തൊടുപുഴ: കനാല്‍ ബണ്ട് റോഡില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഭാരവണ്ടികള്‍ പായുന്നു. പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച റോഡില്‍ ഭാരവാഹനങ്ങള്‍ കര്‍ശന നിയന്ത്രണം നിലനില്‍ക്കെയാണ് കല്ലു മണ്ണും നിറച്ചുകൊണ്ടുള്ള വാഹനങ്ങളുടെ യഥേഷ്ട സഞ്ചാരം തുടരുന്നത്. പിക്ക് അപ്പ് വാനിന് മുകളിലേക്കുള്ള വാഹനങ്ങള്‍ക്കാണ് കനാല്‍ റോഡില്‍ നിയന്ത്രണമുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കനാല്‍ റോഡില്‍ ആകെ മൂന്നിടത്ത് മാത്രമാണ്.
ഭാരവാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച കനാല്‍ ബണ്ടിന് കേടുപാടുകള്‍ പറ്റുവാനുള്ള സാധ്യത ഏറെയാണ്. വിവിധ ഇടങ്ങളില്‍ റോഡ് നിരപ്പിന് താഴെയും മുകളിലുമായി ഒഴുകുന്ന കനാലിന് വാഹനത്തിന്റെ സഞ്ചാരം കാലാന്തരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. സ്ലോപ്പ് കുറഞ്ഞ കനാലില്‍ ബണ്ട് തകര്‍ന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകാത്ത വിധം വര്‍ദ്ധിക്കുകയും ഇത് വന്‍തോതിലുള്ള കൃഷിനാശത്തിന് വഴിവെയ്ക്കുകയും ചെയ്യും.
കല്ലുകള്‍ അടുക്കി ഉണ്ടാക്കിയിരിക്കുന്ന ഭാഗത്ത് ഒരു കല്ല് തെന്നിമാറിയാല്‍ തന്നെ ബണ്ട് തകരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായാല്‍ മുന്നോട്ട് പോയ വെള്ളവും തിരിച്ചൊഴുകിയെത്തും. ഇത് മുന്നില്‍ കണ്ടാണ് എംവിഐപി കനാല്‍ നിര്‍മ്മാണ വേളയില്‍ തന്നെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇരു കനാലുകളിലും നൂറ് കണക്കിന് പാലങ്ങള്‍ ഉണ്ടെങ്കിലും ഇതില്‍ അധികവും ചെറുവാഹനങ്ങള്‍ക്ക് വേണ്ടിയുള്ളവയാണ്. പ്രധാനപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മികച്ചരീതിയില്‍ പാലം നിര്‍മ്മിച്ചിട്ടുള്ളത്. ചെറുവാഹനങ്ങള്‍ മാത്രം കടന്നുപോകാവുന്ന വീതികുറഞ്ഞ പാലത്തിലൂടെയാണ് ഭാരവാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കടന്നു പോകുന്നത്. ഒന്നരവര്‍ഷം മുമ്പ് കനാല്‍ റോഡ് ടാര്‍ ചെയ്തപ്പോള്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഭാരവാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു. പട്ടയംകവല, പെരുമ്പള്ളിച്ചിറ, കുമാരമംഗലം ഭാഗങ്ങളില്‍ ഇത്തരത്തില്‍ അഞ്ചോളം ഡിവൈഡറുകള്‍ സ്ഥാപിച്ചെങ്കിലും അവശേഷിക്കുന്നത് ഒന്നുമാത്രമാണ്. പണിതീര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യവിരുദ്ധര്‍ ഇത് നശിപ്പിക്കുകയായിരുന്നു.
പട്ടയംകവലയിലും പെരുമ്പള്ളിച്ചിറയിലും റോഡിന്റെ വശങ്ങളില് ഡിവൈഡറിന്റെ കുറ്റികള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഭീഷണിയായി ഇപ്പോഴും നില്‍ക്കുന്നുണ്ട്. കനാല്‍ നിര്‍മ്മിച്ചതിന് ശേഷം നാളിതുവരെ ടാര്‍ ചെയ്യാത്ത റോഡും ഇടതുകര കനാലിന് സ്വന്തമായുണ്ട്. നൂറ് കണക്കിന് ആളുകള്‍ താമസിക്കുന്ന കുമാരമംഗലത്താണ് മിറ്റല് പാകിയ ഈ റോഡ്. രണ്ട് വര്‍ഷം മുമ്പ് ദാ.. ടാര്‍ ചെയ്യുന്നുവെന്നും പറഞ്ഞ് മിറ്റല് ഇട്ടതാണെങ്കിലും നാളിതുവരെയായി അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: