പള്ളുരുത്തി: പോയകാലത്തിന്റെ ഓര്‍മ്മകളുമായി അഴകിയകാവിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായി ഇന്ന് പോലീസ് സ്റ്റേഷന് പറനടക്കും. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രവും നിലവിലെ പോലീസ് സ്റ്റേഷനുമായി ചരിത്രപരമായ ചിലകുടിച്ചേരലുകളുണ്ട്. രാജ ഭരണകാലത്ത് നിലവിലെ പോലീസ് സ്റ്റേഷന് ഭരണയന്ത്ര തിരിക്കുന്ന കച്ചേരിയായിരുന്നു. രാജഭരണം മാറി പിന്നീട് കച്ചേരിപ്രവര്ത്തിച്ചിരുന്നിടം പോലീസ് സ്റ്റേഷനായിമാറി.
അഴകിയകാവിലെ പാട്ടുതാലപ്പൊലിയോടനുബന്ധിച്ച് കച്ചേരിയില്‍ സ്ഥിരമായി ദേവിയുടെ എഴുന്നള്ളത്തും പറയെടുപ്പും നടത്തിയിരുന്നു. പോലീസ് സ്റ്റേഷന് ആയതിനുശേഷവും ഈ രീതിക്ക് മാറ്റം വന്നില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പറയെടുപ്പുദിവസം പറനല്കുന്നതിന് നേതൃത്വം നല്‍കുകയാണ് പതിവ്. ചില തല്പരകക്ഷികള് സ്റ്റേഷനില്‍ പറയെടുപ്പുനടത്തുന്നതിനെതിരെ രംഗത്തുവന്നെങ്കിലും കേരള നിയമസഭ അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ പറയെടുപ്പ് പോലീസ് സ്റ്റേഷനില്‍ നടത്തുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ന് വൈകിട്ട് 4ന് ക്ഷേത്രത്തില്‍നിന്നും ആനപ്പുറത്ത് ദേവിഏറനാട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും, കോതകുളങ്ങര ശാസ്താ ക്ഷേത്രത്തില്‍ ഇറക്കിപൂജയും നേദ്യവും പറയെടുപ്പും നടക്കും. തിരിച്ച് വെങ്കിടാചലപതിക്ഷേത്രത്തിലും പറയെടുപ്പുനടക്കും. തുടര്‍ന്ന് പഴയകച്ചേരിയുടെ സ്ഥാനത്ത് നിലകൊള്ളുന്ന സിഐ ഓഫീസിനുമുന്നില്‍ പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പറനിറക്കല്‍ നടക്കും.
തുടര്‍ന്ന് ട്രാഫിക്ക് സ്റ്റേഷനിലും, പള്ളുരുത്തി പോലീസ് സ്റ്റേഷനിലും പറയെടുപ്പുനടക്കും. മട്ടാഞ്ചേരി അസി.പോലീസ് കമ്മീഷണര്‍ ജി.വേണു പോലീസ് സ്റ്റേഷന് പറയ്ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: