തലശ്ശേരി: തലശ്ശേരിയില്‍ ഹിന്ദു -മുസ്ലീം വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ നടത്തിയ അരുംകൊല സിപിഎമ്മിന്റെ കഴുത്തില്‍ വീണ കൊലക്കയറായിത്തീരുകയാണ്. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ 4 മണിയോടെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഓളിയിലക്കണ്ടി വീട്ടില്‍ മുഹമ്മദ് ഫസലിനെ(36)സിപിഎം ക്രിമിനല്‍ സംഘം പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊടും ക്രൂരതക്ക് ഗൂഢാലോചനയും പ്രേരണയും നല്കിയ അന്നത്തെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
എന്നാല്‍ കോടതിയെ വെല്ലുവിളിച്ചുകൊണ്ട് ഫസല്‍ കൊലപാതകത്തിലെ ഏഴാം പ്രതി കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്കും എട്ടാം പ്രതി കാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയിലേക്കും സിപിഎം മത്സരിപ്പിക്കുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഇരുവരും വിജയിക്കുകയും ചെയ്തു.
ഇതില്‍ കാരായി രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്‍മാനുമാക്കി. കോടതിയുടെ അനുവോദത്തോടെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ജനകീയ കോടതി കുറ്റവാളികളല്ലെന്ന് കണ്ടെത്തിയതായും അതുകൊണ്ട് ജില്ലാ-നഗരസഭാ ഭരണ സിരാകേന്ദ്രങ്ങളില്‍ ഉപവിഷ്ടരാകാന്‍ അനുവദിക്കണമെന്നും അതിനായി കണ്ണൂരില്‍ പോകാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചു.നാമനിര്‍ദ്ദേശ പത്രിക നല്കുവാനും മറ്റും കോടതി പ്രത്യേക അനുമതി നല്കിയതിനാല് അത് സ്ഥിരപ്പെടുത്തുമെന്നാണ് പാര്‍ട്ടി കരുതിയത്. എന്നാല്‍ ഇതിനിടയില്‍ തന്നെ ഫസല്‍ വധക്കേസില്‍ ഒരു ദൃക്സാക്ഷിയെയും ഫസലിന്റെ ജ്യേഷ്ഠനായ അബ്ദുള്‍ റഹ്മാനെയും സ്വാധീനിക്കാന്‍ സിപിഎമ്മിനും പ്രതികള്‍ക്കും സാധിച്ചു. ഇതിന് പിന്നില്‍ ഭീഷണിയും പണവുമാണെന്ന് നാട്ടില്‍ രഹസ്യമായും പരസ്യമായും ആരോപണമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതിക്കായി പ്രതികള്‍ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് കോടതി ഇന്നലെ സിബഐയുടെ വാദമുഖങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് ഹരജി തള്ളുകയും ചെയ്തു.
2006ലെ റംസാന് മാസ പെരുന്നാളിന് തലേദിവസം തലശ്ശേരി സെയ്താര്‍ പള്ളിക്കും ജഗന്നാഥ ക്ഷേത്രത്തിനും മദ്ധ്യേയുള്ള റോഡില്‍ വെച്ചാണ് പുലര്‍ച്ചെ 4 മണിക്ക് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലനടത്തിയ ശേഷം രക്തം പുരണ്ട തുണി ആര്‍എസ്എസ് ശക്തികേന്ദത്തില്‍ കൊണ്ടുപോയി ഇടുകയും ആര്‍എസ്എസ്സുകാരാണ് കൊലപാതകം നടത്തിയതെന്ന് മണിക്കൂറുകള്‍ക്കകം പ്രചരിപ്പിക്കുകയുമായിരുന്നു.
അതിന് തെളിവായി രക്തം പുരണ്ട തുണി കണ്ടെത്തിയതായി പോലീസ് അറിയിക്കുകയും ചെയ്തു. അന്ന് കാലത്ത് തന്നെ തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് കൊല നടത്തിയത് പ്രൊഫഷണള്‍ കൊലയാളികളാണെന്നും ജനങ്ങള്‍ ആത്മസംയമനം പാലിക്കണമെന്നും തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും പത്രമാധ്യമങ്ങളോടും നാട്ടുകാരോടും പറഞ്ഞു. കൊലയാളികളെ ഉടനെ പിടികൂടുമെന്നും കോടിയേരി പ്രഖ്യാപിച്ചു.
അതിന് ശേഷം ഒരു വര്‍ഷക്കാലം ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ അടവുകള്‍ പതിനെട്ടും സിപിഎം പയറ്റി നോക്കിയെങ്കിലും സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്ക്കാന് തയ്യാറായില്ല.
അങ്ങനെയാണ് 2007 റംസാന് മാസത്തില്‍ യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മുകാരെ കോടിയേരിയുടെ പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. അവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഈ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎം നേതാക്കളാണെന്ന് കണ്ടെത്തിയതും കാരായിമാരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതും.
പിന്നീട് നല്കിയ ജാമ്യാപേക്ഷയിലാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ സിപിഎം ഇരുവരെയും ജനപ്രതിനിധികളാക്കി. തുടര്‍ന്ന് ഇരുവരെയും ജനകീയ നേതാക്കളാക്കി അവതരിപ്പിച്ച് ജാമ്യ വ്യവസ്ഥ മറികടക്കാനുള്ള ശ്രമമായിരുന്നു സിപിഎം നടത്തികൊണ്ടിരുന്നത്. ഈ ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: