അടിമാലി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം താലൂക്ക് ജോയിന്റ് ആര്‍ടി ഓഫീസ് ദേവികുളത്തേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അടിമാലിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തില്‍ സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാടക ഇനത്തില്‍ സര്‍ക്കാരിന് വലിയ തുക ഈടാകുന്നുവെന്ന കാരണം പറഞ്ഞാണ് ഈ സര്‍ക്കാര്‍ സ്ഥാപനം ദേവികുളത്തേയ്ക്ക് മാറ്റുവാന്‍ നീക്കം നടക്കുന്നത്.നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് ഇത്തരം ഒരു സ്ഥാപനം യാത്രാ സൗകര്യം പോലും ഇല്ലാത്ത ദേവികുളത്തേയ്ക്ക് മാറ്റുവാനുള്ള നീക്കതിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്. ദേവികുളത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മിനിസിവില്‍ സ്റ്റേഷന് കെട്ടിടത്തിലേക്കാണ് ഈ സര്‍ക്കാര്‍ സ്ഥാപനം മാറ്റുവാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.ഈ തീരുമാനം അടിമാലി,വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളിലെ വാഹന ഉടമകള്‍ക്ക് തിരിച്ചടിയാണ്.ഒരു വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം അടിമാലിയില്‍ തുടങ്ങിയത്.അതു വരെ വാഹന സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഈ പ്രദേശത്തുകാര്‍ ഇടുക്കിയിലാണ് പോയിരുന്നത്.ഇവിടെ നിന്നും ചെറുതോണിയില്‍ എത്തുവാന്‍ 30 കിലോ മീറ്റര്‍ യാത്രചെയ്യണം.ഈ സ്ഥാപനം ദേവികുളത്തേയ്ക്ക് മാറ്റിയാല്‍ ഇനി മുതല്‍ അടിമാലി നിവാസികള്‍ 40 കിലോ മീറ്റര്‍ വരെ യാത്രചെയ്യേണ്ടി വരും.ആയതിനാല്‍ സര്‍ക്കാരിന്റെ ഈ നീക്കം അവസാനിപ്പിക്കണമെന്ന് അസ്സോസിയേഷന് ഭാരവാഹികളായ ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ ദിവാകരന്,യൂണീറ്റ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചെറിയാന്,ജനറല്‍ സെക്രട്ടറി പിഎം ബേബി,കെ ആര് വിനോദ്,സാന്റി മാത്യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: