കൊച്ചി: സോളാർ കമ്മീഷനിൽ നൽകിയ മൊഴി സാധൂകരിക്കുന്ന മൂന്ന് സുപ്രധാന സിഡികൾ സരിത. എസ്. നായർ സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷനിൽ ഹാജരാക്കി.
കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ബെന്നി ബെഹ്നാൻ എംഎൽഎ, മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് എന്നിവർ താനുമായി സംസാരിക്കുന്നതിന്റെ ഓഡിയോ സിഡികളും, അതോടൊപ്പം കഴിഞ്ഞ ദിവസം കമ്മീഷനിൽ മൊഴി നൽകി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവും അടൂർ മൗണ്ട് സിയോൺ കോളേജ് ചെയർമാനുമായ എബ്രഹാം കലമണ്ണിലുമായി സംസാരിച്ചതിന്റെ വീഡിയോ സിഡിയുമാണ് സരിത കമ്മീഷനിൽ ഹാജരാക്കിയത്. ഇതിന് പുറമേ ടീം സോളാർ ഇടപാടുകാരൻ ആയിരുന്ന ഇ.കെ.ബാബുരാജിന്റെ ഭൂമി റീസർവേ ചെയ്തു കൊടുക്കാൻ താൻ നൽകിയ അപേക്ഷയിൽ മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ കലക്ടർക്കു ശുപാർശ ചെയ്തതിന്റെ രേഖ, തന്റെ റഫ് ഡയറിയിൽ തോമസ് കുരുവിള ദൽഹിയിൽ വെച്ച് സ്വന്തം മേൽവിലാസം എഴുതിയതിന്റെ രേഖ, സോളാർ പദ്ധതി ഉദ്ഘാടനത്തിന് ബിജു രാധകൃഷ്ണൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന്റെ രേഖ എന്നിവയും സരിത ഹാജരാക്കിയിട്ടുണ്ട്.
സലിംരാജുമായുള്ള മൊബൈൽ സംഭാഷണമാണ് ഒന്നാമത്തെ സിഡിയിൽ. തമ്പാനൂർ രവിയുമായുള്ള സംഭാഷണവും സിഡിയിലുണ്ട്. 2014 മുതൽ സോളാർ വിഷയവുമായി ബന്ധപ്പെട്ട് ബെന്നി ബഹനാനുമായി നടത്തിയ സംഭാഷണങ്ങളാണു രണ്ടാമത്തെ സിഡിയിൽ.
തമ്പാനൂർ രവി പറഞ്ഞിട്ടാണ് താൻ എ.പി അബ്ദുള്ളക്കുട്ടി എംഎൽഎക്കെതിരെ പരാതി നൽകിയതെന്ന് സരിത പറഞ്ഞു. ഇതുപ്രകാരം പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ മൊഴിയെടുക്കലിന് നോട്ടീസ് ലഭിച്ചപ്പോൾ തമ്പാനൂർ രവി പിന്തിരിപ്പിക്കാൻ നോക്കിയെന്നും എഫ്ഐആർ റദ്ദാക്കാൻ ബെന്നി ബെഹ്നാൻ എംഎൽഎ തന്നോട് ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിതെന്ന് ഇരുവരും പറഞ്ഞതായും സരിത കമ്മീഷനിൽ വ്യക്തമാക്കി.
സോളാർ കേസിൽ താൻ ജയിൽമോചിതയായി മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ കൊട്ടാരക്കരയിലെ വീട്ടിൽ കഴിയുമ്പോഴാണ് തമ്പാനൂർ രവി വിളിച്ചത്. ജയിലിൽ താനെഴുതിയ കത്ത് പത്തനംതിട്ട ജയിലിൽ നിന്ന് ഫെനി വഴി പ്രദീപ്കുമാറിന്റെ കൈവശം നൽകിയിരുന്നു. ആർ. ബാലകൃഷ്ണപിള്ളയ്ക്ക് നൽകാൻ വേണ്ടിയാണ് കത്തെഴുതിയത്. എന്നാൽ കത്ത് ഫെനിയും പ്രദീപ്കുമാറും ശരണ്യ മനോജും വെള്ളയമ്പലത്തെ വീട്ടിൽ വച്ച് മറ്റ് മൂന്നുപേരും വായിച്ചിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. ആർ. ബാലകൃഷ്ണപിള്ള നിർബന്ധിച്ചതിനാൽ കത്ത് പി .സി ജോർജ്ജിനെയും കാണിച്ചിട്ടുണ്ട്.
അമ്മയും കത്ത് വായിച്ചിരുന്നു. പിന്നീട് പി.സി. ജോർജ്ജിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോയി കണ്ടപ്പോൾ കത്തിൽ പറയുന്നവർക്കെതിരെ കേസിനു പോകാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ക്ലിഫ്ഹൗസിലെ ടെലിഫോൺ ദുരുപയോഗം സംബന്ധിച്ച് സലീം രാജിനെതിരെ വകുപ്പുതല അന്വേഷണം നടക്കുമ്പോൾ സാക്ഷിമൊഴി നൽകാൻ തനിക്കും നോട്ടീസ് ലഭിച്ചിരുന്നു. ആ സമയത്ത് സലിംരാജ് തന്നെ മൊബൈൽഫോണിൽ വിളിച്ച് ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരവും പറഞ്ഞുതന്നു. അദ്ദേഹത്തിനനുകൂലമായി മൊഴി നൽകണമെന്നു പറഞ്ഞുവെന്നും സരിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: