കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും കേരളജനത ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മാഭിമാനത്തെ വെല്ലുവിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. കോടതിയുടെ ഔദാര്യം കൊണ്ടാണ് ഭരണം നിലനിര്‍ത്താനായത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെപിസിസി പ്രസിഡന്റ് യാത്രയുമായി മുന്നോട്ടു പോകുന്നത്. ആരെ രക്ഷിക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ യാത്രയെന്ന് മനസ്സിലാകുന്നില്ല. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുക മാത്രമാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയോ മന്ത്രിമാരായ കെ. ബാബുവോ, ആര്യാടന് മുഹമ്മദോ തെറ്റുകാരല്ലെന്ന് പറയുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയല്ലാതെ മറ്റൊരു വഴിയും സര്‍ക്കാരിന് മുന്നിലില്ല. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ ബാബുവും ആര്യാടനും എത്തുന്ന പൊതുവേദികളിലെല്ലാം സമരവുമായി യുവമോര്ച്ചയുണ്ടാകും. കേരളത്തിലെ തെരുവീഥികളില്‍ ഇവര്‍ക്ക് ഇറങ്ങാന്‍ കഴിയാത്തവിധത്തില്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍,ടി.ബാലസോമന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സെക്രട്ടറി കെ.ടി. വിബിന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബബീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ ബലം പ്രയോഗിച്ച പോലീസ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് സ്ഥലത്തുനിന്നും നീക്കിയത്. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ളവന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: