കണ്ണൂര്‍: തൊഴില്‍ വകുപ്പിനു കീഴില്‍ 2013ല്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യകേന്ദ്രങ്ങള്‍ തൊഴില്‍രഹിതര്‍ക്ക് പ്രതീക്ഷയാകുന്നു. 2013 ജൂലൈ മുതല്‍ 2015 ഒക്ടോബര്‍ വരെയുള്ള 28 മാസങ്ങള്‍ക്കുള്ളില്‍ 16,744 പേര്‍ക്ക് ജോലി നല്കിയ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ കേരളത്തിലെ തൊഴില്‍രഹിതര്‍ക്ക് ആശ്വാസമാവുകയാണ്. ജോലിക്കു വേണ്ടി രജിസ്റ്റര്‍ ചെയ്ത 26,329 പേരില്‍ നിന്നാണ് 16744 ആളുകളെ വിവിധ കമ്പനികള്‍ യോഗ്യതയും കഴിവും അനുസരിച്ച് ജോലിക്കായി തെരഞ്ഞെടുത്തത്. കേരളത്തില്‍ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ ജോലിയില്ലാതെ വലയുന്ന സാഹചര്യത്തിലായിരുന്നു 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പേരും പ്രവര്‍ത്തനരീതികളും അടിമുടി മാറ്റിക്കൊണ്ട് എംപ്ലോയബിലിറ്റി സെന്ററുകള്‍ (തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍) ആരംഭിച്ചത്. തികച്ചും പ്രൊഫഷണല്‍ രീതിയിലാണ് എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രവര്‍ത്തനം. രജിസ്റ്റര്‍ ചെയ്യുന്നവരെ തൊഴിലിനു സന്നദ്ധരാക്കുന്നതിനായുള്ള ഇംഗ്ലീഷ് ‘ഭാഷാ പരിശീലനം, ആശയവിനിമയ ശേഷി വര്‍ധിപ്പിക്കല്‍, അഭിമുഖ പരീക്ഷയെ നേരിടാനുള്ള പരിശീലനം എന്നിവയ്ക്കാവശ്യമായ അത്യാധുനിക സൗകര്യങ്ങളും കേരളത്തിലെ അഞ്ചു സെന്ററുകളിലും ഒരുക്കിയിരുന്നു. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി, ആഗോള ‘ഭക്ഷ്യശൃഖലയായ കെ.എഫ്.സി മുതല്‍ പ്രാദേശിക സ്ഥാപനങ്ങള്‍ വരെയുള്ള 200ലധികം സ്ഥാപനങ്ങളാണ് ഇതുവരെ എംപ്ലോയബിലിറ്റി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ അഞ്ചു ജില്ലകളിലാണ് തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് എന്ന സ്ഥാപനമാണ് നിലവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിവരുന്നത്. രണ്ടുവര്‍ഷത്തിനകം എംപ്ലോയബിലിറ്റി ഉദ്യോഗസ്ഥര്‍ തന്നെ തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്ന് കേരള എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: