രോഹിത് വെമൂല എന്ന ഗവേഷക വിദ്യാര്‍ഥിയുടെ മരണം തികച്ചും ദുഃഖകരമാണ്. ആ മരണവും അതിലേക്കു വഴിവച്ച സംഭവങ്ങളും കഴിഞ്ഞ അറുപത്തിഒന്പതു വര്‍ഷം നമ്മെ ഭരിച്ച സര്‍ക്കാരുകള്‍ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളെ എവിടെ എത്തിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രം കൂടിയാണ്. ഇത്തരം ദുഖകരമായ സംഭവങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികള്‍ രാഷ്ടീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. രോഹിതിന്റെ മരണത്തെ പറ്റി ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനവും ഇത്തരത്തില്‍ ഉള്ള ഒന്നാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കുന്നില്ല. പ്രീണന രാഷ്ടീയവും സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും തീക്ഷ്ണമായ അഴിമതിയും മറച്ചു വയ്ക്കാന്‍ രാഷ്ടീയ എതിരാളികളെ അസത്യത്തിന്റെ പുകമറയില്‍ നിര്‍ത്തുക എന്നത് ഒരുപക്ഷെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു രാഷ്ടീയപാര്‍ട്ടിക്ക് ഭൂഷണമായേക്കാം. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിക്ക് അതൊട്ടും ഭൂഷണമാവില്ല. അടിസ്ഥാനരഹിതമായ ആരോപണശരങ്ങള്‍ തൊടുത്തുവിടുന്നതിനു മുമ്പേ അവയില്‍ സത്യത്തിന്റെ കണികയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംസ്ഥാനത്തെ അഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഇത്തരം കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കാന്‍ എടുക്കുന്ന സമയത്തിന്റെ ഒരംശം എങ്കിലും ഉപയോഗിച്ച് കേരള ജനതയുടെ അടിസ്ഥാന പ്രശ്ന പരിഹാരത്തിന് ഈ സര്‍ക്കാര്‍ താത്പര്യം കാട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച്പോകയാണ്. അങ്ങനെയൊരു താത്പര്യം ഈ സര്‍ക്കാറിന്റെയോ അതിന് മുന്‍പ് കേരളം ഭരിച്ച ഏതെങ്കിലും സര്‍ക്കാരുകളുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എങ്കില്‍ അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ പട്ടിണി കിടന്നു മരിക്കില്ലായിരുന്നു. ഒരുനേരത്തെ ഭക്ഷണം തേടി ചവറ്റുകുട്ടയില്‍ പരതേണ്ട ഗതികേട് നമ്മുടെ സംസ്ഥാനത്തെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുകയില്ലായിരുന്നു. നമ്മുടെ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് തന്നെയാണ് ദളിത് പിന്നോക്കാവസ്ഥയും പാര്‍ശ്വവത്കരണവും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. സ്വാതന്ത്ര്യത്തിനു ഇത്ര നാളിനു ശേഷവും അതൊരു നീറുന്ന പ്രശ്നമായി അവശേഷിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തലക്കും തോനുന്നു എങ്കില്‍ ഈ കഴിഞ്ഞ കാലയളവ് ഏതാണ്ട് പൂര്‍ണ്ണമായും ഭരിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അല്ലാതെ മറ്റെന്തിനാണ് അതിന്റെ ഉത്തരവാദം? അതിന് പരിഹാരം തേടുന്നതിനു പകരം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഉപയോഗിച്ച് ജനങ്ങളെ വഴിതിരിച്ച് വിടുകയും ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുകയുമാണ് ആഭ്യന്തരമന്ത്രി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സത്യത്തില്‍ രോഹിത് വെമൂലയെപ്പോലുള്ള യുവാക്കള്‍ ഇരകളാകുകയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നമ്മുടെ പല കലാലയങ്ങളും രാഷ്ട്രവിരുദ്ധരുടെ പണിശാലയാകുകയാണ്. ഡോ. ബി.ആര്. അംബേദ്കറോ ഫുലെയോ ശ്രീനാരായഗുരുവോ ഒക്കെ പകര്‍ന്നു കൊടുത്ത സ്വാഭിമാനബോധത്തിന്റെ തലത്തില്‍ നിന്നും രോഹിതിനെ പോലുള്ള യുവാക്കളെ വഴിമാറ്റി നടത്തുകയാണ് ഡോ. അംബേദ്കറുടെ പേരില്‍ രൂപീകൃതമായ പല സംഘടനകളും. യാക്കൂബ് മേമന്റെ വധ ശിക്ഷ പോലും ഭരണകൂടഭീകരതക്ക് ഉദാഹരണമാണ് എന്നൊക്കെ ആ യുവാവിനെകൊണ്ട് പറയിപ്പിച്ചതും ഈ രാഷ്ട്രവിരുദ്ധ ശക്തികള്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരു സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ ഇത്തരം പ്രവര്‍ത്തികളെ സാധൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും എന്ന് ശ്രീ രമേശ് ചെന്നിത്തലയെ ഓര്‍മിപ്പിക്കട്ടെ. യാക്കൂബ് മേമന്റെ വധശിക്ഷക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകുകയും അവയുടെ ഇരകളായ പിന്നോക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ തങ്ങളുടെ എം പി കൂടിയായ ആയ ശ്രി. ബംഗാരു ദത്താത്രേയയെ ബന്ധപ്പെടുകയുമായിരുന്നു. അദ്ദേഹം കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രിക്കു വിവരങ്ങള്‍ വിശദീകരിച്ചു കത്തയച്ചു. ആ കത്തിന്മേല് തുടര്‍ നടപടിയായും 2014 നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഹനുമന്തറാവു സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ സൂചിപ്പിച്ചു ശ്രീമതി സ്മൃതി ഇറാനിക്ക് അയച്ച കത്തിന് വിശദീകരണം ആവശ്യപെട്ട് അയച്ച കത്തിനു മറുപടി തേടിയുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സര്‍വകലാശാലയിലേക്ക് കത്തുകള്‍ അയച്ചത്. ജനപ്രതിനിധികള്‍ അയക്കുന്ന കത്തുകള്‍ക്കു Cetnral Secretariat Manual of Official Procedure പ്രകാരം മറുപടി അയക്കാന്‍ മന്ത്രി ബാധ്യസ്ഥ ആയിരുന്നു. തന്റെ ഔദ്യോഗിക കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രം ചെയ്ത ഒരു മന്ത്രിക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ഈ നടപടികളെ പറ്റി ബോധവാനായ ഒരാള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ദളിതരുടെ നീറുന്ന പ്രശ്നങ്ങളെ പറ്റി ബോധവാനാണ് എന്ന് ഭാവിക്കുന്ന സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയെ നമ്മുടെ സംസ്ഥാനത്തിനുള്ളില്‍ അങ്ങയുടെ അധികാര പരിധിയില്‍ വരുന്ന ചില വിഷയങ്ങളെ പറ്റി കൂടി ഓര്‍മിപ്പിക്കട്ടെ. കേരളത്തിലായിരുന്നു ഈ അടുത്ത കാലത്തു പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്. അവരുടെ കണ്ണീരൊപ്പാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താങ്കള്‍ എന്താണ് ചെയ്തത് ? ശ്രി ചെന്നിത്തല ആ കുട്ടികള്‍ക്ക് വേണ്ടി ശബ്ദമുയര്ത്തിയതായ് കേള്‍ക്കുകയുണ്ടായില്ല. എം.ജി.സര്‍വ്വകലാശാലയില്‍ ഗവേഷകവിദ്യാര്‍ഥിയായ ദീപ.പി.മോഹനന് സര്‍വകലാശാലയില്‍ ഏറ്റുവാങ്ങിയ മാനസിക പീഡനങ്ങള്‍ നാമൊക്കെ അറിഞ്ഞതാണ് ആ കുട്ടിയുടെ പ്രശ്നത്തില്‍ എന്ത് നടപടിയാണ് താങ്കള്‍ സ്വീകരിച്ചത് ? കാരക്കാടന്‍ വിനീഷ് എന്ന ദളിത് യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നല്ലോ, എന്ത് നടപടിയാണ് ഇതുവരെ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ? താലിബാനിസ്റ്റ് മോഡല്‍ കൊലപാതകം എന്ന് ദേശീയമാദ്ധ്യമങ്ങള്‍ വിവരിച്ച ആ കൊലപാതകത്തിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാന്‍ അയാളുടെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും നടത്തിയ പ്രക്ഷോഭങ്ങള്‍ ഒന്നും തന്നെ താങ്കള്‍ അറിഞ്ഞില്ല എന്നാണോ ? അപ്പോള്‍ ദളിത് വിഷയങ്ങളല്ല ആഭ്യന്തരമന്ത്രിയുടെ പരിഗണന എന്ന് സാരം. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ പാര്‍ശ്വവത്കരണത്തിന് വിധേയരാകുന്നുണ്ട് എങ്കില്‍ അതിനുള്ള പരിഹാരം സ്വന്തം സംസ്ഥാനത്ത് നിന്ന് തുടങ്ങുകയല്ലേ താങ്കള്‍ ചെയ്യേണ്ടത് ? അതിന് ശ്രമിക്കാത്ത കേവലം പത്രത്താളുകളില്‍ മാത്രം ഒതുങ്ങുന്ന ദളിത് സ്നേഹം തികച്ചും കാപട്യമാണ് എന്ന് പറയേണ്ടിവരും. അതിന്റെ പേരില്‍ താങ്കള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര് ആണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ കുറച്ചു നാളിനുള്ളില്‍ നമ്മുടെ സംസ്ഥാനത്ത് ദളിതര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ എത്ര പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്ന് മാത്രം നോക്കിയാല്‍ മതി. 2002 മുതല്‍ 2012 വരെയുള്ള പത്ത് വര്‍ഷത്തെ കാലത്തിനുള്ളില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എതിരെ നടന്ന അതിക്രമങ്ങള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 5751 കേസുകളില്‍ 147 കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. സ്വന്തം വാക്കുകളോട് ഒരല്പം എങ്കിലും ആത്മാര്‍ഥത ഉണ്ട് എങ്കില്‍ ആഭ്യന്തര മന്ത്രി എന്നുള്ള താങ്കളുടെ പദവി ഉപയോഗിച്ച് താങ്കളുടെ അധികാര പരിധിക്കുള്ളില്‍ നടക്കുന്ന ദളിത് പീഡനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാണ് താങ്കള്‍ ആദ്യം ശ്രമിക്കേണ്ടത്. അല്ലാതെ അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലും മൂടി ജനമദ്ധ്യത്തില്‍ നഗ്നരായി നില്ക്കുന്ന താങ്കളുടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ അസത്യത്തിന്റെ പുകമറ സൃഷ്ടിക്കലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: