ചെന്നൈ: 1895ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച ബ്രട്ടീഷ് എഞ്ചിനിയര്‍ കേണല്‍ ജെ.പെനിക്വിക്കിന് സ്മാരകം പണിയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചു. തേനിയിലെ ലോവര്‍ ക്യാമ്പില്‍ തമിഴ്നാട് വൈദ്യുതബോര്‍ഡിന്റെ സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു കോടി രൂപ മുടക്കിയാണ് സ്മാരകം പണിയുക.
സ്മാരകത്തില്‍ പെനിക്വിക്കിന്റെ പ്രതിമയും സ്ഥാപിക്കുമെന്നും ജയലളിത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്മാരകം പണിയുന്നതിലൂടെ ക്വിക്കിന്റെ പേര് തമിഴ് ജനതയുടെ മനസില്‍ എഴുതിച്ചേര്ക്കാനാവുമെന്ന് ജയലളിത പറയുന്നു. പെനിക്വിക്കിന്റെ ചെറുമകനായിരിക്കും സ്മാരകം ഉദ്ഘാടനം ചെയ്യുക.
ഏറെ ബുദ്ധിമുട്ടി കഠിനാധ്വാനം ചെയ്ത് സ്വന്തം വസ്തുക്കള്‍ പോലും വിറ്റിട്ടാണ് പെനിക്വിക്ക് അണക്കെട്ട് പൂര്‍ത്തിയാക്കിയതെന്ന് പ്രസ്താവനയില്‍ ജയലളിത അനുസ്മരിക്കുന്നുണ്ട്. പെനിക്വിക്കിന്റെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രമുള്‍പ്പെടെ നിലവിലുണ്ട്. ഇതിനു പുറമേയാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂകമ്പത്തെ പോലും ചെറുക്കാന്‍ കഴിയുന്ന നിര്‍മ്മാണരീതിയിലൂടെ ഡാമിന് ശേഷി വരുത്തിയതായും അതിനാല്‍ അണക്കെട്ട് ഇപ്പോഴും ബലത്തോടെ നിലനില്‍ക്കുകയാണെന്നും ജയലളിത പ്രസ്താവനയില്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: