ആലപ്പുഴ: ഹരിപ്പാട് സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിക്കായുള്ള ആദ്യഘട്ട ഭൂമിയേറ്റെടുക്കല്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആകെ 62 പേരുടെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്.
നിലവില്‍ മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ആധാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. സ്ഥലം വിട്ടുകൊടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന സ്ഥലം ഏറ്റെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പതിന്നാലര ഏക്കര്‍ ഭൂമിയാണ് എടുക്കുന്നത്. ഭൂമി ഏറ്റെടുത്ത വകയില്‍ 15 ഇടപാടുകള്‍ പൂര്‍ത്തീകരിച്ചു.
15 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഇനി പതിനൊന്നേക്കറോളം ഭൂമി ഏറ്റെടുക്കാനുണ്ട്. കരുവാറ്റ പഞ്ചായത്തിലെ 15 ഏക്കര്‍ ഭൂമിയിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. അഞ്ഞൂറുകിടക്കകളോടു കൂടിയ അത്യാധുനിക ആശുപത്രിയും വര്‍ഷം തോറും 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാവുന്ന മെഡിക്കല്‍ കോളജും അനുബന്ധസ്ഥാപനങ്ങളുമാണ് നിര്‍മിക്കുക.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡില്‍നിന്ന് 90 കോടി രൂപ അനുവദിച്ചിരുന്നു. വണ്ടാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പരിതാപകരമായി തുടരുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന് മന്ത്രിയും സര്‍ക്കാരും അത്യാവേശം കാണിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: