കോഴിക്കോട്: ആയുര്‍വേദത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന ഗോബ്ലല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മോദി ആയുര്‍വേദത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും വ്യക്തമാക്കിയത്.
ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്ന് നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ആയുര്‍വേദത്തിലുണ്ട്. ഇതു തിരിച്ചറിയണം. ജീവിതശാസ്ത്രമെന്നാണ് ആയുര്‍വേദത്തെ പൊതുവായി നിര്വ്വചിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുര്‍ എന്നത് ജീവിതത്തെയും വേദ എന്നത് ശാസ്ത്രത്തെയുമാണ് സൂചിപ്പിക്കുന്നത്. ആയുര്‍വേദത്തിന്റെ എല്ലാവശങ്ങളും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ആയുഷിനെ പ്രത്യേക വകുപ്പാക്കി ഉയര്‍ത്തിയത്. ആയുര്‍വേദത്തെയും മറ്റ് പാരമ്പര്യ വൈദ്യശാഖകളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണസജ്ജമാണ്. പാവപ്പെട്ട ജനങ്ങളിലേക്ക് അവരുടെ സാമ്പത്തിക ശേഷിക്കുള്ളില്‍ നിന്ന് വൈദ്യസേവനമെത്തിക്കാനും ഇത്തരം പാരമ്പര്യ വൈദ്യശാഖകള്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. ആരോഗ്യമെന്നാല്‍ രോഗങ്ങളുടെ അഭാവം മാത്രമല്ല പൂര്‍ണമായ ക്ഷേമമാണ്.
ഭാരതത്തിന് ആയുര്‍വേദത്തിന്റെയും യോഗയുടെയുമൊക്കെ വലിയ പാരമ്പര്യവും ചരിത്രവുമുണ്ട്. ആധുനിക ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച ചെലവും ആ മരുന്നുകളുടെ പാര്‍ശ്വഫലവും വിദഗ്ധരുടെ ശ്രദ്ധ പരമ്പരാഗത ചികിത്സാവിധികളിലേക്ക് മാറാന്‍ കാരണമായിട്ടുണ്ട്. ആയുര്‍വേദത്തിനും മറ്റ് പാരമ്പര്യ ചികിത്സാരീതികള്‍ക്കും സര്‍ക്കാര്‍ എല്ലാ പ്രചാരവും നല്‍കും. ആരോഗ്യത്തിന് ആയുര്‍വേദം പറയുന്ന അതേ നിര്‍വചനമാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്ന നിര്‍വചനത്തിന്റെയും അന്തസ്സത്ത. ആരോഗ്യം സുഖാവസ്ഥയാണ്, അല്ലാതെ രോഗമില്ലാത്ത അവസ്ഥയല്ല. ഇന്ന് ആയുര്‍വേദം ലോകാംഗീകാരം നേടിയിരിക്കുന്നതിനു കാരണം ആരോഗ്യത്തോടുള്ള അതിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ സമീപനമാണ്.
കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും പ്രോത്സാഹനത്തിന് പ്രതിജ്ഞാബദ്ധമാണ്. സ്റ്റാര്‍ട്ട് അപ് പദ്ധതിയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന യുവസംരംഭകര്ക്ക് സമഗ്ര ആരോഗ്യ രംഗത്ത് വമ്പിച്ച സാധ്യതകളാണുള്ളത്. ആയുര്‍വേദത്തിന്റെ ഹബ്ബാണ് കേരളമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആയുര്‍വ്വേദത്തിന് ഇന്ന് ആഗോള പ്രസക്തി കൈവരിക്കാനായിട്ടുണ്ട്. ആരോഗ്യത്തോടുളള വിശുദ്ധവും സമഗ്രവുമായ സമീപനം കൊണ്ടാണ് ആയുര്‍വേദത്തിന് ഈ പ്രസക്തി കൈവരിക്കാനായത്. ആരോഗ്യ സംരക്ഷണത്തിനായി നമ്മുടേതായ മാര്‍ഗങ്ങള്‍ വികസിപ്പിച്ച സന്യാസിവര്യന്മാരുടെയും താപസന്മാരുടെയും വലിയ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.
പാരമ്പര്യ ആയുര്‍വേദത്തിന്റെ കേന്ദ്രമാണ് കേരളം. കാലദൈര്‍ഘ്യം കൊണ്ട് മാത്രമല്ല വിശ്വസനീയമായ മരുന്നുകളും ചികിത്സാ രീതികളും മൂലം കൈവരിച്ച ആഗോള പ്രശസ്തിയും ഈ ഖ്യാതി കേരളത്തിന് നേടിത്തരാന്‍ കാരണമായി. സമ്മേളനത്തില്‍ വിദേശപ്രതിനിധികളുടെ വര്‍ദ്ധിച്ച പങ്കാളിത്തവും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഇവരുടെ സാന്നിദ്ധ്യം ആയുര്‍വേദത്തിന്റെ പ്രചാരത്തിന് ഏറെ സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ. രാഘവന് എംപി, ആരോഗ്യവകുപ്പ് മന്തി വി.എസ്. ശിവകുമാര്‍, ഡോ. ജി.ജി. ഗംഗാധരന്, ഡോ. മാധവന്‍കുട്ടി വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: