തൊടുപുഴ: ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ഇന്നും നാളെയും ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്തു നിന്നും ജാഥയെ സ്വീകരിക്കും. 12ന് അടിമാലിയിലും മൂന്നിന് നെടുങ്കണ്ടത്തും അഞ്ചിന് കട്ടപ്പനയിലും സ്വീകരണം നല്‍കും. നാളെ രാവിലെ 10 ന് ഏലപ്പാറയിലും തുടര്‍ന്ന് കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളില്‍ സ്വീകരണങ്ങള്നടക്കും.ജില്ലയിലെ സ്വീകരണ പരിപാടികളുടെ സമാപനം നാളെ വൈകിട്ട് നാലു മണിക്ക് തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഈസ്റ്റേണ്‍ ഗ്രൗണ്ടില്‍ നടക്കും . മുട്ടത്തു നിന്നും ആയിരകണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമാപന സമ്മേളന നഗരിയിലേക്ക് ജാഥയെ ആനയിക്കും. കെ.എസ്. അജിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ ജാഥാ ക്യാപ്ടന് കുമ്മനം രാജശേഖരന് പുറമെ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ. എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് , സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി. എം. വേലായുധന്, കെ.പി.ശ്രീശന്, ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കട്ടപ്പനയില്‍ വി.മുരളീധരനും നാളെ വൈകിട്ട് അഞ്ചു മണിക്ക് തൊടുപുഴയില്‍ പി.കെ കൃഷ്ണദാസും മുഖ്യ പ്രഭാഷണം നടത്തും.യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും.
ബിജെപിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റന്‍ പണക്കിഴി നല്കുന്ന ചടങ്ങും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: