ന്യൂദല്‍ഹി: പിടികൂടാന്‍ ഭാരതം ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുള്ള ആയുധ വ്യാപാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണമുയര്‍ത്തി. എന്നാല്‍, ഈ ‘ഉണ്ടയില്ലാവെടി’ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും നേതാവ് സോണിയാ ഗാന്ധിക്കും പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുമുമ്പുള്ള പ്രഹരമായി മാറി. ഇറ്റലിയുമായുള്ള ഭാരതത്തിന്റെ ആയുധക്കരാറില്‍ കോഴഇടപാടു നടത്തിയതിന് ഭാരതം കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള ബ്രിട്ടീഷ് ആയുധ വ്യാപാര ഏജന്റ് ക്രിസ്റ്റിയന്‍ മൈക്കേള്‍ ആണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുഖ്യപ്രതിക്ക് സോണിയാ ഗാന്ധിയുമായുള്ള ബന്ധത്തിനു തെളിവു നല്കിയാല്, കേരളത്തിലെ കടല്‍ക്കൊലക്കേസില്‍ പെട്ട രണ്ട് ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുക്കാമെന്ന് ഇറ്റലി പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുമായി നടത്തിയ ചര്‍ച്ചയില്‍ നരേന്ദ്ര മോദി ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിമാനക്കരാര്‍ ഇടനിലക്കാരുടെ അഴിമതിയെത്തുടര്‍ന്ന് വിവാദമായതിനാല്‍ റദ്ദാക്കിയിരുന്നു. ഈ കേസില്‍ മുഖ്യപ്രതിക്കും സഹായികള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മോദിക്കെതിരേ ആരോപണം ഉന്നയിച്ച ക്രിസ്റ്റിയന്‍ മൈക്കേളിന്റെ അച്ഛന് മുതല്‍ ആയുധ വ്യാപാര രംഗത്തുണ്ടായിരുന്നതാണ്, അയാള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും ഗാന്ധി കുടുംബവുമായുമുള്ള ബന്ധങ്ങളും വ്യക്തമായിട്ടുള്ളതാണ്.
ആരോപണത്തെ കേന്ദ്ര വിദേശകാര്യവകുപ്പ് വക്താവ് വികാസ് സ്വരൂപ്, അസംബന്ധമെന്നും മറുപടി അര്‍ഹിക്കാത്തതെന്നും വിശേഷിപ്പിച്ചു.
ബ്രിട്ടീഷ്കാരനായ ക്രിസ്റ്റിയന്‍ മൈക്കേള്‍ അന്താരാഷ്ട്ര ലോ ട്രിബ്യൂണലിലാണ് ഇതു സംബന്ധിച്ച പരാതിക്കത്ത് നല്‍കിയിരിക്കുന്നത്. ഈ കോടതിയിലാണ് നിലവില്‍ നാവികര്‍ നടത്തിയ കടല്‍ക്കൊലക്കേസിന്റെ വിചാരണ നടക്കുന്നത്. 2012-ല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനു പോയ രണ്ടുപേരെ നീണ്ടകര കടലില്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച ഇറ്റലിക്കപ്പലില്നിന്ന് നാവികര്‍ ഉന്നംപിടിച്ചു വെടിവെച്ചു കൊന്നതാണ് കേസ്.
ന്യൂയോര്‍ക്കില്‍ 2015 സപ്തംബറില്‍ നടന്ന യുഎന്‍ അസംബ്ലിക്കിടെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഇക്കാര്യം ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ സംസാരിച്ചുവെന്നാണ് 2015 ഡിസംബര്‍ 23-ന് അന്താരാഷ്ട്ര ട്രിബ്യൂണലിന് അയച്ച കത്തില്‍ ആരോപിക്കുന്നത്.
യുഎന്‍ അസംബ്ലിയ്ക്കിടെ ലോക നേതാക്കള്‍ പരസ്പരം കാണാനിടയുണ്ട്. അങ്ങനെ കണ്ടിട്ടുണ്ടാവാമെന്നല്ലാതെ, ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഒരു രേഖയുമില്ല. 2014 ആഗസ്ത് 11-ന് പ്രധാനമന്ത്രി മോദി ഇറ്റലി പ്രധാനമന്ത്രിയോട് കടല്‍ക്കൊലക്കേസില്‍ അതിവേഗ നടപടി ടെലഫോണ്‍ സംഭാഷണത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അന്ന് വാര്‍ത്തയുമായിരുന്നു.
ഇറ്റലിയുടെ ഫിന്മെക്കാനിക്ക കമ്പനിയുടെ ഉപ സ്ഥാപനമായ അഗസ്ത വെസ്റ്റലാന്‍ഡ് കമ്പനി, 2010-ല്‍ ഭാരതത്തിന് 12 അത്യാധുനിക സംവിധാനമുള്ള വിമാനങ്ങള്‍ നല്കാന്, 3600 കോടി രൂപയുടെ കരാര്‍ നേടിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള പ്രത്യേക വിമാനങ്ങള്‍ക്കായിരുന്നു അത്. ഈ കരാര്‍ ഉറപ്പിക്കാന്‍ ഫിന്മെക്കാനിക്ക ഉന്നതര്‍ക്ക് കോഴകൊടുത്തുവെന്ന് 2013-ല്‍ കണ്ടെത്തി, റദ്ദാക്കി. ഇതു സംബന്ധിച്ച കേസില്‍ പങ്കാളിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുള്ള ക്രിസ്റ്റിയന്‍ മൈക്കേള്‍. ഈ കേസില്‍ ബ്രിട്ടീഷ് പൗരനായ ഈ 54 കാരനെ ഇറ്റലി കോടതി വെറുതേ വിട്ടു. ഭാരതത്തില്‍ നടക്കുന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. അതിനിടെയാണ് കത്തയച്ച വിവരം ദുബായില്‍നിന്ന് മൈക്കേള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
2012 നവംബര്‍ 20-ന് ഇറ്റാലിയന്‍ പത്രമായ ലെറ്ററാ 43, മൈക്കേളിന്റെ ചരിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇയാളുടെ അച്ഛന് വോള്‍ഫ്ഗാങ് മാക്സ് മൈക്കേള്‍ റിച്ചാഡ് 1980-90 കാലങ്ങളില്‍ ഭാരത്തില്‍ സക്രിയനായ ബിസിനസ് കാരനായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണെന്നും ആയിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, കടല്‍ക്കൊലക്കേസില്‍ ഏതു രാജ്യം വിചാരിച്ചാലും ഇല്ലാതാക്കാനാവില്ലെന്നതാണ് വാസ്തവം. ഈ കേസില്‍ 2016-ല്‍ വിധി പറയാനാണ് പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ, ആയുധവ്യാപാരി മൈക്കേളിന്റെ കത്തും വെളിപ്പെടുത്തലും വന്നിരിക്കുന്നത് മറ്റു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് സംശയിക്കുന്നത്.
പ്രധാനമന്ത്രി മോദിയ്ക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ നേട്ടത്തിനു ചിലര്‍ക്കു തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ഇതിനു പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചന സംശയിക്കുന്നവരുണ്ട്. പക്ഷേ, ഇറ്റലിക്കമ്പനിയുമായുള്ള വിമാനക്കരാര്‍ ഇടപാട് ചര്‍ച്ചാ വിഷയമാകുമ്പോള്‍ അത് മുന്‍ യുപിഎ സര്‍ക്കാര്‍ നയിച്ചവര്‍ക്കും ഇറ്റലിബന്ധം ഏറെയുള്ള സോണിയാ ഗാന്ധിക്കും എതിരേയുള്ള വിമര്‍ശന ചര്ച്ചകളാകുമെന്നതാണ് വാസ്തവം. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: