തളിപ്പറമ്പ്: തളിപ്പറമ്പ് നഗരമധ്യത്തില്‍ പുഷ്പജാലങ്ങളുടെ വൈവിധ്യം വിരിയിച്ച് പുഷ്പോത്സവം. പൂന്തോട്ട നിര്‍മ്മാണത്തെയും സംരക്ഷണത്തെയും കാര്‍ഷിക മേഖലയിലെ ആധുനിക പ്രവണതകളെയും കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് തളിപ്പറമ്പ് അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പുഷ്പോത്സവം മുന്നോട്ടുവയ്ക്കുന്നത്. വിവിധ കാര്‍ഷിക ഉല്പന്നങ്ങള്, വാഴകള്‍, അലങ്കാരച്ചെടികള്‍, പൂന്തോട്ട മാതൃകകള്‍, ബോണ്‍സായ് ചെടികള്‍, ഔഷധ സസ്യങ്ങള്‍, പക്ഷികള്‍, പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, ഭക്ഷ്യമേള, വിപണനമേള തുടങ്ങിയവയെല്ലാം പുഷ്പോല്‍സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഏഴുമാസംകൊണ്ട് കുലക്കുന്ന ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ മുതല്‍ പാളയന്കോടന്, റോബസ്റ്റയുടെ നിറമുള്ള ഗ്രാനൈല്‍, നാലരയടി മാത്രം പൊക്കമുള്ള ഡ്വാര്‍ഫ് കാവന്റിഷ്, ആണിപ്പൂവന്, കൂമ്പില്ലാക്കണ്ണന്‍ തുടങ്ങിയ വ്യത്യസ്തയിനം വാഴക്കന്നുകളും ഒരുക്കിയിട്ടുണ്ട്. ഓരോ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിചയപ്പെടുത്തുന്ന പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ നക്ഷത്രവനവും ശ്രദ്ധേയമാണ്.
പഴയകാല കാര്‍ഷിക ഉപകരണങ്ങളായ കലപ്പ, ഞേങ്ങോല്, തലക്കുട, വിത്തുപൊതി, വീശോല, തുമ്പോട്ടി, നിലംതല്ലി, പുത്തരിക്കൊള്ളി, കള്ള് ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന മാട്ടുപാനി, വിവിധയിനം അളവ് പാത്രങ്ങള്‍, മുറുക്കാന്‍ ചെല്ലം, പൂക്കൂട, മണ്കലങ്ങള്, അരിപ്പക്കലം, കള്ളപ്പറ, അരക്കല്ല് തുടങ്ങിയ പഴമയുടെ പ്രതീകങ്ങളും പ്രദര്‍ശനത്തിലുണ്ട്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 9 വരെയാണ് പുഷ്പോത്സവം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: