തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പ്രദര്‍ശനം നടന്നുവരുന്ന സര്‍ക്കസില്‍ നിന്നും 14 വയസുകാരിയായ വിദേശ പെണ്‍കുട്ടിയെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് രക്ഷപ്പെടുത്തി. മംഗോളിയന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസര്‍ വി.എ ഷംനാദ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ അംഗം അഡ്വ.എച്ച്.കൃഷ്ണകുമാര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, ലീഗല്‍ കം പ്രബേഷന്‍ ഓഫീസര്‍ വി.വി അനീഷ് എന്നിവരടങ്ങുന്ന സംഘം രക്ഷപ്പെടുത്തിയത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുളള ഓപ്പറേഷന് സ്മൈല്‍ 2 പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിലാണ് കുട്ടിയെക്കുറിച്ച് അറിവായത്. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയാണ് ഗ്ലോബല്‍ സര്‍ക്കസില്‍ നിന്നും കുട്ടിയെ പുറത്തെത്തിച്ചത്.ബോണ്ലസ് പ്ലേ ഇനമാണ് കുട്ടി അവതരിപ്പിക്കുന്നത്. മംഗോളിയയില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളാണ് സര്‍ക്കസിന് അയച്ചതെന്ന് പറയുന്നു. പാസ്പോര്‍ട്ട് പ്രകാരം 2001 മെയ് 20നാണ് കുട്ടിയുടെ ജനന തീയതി. 2015 സെപ്റ്റംബര്‍ 24നാണ് പെണ്‍കുട്ടി നെടുമ്പാശേരി വിമാനത്താവളം വഴി ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എംബസി നല്കിയ വിസയില്‍ സര്‍ക്കസ് ആര്‍ടിസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ സര്‍ക്കസ് പ്രദര്‍ശനത്തിന് ശേഷം കൊട്ടാരക്കരയില്‍ നിന്നാണ് തൊടുപുഴയിലെത്തിയത്.ഇന്റര്‍നെറ്റ് ഇടപാടിലൂടെയാണ് പെണ്‍കുട്ടിയെ സര്‍ക്കസിന് ലഭിച്ചതെന്ന സര്‍ക്കസ് മാനേജര്‍ ജയകൃഷ്ണന് പറയുന്നു. അതേ സമയം തന്റെ വേതനം എത്രയെന്ന് കുട്ടിക്കറിയില്ല. വേതനം നേരിട്ടു നല്‍കാതെ ഏജന്റിനാണ് നല്‍കുന്നത്.2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം സെക്ഷന്‍ 79 പ്രകാരം അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സാമ്പത്തിക ലാഭത്തിനായി വിനോദപരിപാടികള്‍ക്കും മറ്റും 18 വയസില്‍ താഴെയുളളവരെ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് സെക്ഷന്‍ 79. ഈ നിയമം നിലനില്‍ക്കെ 14വയസുകാരിക്ക് സര്‍ക്കസ് ആര്‍ടിസ്റ്റ് എന്ന തൊഴില്‍ വിസ ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിച്ചത് സംശയമുണര്‍ത്തുന്നു. കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. വിശദ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: