കോഴിക്കോട്: ആദ്യ ദേശീയ സ്കൂള്‍ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടിയതിന്റെ സന്തോഷത്തിലാണ് ലിസ്ബത്ത് കരോലിന് ജോസഫ്. കഴിഞ്ഞ ദിവസം ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പൊന്നണിഞ്ഞ ലിസ്ബത്ത് ഇന്നലെ ഹൈജമ്പിലും സ്വര്‍ണ്ണം മാറോടു ചേര്‍ത്തു. 1.65 മീറ്റര്‍ ഉയരം താണ്ടിയാണ് ലിസ്ബത്ത് രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.
അതും സംസ്ഥാന സ്കൂള്‍ മീറ്റിലെ റെക്കോഡ് മറികടന്ന്. 2013-ല്‍ ഡൈബി സെബാസ്റ്റ്യന്‍ സ്ഥാപിച്ച 1.64 മീറ്റര്‍ ലിസ്ബത്തിന്റെ കുതിപ്പില്‍ മാഞ്ഞു. 1.60 മീറ്റര്‍ ചാടിയാണ് സംസ്ഥാന മീറ്റില്‍ സ്വര്‍ണമണിഞ്ഞത്. ഇന്ന് ട്രിപ്പിള്‍ ജംപിലും പൊന്നണിഞ്ഞ് ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി മീറ്റ് തന്റേതാക്കാനുള്ള ശ്രമത്തിലാണ് ലിസ്ബത്ത് കരോലിന്.
പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിന്റെ താരമാണ് ലിസ്ബത്ത്. സംസ്ഥാന മീറ്റില്‍ ഒരു സ്വര്‍ണത്തിന് നാലാമൂഴം വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ദേശീയ മീറ്റില്‍ ആദ്യ അവസരത്തില്‍ പൊന്നണിഞ്ഞതിന്റെ സന്തോഷം ലിസ്ബത്ത് മറച്ചുവെച്ചില്ല. കഴിഞ്ഞ നവംബറില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ സ്വര്‍ണവും ലോങ്ജമ്പില്‍ വെങ്കലവുമായാണ് താരം റാഞ്ചിയില്‍ നിന്നു മടങ്ങിയത്. റാഞ്ചി മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചതും ലിസ്ബത്ത്.
മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ടോമി ചെറിയാനാണ് പരിശീലകന്. കോഴിക്കോട് കൂടത്തായി എച്ച്എസ്എസിലെ പരിശീലകനായിരുന്ന സിബിയാണ് ലിസ്ബത്തിലെ പ്രതിഭയെ കണ്ടെത്തിയത്. കൂടുതല്‍ മികച്ച പരിശീലനത്തിനായി ആറാം ക്ലാസില്‍ പഠിക്കവെ താരത്തോട് പുല്ലൂരാംപാറയിലേക്ക് മാറാന്‍ സിബി നിര്‍ദ്ദേശിച്ചു. പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: