പാലക്കാട്: നഗരങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. ആവശ്യത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് പദ്ധതി താളംതെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നും തനത് ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണമെന്നും സര്‍ക്കാര്‍ കഴിഞ്ഞദിവസം പദ്ധതിയിലുള്‍പ്പെട്ട നഗരസഭകളെ അറിയിച്ചു.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളും പാലക്കാട്, ആലപ്പുഴ, ഗുരുവായൂര്‍ നഗരസഭകളുമാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യഘട്ട പ്രൊജക്ട് നലകിയ പാലക്കാട് നഗരസഭക്ക് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആറുകോടി രൂപ നല്‍കിയിരുന്നു. ഇതില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം നഗരസഭാ വിഹിതവുമാണ്. എന്നാല്‍ സര്‍ക്കാര്‍ വിഹിതം അനുവദിക്കുവാന്‍ കഴിയില്ലെന്നും പൂര്‍ണ്ണമായും നഗരസഭതന്നെ തുക കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി കഴിയുമെന്നിരിക്കെ പ്ലാന്‍ ഫണ്ടോ പിപിടി പ്രകാരമോ തുകകണ്ടെത്തുകയെന്ന് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശമ്പളവും പെന്‍ഷനും പോലും നല്കാന് കഴിയാതെ ബുദ്ധിമുട്ടുന്ന നഗസഭയക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ വികസനം മുരടിപ്പിക്കുകയും അമൃത് പദ്ധതി ഗുണകരമല്ലെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.
കോട്ടമൈതാനത്തിന്റെ സൗന്ദര്യവത്ക്കരണം, ഒന്നും പതിനഞ്ചും വാര്‍ഡുകളിലെ പാര്‍ക്കുകളുടെ നവീകരണം എന്നിവക്ക് രണ്ട് കോടിരൂപയും, വിക്ടോറിയകോളേജ് മുതല്‍ മാട്ടുമന്ത റോഡ് പദ്ധതിക്കായി മൂന്നുകോടി രൂപയും കല്‍വാക്കുളം മുതല്‍ രാമനാഥപുരം വരെയുള്ള തോടിന്റെ പാര്‍ശ്വഭിത്തികെട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള നവീകരണത്തിനായി ഒരു കോടിരൂപയുമാണ് പദ്ധതിചെലവ്. ഇതില്‍ സംസ്ഥാന വിഹിതമായ 1.75 കോടി ലഭിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: