കേരളം സാംസ്കാരികമായി വളരെ പുരോഗതി നേടിയ സംസ്ഥാനമാണെന്നും മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തില്‍ സ്ത്രീ ആദരണീയയാണെന്നും എല്ലാം ഞാന്‍ എന്റെ ഹൈദരാബാദ്-ദല്‍ഹി ജീവിതത്തില്‍ വീരവാദം മുഴക്കിയിരുന്നു. ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അമ്മയുടെ അമ്മൂമ്മയായിരുന്നു കുടുംബനാഥ. നല്ല ചിട്ടയും പരസ്പര ബഹുമാനവുമുള്ള ജീവിതമാണ് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിരുന്നത്.
അന്ന് സ്ത്രീപീഡനം എന്ന വാക്കുപോലും ഉരുത്തിരിഞ്ഞിരുന്നില്ല. അമ്മയ്ക്കും മകള്‍ക്കും സഹോദരിക്കും മരുമകള്‍ക്കുമെല്ലാം അതതു പദവികളില്‍ സ്നേഹവും ബഹുമാനവും ലഭിച്ചിരുന്ന കാലം. കേരളത്തില്‍ ചുവന്ന തെരുവുകളില്ല എന്നതും എന്റെ വീരവാദത്തിന് ശക്തിയേകിയിരുന്നു. പക്ഷെ ഇന്ന് കേരളം മുഴുവന്‍ ഒരു ചുവന്ന തെരുവായോ എന്ന് ‘സരിതാഖ്യാനം’ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും.
ഇന്ന് ടിവി തുറന്നാല്‍ നമുക്ക് തോന്നുക കേരളം മുഴുവന്‍ ഒരു ചുവന്ന തെരുവാണെന്നാണ്. ഏലവും കുരുമുളകുമായിരുന്നു കേരളത്തിലെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. ഇന്നത് സ്ത്രീകളാണ്. പ്രത്യക്ഷത്തില്‍ ചുവന്ന തെരുവുകള്‍ കണ്ടേക്കില്ല, പക്ഷെ പെണ്‍വാണിഭം കേരളത്തില്‍ അതിന്റെ ഉച്ചകോടിയിലാണ്. ഫഌറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് പെണ്‍വാണിഭം നടക്കുന്നത് എന്നുമാത്രം. വികസനമാണ് അഭ്യസ്തവിദ്യരായ മലയാളി യുവത്വത്തിന്റെ ലക്ഷ്യം. പക്ഷെ വി.എസ് അച്യുതാനന്ദന് പറയുന്നതുപോലെ വികസനത്തിന്റെ പേരില്‍ വ്യാജ വായ്ത്തരികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ വികസിക്കുന്നത് കോഴയാരോപണവും വിവാദങ്ങളും വ്യഭിചാരവും മറ്റുമാണ് എന്നുമാത്രം.
പണ്ടുകാലത്തെ കൊച്ചിയുടെ മുഖത്ത് കരിവാരി തേച്ച താത്രിക്കുട്ടി സംഭവം സരിതാഖ്യാനത്തെക്കാള് എത്രയോ ഭേദം! താത്രിക്കുട്ടി പണത്തിനായോ മറ്റു ആനുകൂല്യങ്ങള്ക്കായോ അല്ല രംഗത്തെത്തിയത്. അവളെ അവളുടെ ബന്ധുക്കള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ സ്മാര്‍ത്തവിചാരത്തിനിരയായി തന്റെ കിടക്കറ പങ്കിട്ട പലരുടെയും പേരുകള്‍ വെളിപ്പെടുത്തിയെന്നും ഒടുവില്‍ മഹാരാജാവിന്റെ പേരുവരെ അവള് പറയും എന്ന സ്ഥിതിവന്നപ്പോള്‍ സ്മാര്‍ത്ത വിചാരത്തിന് കര്ട്ടന് വീണു എന്നുമാണ് കേള്‍വി.
സരിതയുടെ ആരോപണങ്ങള്‍ ലൈംഗികം മാത്രമല്ല കോഴയും അതിലുള്‍പ്പെടുന്നു. മുഖ്യമന്ത്രിക്ക് ഒരുകോടി 90 ലക്ഷം നല്‍കിയെന്നും ആര്യാടന് 40 ലക്ഷം നല്‍കിയെന്നും മറ്റുമാണ് സരിതയുടെ പ്രഖ്യാപനം. ഇങ്ങനെ വാരിക്കോരി പണം നല്കാന് സരിതയ്ക്ക് മുകേഷ് അംബാനിയുമായോ മറ്റേതെങ്കിലും ശതകോടീശ്വരന്മാരുമായോ ബന്ധമുണ്ടോ!
2014 മാര്‍ച്ച് 27 ന് കൊച്ചി ഇന്ത്യാ ടുഡേ ഓഫീസില്‍ എത്തി സരിത നല്കിയ എക്സ്ക്ലുസീവ് അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇത് കവര്‍സ്റ്റോറിയായി ആ മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇപ്പോള്‍ സ്മാര്‍ത്ത (സോളാര്‍)കമ്മീഷന് മുന്‍പാകെ സരിത ആരുടെയെല്ലാം പേരുകളാണ് വലിച്ചിഴക്കുന്നത്. കേരളത്തില്‍ ഇന്ന് പലരുടെയും ആരാധനാമൂര്‍ത്തി കാമദേവനാണെന്നും അവര്‍ സേവിക്കുന്നത് മദ്യമാണെന്നുമുള്ളത് പൊതു അറിവാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സ്മാര്‍ത്ത കമ്മീഷന് മുമ്പാകെ മുഖ്യമന്ത്രി പ്രസന്നവദനനായി 14 മണിക്കൂര്‍ ഇരുന്നത്! ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ ഇതില്‍ അഭിമാനംകൊള്ളുകയും ചെയ്തു!!
സരിതാരോപണങ്ങള് ഉമ്മന്‍ചാണ്ടിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. മന്ത്രി ആര്യാടന് മുഹമ്മദിനും ലക്ഷങ്ങള്‍ കൈമാറിയെന്നും പണം രണ്ടുകയ്യും നീട്ടി സ്വീകരിച്ച ആര്യാടന് വാഗ്ദാനം ചെയ്ത ഒരു സഹായവും ചെയ്തുകൊടുത്തില്ല എന്നും സരിത ആരോപിക്കുന്നു. മാത്രമല്ല ആ പണം തിരിച്ചുചോദിച്ചിട്ടും (കോഴ ആരെങ്കിലും തിരിച്ചുനല്‍കുമോ?)നല്‍കിയില്ലെന്നും മണ്ടിയായ സരിത കേഴുന്നു.
ഇന്ന് കേരളത്തില്‍ ഭരണം മാത്രമല്ല സ്തംഭനാവസ്ഥയില്‍, സാധാരണക്കാരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. സീരിയല്‍ പ്രേക്ഷകരില്‍ നല്ലൊരു ശതമാനം സരിതാ സീരിയല്‍ കാണുന്നത് കാരണം പതിവ് സീരിയല്‍ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു. സഹശയനം ചെയ്തവരുടെയും സംസാരിച്ചവരുടെയും സിഡികളും സ്മാര്‍ത്ത കമ്മീഷനു സരിത നല്കിയത്രെ. ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ തന്റെ ഒപ്പമല്ല, മറ്റൊരു സ്ത്രീയുമായാണ് ഗള്‍ഫില്‍ പോയതെന്നും സരിത പറഞ്ഞിരിക്കുന്നു. ഈ സ്ത്രീ ആരാണെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ അറിയാം.
പക്ഷെ സരിത ഇതൊക്കെ പറയുമ്പോഴും പാവം മുഖ്യന് വിക്കി വിക്കി പറയുന്നത് താന്‍ സരിതയെ കണ്ടതായി പോലും ഓര്‍മിക്കുന്നില്ല എന്നാണ്. സരിതയെ അറിയില്ലെന്നും നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി ലേശം പോലും കൂസലില്ലാതെ അവകാശപ്പെടുമ്പോള്‍ സരിത മുഖ്യമന്ത്രിയെ പലവട്ടം കണ്ടതിന്റെയും സംസാരിച്ചതിന്റെയും വിവരങ്ങളും മുഖ്യമന്ത്രിയ്ക്കും ആര്യാടനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും കോഴ കൈമാറിയതായി സരിത സ്മാര്‍ത്ത കമ്മീഷനില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
കോഴ, അഴിമതി എന്ന രണ്ടുവാക്ക് മലയാളികള്‍ക്ക് സുപരിചിതമാണ്. മാണി കോഴ വാങ്ങി മന്ത്രിസഭയ്ക്ക് പുറത്തായി. കെ. ബാബു കോഴവാങ്ങി പോക്കറ്റിലിട്ട് രാജി നല്‍കിയശേഷം ഹൈക്കോടതി നിരീക്ഷണത്തിന്റെ പേരില്‍ യാതൊരു ഉളുപ്പുമില്ലാതെ മന്ത്രിക്കസേരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
സരിതയുടെ അവകാശവാദം ദല്‍ഹി വിജ്ഞാന്ഭവനില്വെച്ച് മുഖ്യമന്ത്രിയെ കണ്ടു എന്നാണ്. പേഴ്സണല്‍ സ്റ്റാഫ് വഴി മാത്രം ബന്ധപ്പെടാവുന്ന മുഖ്യമന്ത്രി സരിതയോട് തന്റെ പ്രൈവറ്റ് ഫോണില്‍ വിളിക്കാന്‍ നിര്‍ദ്ദേശം നല്കിയത്രേ. ഭാര്യാ-പുത്ര സമേതനായിരുന്ന മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് സരിത കണ്ടിരുന്നുവത്രേ.
കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് രമേശ് ചെന്നിത്തലക്ക് ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് കോടികള്‍ നല്കി എന്നത് ചെന്നിത്തല തള്ളുന്നത് കെപിസിസിക്ക് നല്കുന്ന പണത്തിന് രസീത് നല്‍കാറുണ്ടെന്നും രസീതെവിടെ എന്ന് ചോദിച്ചുമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും കെപിസിസി വൈസ് പ്രസിഡന്റുമായ തമ്പാനൂര്‍ രവിയും മുഖ്യമന്ത്രിയോടടുപ്പമുള്ള ബെന്നി ബഹനാന് എംഎല്‍എയും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്ദ്ദംചെലുത്തിയത്രേ.
സരിത ഉന്നയിക്കുന്ന മറ്റൊരാരോപണം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും തന്നെ ഫോണില്‍ വിളിച്ച് ലൈംഗിക ഭാഷണങ്ങള്‍ നടത്തിയിരുന്നുവെന്നാണ്. ഒരാള്‍ ലൈംഗികമാര്ക്കറ്റിലിറങ്ങിയാല് അവരെ മറ്റുള്ളവര്‍ വിളിക്കുക സ്വാഭാവികമല്ലേ?
സോളാര്‍ കമ്മീഷന്റെ സ്മാര്‍ത്തവിചാരം തുടരുകയാണ്. മുഖ്യമന്ത്രി കമ്മീഷനുമുമ്പാകെ 14 മണിക്കൂര്‍ ചെലവഴിച്ചിട്ടും തന്റെ സല്‍പ്പേരോ മുഖമോ രക്ഷിക്കാനായില്ല എന്നത് പരിതാപകരംതന്നെ. ലൈംഗികാരോപണ വിധേയനായാല്‍ എത്ര നിരസിച്ചാലും ജനഹൃദയങ്ങളുടെ ഒരു കോണില്‍ അത് നിലനില്ക്കും.
സരിത ഉന്നയിക്കുന്ന മറ്റൊരാരോപണം മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍നായര്‍ സോളാര്‍ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറായത് എന്നാണ്. സരിതയാണ് ശ്രീധരന്‍നായരെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയതെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി പറയുന്നത് ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ശ്രീധരന്‍നായര്‍ തനിക്ക് പരിചിതനായിരുന്നു എന്നാണ്.
സരിതാ വിവാദം ഉയര്‍ന്ന സമയത്ത് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജോപ്പനെയും മറ്റൊരാളെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി അവരെ പുറത്താക്കിയിരുന്നു. സരിതയുടെ ആരോപണങ്ങള്‍ ഉയരാന്‍ കാരണം അവരുടെ അശ്രദ്ധയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിയിലെ പേഴ്സണല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കിയിരിക്കുന്നു. അപ്പോള്‍ ഉയരുന്ന ചോദ്യം ഭരണത്തില്‍ ‘അതിവേഗം ബഹുദൂരം’ എന്ന മുഖ്യമന്ത്രിയുടെ മുദ്രാവാക്യം മറ്റ് വിഷയങ്ങളിലും ബാധകമാണോ എന്നാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗികഫോണില്‍ വന്ന വിളികളുടെയും സംസാരിച്ചതിന്റെയും തെളിവുകളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിക്കുന്നു. തന്റെ ഔദ്യോഗികഫോണില്‍ വന്ന വിളികളുടെ രേഖകള്‍തന്നെ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവാകും.
സോളാര്‍ കമ്മീഷന് സിറ്റിംഗ് അവസാനിക്കാനിരിക്കെ സരിത കേരളത്തിന് നല്കിയ സന്ദേശം കേരളത്തിലെ പല പുരുഷന്മാരും ലൈംഗികഭ്രാന്തന്മാരാണെന്നും അധികാരികള്‍ കോഴവാങ്ങുന്നവരാണെന്നുമാണ്. മുഖ്യമന്ത്രിയുടെ സ്മാര്‍ത്തവിചാരം തന്നെ അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുണ്ട്. സരിതക്ക് വിശ്വാസ്യതയില്ലെങ്കിലും ലൈംഗികാരോപണ കളങ്കം എളുപ്പം മായുന്നതല്ലല്ലോ.
സരിത മാറ്റിയും മറിച്ചും മൊഴി നല്കുന്നതില് വിദഗ്ധയാണ്. മോഡലിനെപ്പോലെ വേഷം ചെയ്ത് കൊഞ്ചി കൊഞ്ചി സരിത പറയുന്നത് കേള്‍ക്കാന്‍ കേരളം ചെവിതുറന്നുവച്ചിരിക്കുകയാണ്. ബിജുരമേശ് കൊണ്ടുവന്ന ബാര്‍ അഴിമതിയുടെ ആഘാതം കെട്ടടങ്ങുന്നതിന് മുമ്പാണ് ലൈംഗികാരോപണവുമായി സരിത രംഗത്തെത്തിയിരിക്കുന്നത്. പണ്ട് ഐസ്ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വലഞ്ഞപോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അവസ്ഥയും.
കേരളം രാഷ്ട്രീയ ഓര്‍മശക്തിയില്‍ പിന്നിലായതുകാരണമാണ് തങ്ങളുടെ സര്‍ക്കാര്‍ തിരിച്ചുവരില്ലെന്ന് ഒരു കിത്താബിലും പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നത്. പക്ഷെ ഐസ്ക്രീം കേസിനേക്കാള്‍ സോളാര്‍ കേസ് കൂടുതല്‍ ഗൗരവമേറിയതാകുന്നത് ഇതില്‍ ലൈംഗികാരോപണം മാത്രമല്ല, കോഴയാരോപണവും ഉള്‍ക്കൊള്ളുന്നു എന്നതിനാലാണ്.
ഹാ! കേരളമേ! എന്ന് പറഞ്ഞ് നമുക്ക് കേഴാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: