ആലപ്പുഴ: ടാങ്കര്‍ ലോറി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളും വേഗവും ടാങ്കര്‍ ലോറികള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ പറഞ്ഞു. കളര്‍കോട് തെക്ക് വശം നടന്ന ടാങ്കര്‍ ലോറിയപകടത്തിന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ കൂടിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപ്രകാരം ഡ്രൈവറെക്കൂടാതെ ഒരാള്‍കൂടി ടാങ്കര്‍ ലോറിയില്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ മിക്കവാറും ടാങ്കര്‍ ലോറികളില്‍ അത് ഉണ്ടാവാറില്ല. മോട്ടോര്‍ വാഹനനിയമപ്രകാരം ടാങ്കര്‍ ലോറിയില്‍ മുന്‍കരുതല്‍ സാധനങ്ങള്‍ കരുതേണ്ടതുണ്ട്. ഡ്രൈവര്‍ക്ക് അടിയന്തര സന്ദര്‍ഭത്തില്‍ പ്രാഥമികമായി എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റി പരിശീലനം ലഭിച്ചിരിക്കേണ്ടതുമാണ്. എന്നാല്‍ നിലവല്‍ ഇതൊന്നും പാലിക്കുന്നതായി കാണുന്നില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം റിഫൈനറിയില്‍ നിന്ന് ടാങ്കര്‍ ലോറി പുറപ്പെടുമ്പോള്‍ തന്നെ അറിയിപ്പ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം എന്‍ഐസിയുമായി ചേര്‍ന്ന് ആലോചിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ടാങ്കര്‍ ലോറി ഉടമകളുടെ വിശദാംശങ്ങളും ക്രയിനുകളുടെ ലഭ്യതയും സംബന്ധിച്ച് വിവരശേഖരണം നടത്താന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. ടാങ്കര്‍ ലോറികളില്‍ ഉടമകളുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.
പോലീസിനും ഫയര്‍ ഫോഴ്സിനും ഇത്തരം അപകടങ്ങളെ നേരിടേണ്ട രീതികളെപ്പറ്റി പരിശീലനം നല്‍കും. കളര്‍കോട് അപകടം നടന്നപ്പോള്‍ ഫയര്‍ഫോഴ്സും പൊലീസും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഭാഗഭാക്കായവര്‍ക്ക് അഭിനന്ദന കത്ത് നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടികളക്ടര്‍ കെ.ആര്.ചിത്രാധരന്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എബിജോണ്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (എന്‍.എച്ച്) ഹരിലാല്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.വസന്തദാസ് വിവിധ പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: