പത്തനംതിട്ട: ശബരിമലയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്കേന്ദ്രസര്ക്കാരിന്റെ കൈത്താങ്ങ്. ഇതിനായി നൂറുകോടി രൂപയുടെ പദ്ധതിക്കാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പച്ചക്കൊടികാട്ടിയത്. പമ്പയുടെ തീരങ്ങളിലെ കോണ്‍ക്രീറ്റ് പടവുകള്മാറ്റി കല്‍പ്പടവുകള്‍ ഒരുക്കുക, പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്ത്ഥാടനപ്പാതയില് പൈതൃക സ്മരണകളുണര്‍ത്തും വിധം കല്‍പ്പടവുകള്‍ സ്ഥാപിക്കുകയും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ടൂറിസം ആര്‍ക്കിടെക്ക് വൈഭവ് പ്രകാശടക്കമുള്ള സംഘം എരുമേലിയിലും പമ്പയിലും സന്നിധാനത്തും പരിശോധനകള്‍ നടത്തി.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പമ്പയില്‍ ദേഹശുദ്ധിവരുത്താന്‍ തീര്‍ത്ഥാടകര്‍ക്ക് കല്‍പ്പടവുകളിലൂടെ ഇറങ്ങാനാകും. നിലവിലുള്ള കോണ്‍ക്രീറ്റ് പടികള്‍ നീക്കിയാണ് കല്‍പ്പടവുകള്‍ സ്ഥാപിക്കുന്നത്. ഇതിന് പുറമേ അന്നദാന മണ്ഡപവും പദ്ധതിയിലുണ്ട്. പാരമ്പര്യ തനിമയുടെ അനുഭവം തീര്‍ത്ഥാടകര്‍ക്ക് പ്രദാനം ചെയ്യും വിധം കാനനപാതയില്‍ കല്‍പ്പടവുകള്‍ സ്ഥാപിക്കും. ഇതിന് പുറമേ അഞ്ഞുറുമീറ്റര് ഇടവിട്ട് ബയോടൊയ്ലറ്റുകള് സ്ഥാപിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.
പമ്പയില്‍ 14 കോടി രൂപാ മുടക്കി പ്രതിദിനം അഞ്ച് എംഎല്‍ഡി സംസ്ക്കരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതോടൊപ്പം സന്നിധാനത്ത് മലിനജല സംസ്ക്കരണ പ്ലാന്റും ഒരുക്കും. അപ്പം, അരവണ പ്ലാന്റുകള്‍ നവീകരിക്കുക, തീര്‍ത്ഥാടക വിശ്രമ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക, എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പമ്പയില്‍ അന്‍പത് കിലോവാട്ട് വൈദ്യുദി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ സന്നിധാനത്തുനിന്നും തീര്‍ത്ഥാടകരെ അതിവേഗം സ്വാമി അയ്യപ്പന് റോഡില്‍ എത്തിക്കാനുതകുംവിധമുള്ള പ്രത്യേക പാതയും ഒരുക്കും.
എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്ക് വിവരങ്ങള്‍ അറിയുന്നതിനുള്ള കൗണ്ടറിന് പുറമേ പോലീസ് എയ്ഡ് പോസ്റ്റും വൈദ്യ സഹായ കേന്ദ്രവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്നരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് കേന്ദ്ര ടൂറിസം വകുപ്പിന് സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്ന് സ്വദേശി ദര്ശന് പരിപാടിയിലാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, സംസ്ഥാന ടൂറിസം ജോയിന്റ് ഡയറക്ടര്‍ മോഹനന്, പ്ലാനിംഗ് ഓഫീസര്‍ ഡോ.ഉദയകുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്, തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: