ശബരിമലതീര്‍ത്ഥാടനം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമഗ്രമെന്നു പറഞ്ഞാല്‍, ജീവപ്രപഞ്ചമെന്ന വിസ്മയത്തെയൊട്ടാകെ ഉള്ക്കൊള്ളുന്നതുമാണതെന്ന് വ്യക്തമാക്കുന്നതാണ്. സാധാരണമനുഷ്യമനസ്സിന്റെ യുക്തിക്കു പിടികിട്ടാത്തവിധം ഈ തീര്‍ത്ഥാടനം സംബന്ധിച്ച് പലഘട്ടങ്ങളിലും ഒരു ആദ്ധ്യാത്മികപ്രതീകമെന്നപോലെ സംഭവിക്കുന്ന കൃഷ്ണപ്പരുന്തിന്റെ ആഗമനം.
ഇത്രയും വിശാലവും സ്വതന്ത്രവുമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനത്തില്‍ 10-നും 50-നും മധ്യേയുള്ള സ്ത്രീകള്‍ക്കു പ്രവേശനം ഒഴിവാക്കപ്പെട്ടിരിക്കുന്ന ആചാരം ഒരു മനുഷ്യാവകാശധ്വംസനമല്ലേ എന്നതാണ് ഇന്ന് ഉദിക്കുന്ന ഒരു ചോദ്യം.
ജീവപ്രപഞ്ചത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രകൃതി ചില നിയമങ്ങളിലൂടെയുള്ള നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അത് ഒരു ജീവിയുടെ സ്വഭാവവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്ന അതിസൂക്ഷ്മമായ ജനിതകകണങ്ങളില് നിന്നുതന്നെ ആരംഭിക്കുന്നു. ജനിതക സാധ്യതകളും പരിതസ്ഥിതികളും തമ്മിലുള്ള വൈരുദ്ധ്യാത്മക-സഹകരണാത്മക പ്രതികരണങ്ങളിലൂടെ പ്രകൃതി ജീവജാലങ്ങളെ സ്വാതന്ത്ര്യത്തിന്റെ മേഖലകളിലേക്കു ക്രമേണ ഉയര്‍ത്തിവിടുന്നു.
വംശവര്‍ദ്ധനവിന് സ്വാഭാവികമായി ജീവികളില്‍ കാണുന്ന ലൈംഗികത്വര മിക്കവാറും ജന്തുക്കളിലെല്ലാം ചില പ്രത്യേക കാലഘട്ടങ്ങളിലേക്ക് നിയന്ത്രിതമാക്കപ്പെട്ടിരിക്കുന്നതായി കാണാം. പ്രകൃതി അടിച്ചേല്പിക്കുന്ന ഒരു അവകാശധ്വംസനമല്ല, ജീവപ്രപഞ്ചത്തെ സുഗമമായ ഒരു സാമരസ്യത്തില്‍ നിലനിര്‍ത്താനുള്ള ഏര്‍പ്പാടുകളാണവ.
അതേ പ്രകൃതിതന്നെയാണ് മനുഷ്യനെ ആവിര്‍ഭവിപ്പിച്ച് ചിന്തയിലൂടെ കര്‍മത്തിന്റെ രീതി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നത്. മഹത്തായ വികാസസാധ്യതകളുമായാണ് മനുഷ്യന്റെ ആവിര്‍ഭാവം. മറ്റു ജീവജാലങ്ങളെ പ്രകൃതിതന്നെയാണ് നിയന്ത്രിച്ച് പരിണാമത്തിലൂടെ ഉയര്‍ത്തി വികാസം നേടിക്കൊടുത്തതെങ്കില്‍, ആ ഉത്തരവാദിത്തം മനുഷ്യനെത്തന്നെ ഏല്പിച്ചിരിക്കുകയാണ് പ്രകൃതി. അതിനാല്‍, സ്വയം നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ബാധ്യസ്ഥനാണു മനുഷ്യന്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: