കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി കെ.സി. ജോസഫിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി. ഫെബ്രുവരി 16 ന് വൈകിട്ട് മൂന്നരയക്ക് മന്ത്രി നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി കുറ്റാരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങള്‍ക്കെതിരെ വി. ശിവന്‍കുട്ടി എംഎല്‍എ നല്കിയ പരാതിയാണ് ആധാരം. ജുഡീഷ്യറിയെയും ഹൈക്കോടതി ജഡ്ജിയെയും കളങ്കപ്പെടുത്താന്‍ മന്ത്രി കെ.സി. ജോസഫ് ശ്രമിച്ചുവെന്ന പരാതിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ട്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ മതിയായ വസ്തുത ഈ കേസിലുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞുവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നിര്‍ദ്ദേശിച്ച സമയത്ത് കോടതിയില്‍ ഹാജരാകുമെന്ന് മന്ത്രി അറിയിച്ചു.
2015 ജൂണ്‍ 23ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് എ.ജിയുടെ ഓഫീസ് അടച്ചു പൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം ജഡ്ജി നീലച്ചായം നിറച്ച തൊട്ടിയില്‍ വീണ കുറുക്കനാണെന്ന് ആക്ഷേപിക്കുന്നതരത്തില് മന്ത്രി കെ.സി. ജോസഫ് തന്റെ ഫേസ് ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്തു. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്.
കോടതി പലവട്ടം അവധി നല്‍കിയിട്ടും മന്ത്രിയുടെ നിലപാട് കോടതിയിയെ ധരിപ്പിച്ചിരുന്നില്ല. ഇന്നലെ വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ മന്ത്രി കെ.സി. ജോസഫ് ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നും ഇതു പരിഗണിച്ചുള്ള തുടര്‍ നടപടിക്കായി വിഷയം ഫെബ്രുവരി എട്ടിലേക്ക് മാറ്റിയെന്നും അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. ഈ മറുപടി ഡിവിഷന് ബെഞ്ചിന് തൃപ്തികരമായില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: