മടിക്കേരി(കര്‍ണാടക): പശ്ചിമഘട്ടത്തിന്റെ താഴ്വരയിലൂടെ തപസ്യയുടെ സഹ്യസാനുയാത്ര ആദ്യദിനം പിന്നിട്ടു. കഴിഞ്ഞ ദിവസം കൊല്ലൂരില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സാംസ്കാരിക തീര്‍ത്ഥയാത്ര ചരിത്രനഗരങ്ങളില്‍ പ്രണാമങ്ങളര്‍പ്പിച്ച് ഇന്നലത്തെയാത്ര മടിക്കേരി വാഗമണ്ഡലയില് സമാപിച്ചു. പുരാതന പാണ്ഡ്യനഗരമായിരുന്ന കര്‍ക്കലയില്‍ സഹ്യസാനുയാത്രയ്ക്ക് ലഭിച്ചത് ആദരവില്‍ കുതിര്‍ന്ന വരവേല്പ്. മഹാമസ്തകാഭിഷേകം കഴിഞ്ഞ് കൂടുതല്‍ ചൈതന്യവത്തായ കര്‍ക്കലയില്‍ ഗോമതേശ്വരപ്രതിമയ്ക്ക് മുന്നില്‍ പ്രണമിച്ചുകൊണ്ടാണ് കര്‍ക്കല നഗരം നല്കിയ സ്വീകരണയോഗത്തിലേക്ക് സംസ്കാര്‍ഭാരതി ദേശീയസഹസംഘടനാസെക്രട്ടറി പ.രാ. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ യാത്രാസംഘമെത്തിയത്.
പ്രകൃത്യുപാസനയുടെ തീര്‍ത്ഥസ്ഥാനമാണ് പശ്ചിമഘട്ടത്തിന്റെ ഈ താഴ്വാരമെന്ന് പിരിപാടിയില്‍ സംസാരിച്ച പ്രശസ്ത ശില്പി ഗുണവന്തേശ്വര്‍ ഭട്ട് പറഞ്ഞു. കര്‍ക്കലയും ധര്‍മ്മസ്ഥലയും സുബ്രഹ്മണ്യയും വാഗമണ്ഡലയും തലക്കാവേരിയുമെല്ലാം ആയിരങ്ങള്‍ വന്നുചേരുന്ന തീര്ത്ഥസ്ഥാനങ്ങളാകുന്നതിന്റെ കാരണം പ്രകൃതിയെ ആരാധിക്കാനുള്ള പ്രേരണ നല്കുന്ന ഭാരതീയദര്ശനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയകാലത്തെ തലമുറ വികസനത്തിന്റെയും സ്വാര്‍ത്ഥതയുടെയും പേരില്‍ ഈ പവിത്രസ്ഥാനങ്ങള്ക്ക് നേരെ അക്രമം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ടം ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് കേരളത്തിലാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി അഡ്വ.കെ.പി. വേണുഗോപാല്‍ പറഞ്ഞു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനുമുന്നില്‍ മുട്ടിലിഴയുന്ന ഭരണകൂടങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ സസ്യശ്യാമളമാക്കി നിലനിര്‍ത്തിയ കാനനക്ഷേത്രങ്ങളെയാണ്. പശ്ചിമഘട്ടത്തിന്റെ തകര്‍ച്ച ഭാരതീയ സംസ്കൃതി നേരിടുന്ന വലിയ വെല്ലുവിളിയാണ്. പൊതുസമൂഹത്തെ ഭയപ്പെടുത്തുന്ന ഈ സാഹചര്യത്തോട് ജാഗ്രതയോടെ പ്രതികരിക്കാനുള്ള ആഹ്വാനമാണ് എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്കാരം എന്ന ധ്യേയവാക്യം ഉയര്‍ത്തിയുള്ള സഹ്യസാനുയാത്രയെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യാംഗരായ എഴുപത്തിരണ്ടോളം കുരുന്നുകളെ ജീവിതത്തിലേക്ക് നടത്തിക്കുന്ന ചേതനാ സ്കൂളും ശില്പകലാകേന്ദ്രമായ സി.ഇ. കാമത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും യാത്രാസംഘം സന്ദര്‍ശിച്ചു. പരിപാടിയില്‍ ഗുണവന്തേശ്വര്ഭട്ട്, സുരേന്ദ്രകാമത്ത്, ടി. നാരായണ മാനിയാണി, ആദര്‍ശ് ഗോഖലെ തുടങ്ങിയ പ്രതിഭകളെ ആദരിച്ചു. വിവിധ സ്വീകരണ പരിപാടികളില്‍ പ.രാ. കൃഷ്ണമൂര്‍ത്തി, സുരേന്ദ്ര, ചന്ദ്രശേഖരഷെട്ടി, അഡ്വ.കെ.പി. വേണുഗോപാല്‍, ഡോ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
യാത്ര ഇന്ന് തലക്കാവേരി, പാണത്തൂര്‍, ചുള്ളിക്കര, പരപ്പ, വെള്ളരിക്കുണ്ട്, മാലാം, ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചെറുപുഴയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: