പേട്ട: അന്തര്‍ദേശീയ വിമാനത്താവളത്തിലെ കരാര്‍ കമ്പനിയായ സാറ്റ്സിലെ തൊഴിലാളികള്‍ സമരത്തില്‍. തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ ജോലി സമയത്തില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. നിലവില്‍ സാറ്റ്സ് കരാര്‍ എടുത്തിരിക്കുന്ന ഗ്രൗണ്ട് ഹാന്റ്ലിംഗ്, ക്യാബിന് ക്ലീനിംഗ്, വീല്‍ചെയര്‍, കസ്റ്റമര്‍ സര്‍വ്വീസ്, കാര്‍ഗോ എക്യൂപ്മെന്റ് എക്സ്പോര്‍ട്ടിംഗ് വിഭാഗങ്ങളിലായി അഞ്ഞൂറോളം തൊഴിലാളികള്‍ നാലു ഷിഫ്റ്റുകളിലായി ജോലിയെടുക്കുന്നുണ്ട്. എന്നാല്‍ രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന വിധത്തില്‍ പുതിയ ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി അഞ്ച് ഷിഫ്റ്റ് നടപ്പിലാക്കാനാണ് കമ്പനി തയ്യാറെടുത്തത്. കഴിഞ്ഞ 5ന് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഷിഫ്റ്റ് ക്രമം എയര്‍പ്പോര്‍ട്ടിലെ വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളെ സാറ്റ്സ് അറിയിച്ചിരുന്നു. എന്നാല്‍ ഷിഫ്റ്റ് ക്രമം നടപ്പിലാക്കുന്നതിന് മുമ്പ് പുനഃപരിശോധിക്കണമെന്ന ബിഎംഎസ് ആവശ്യപ്പെട്ടു. മറ്റ് ട്രേഡ് യൂണിയനുകള്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. എന്നാല്‍ സാറ്റ്സ് മാനേജ്മെന്റ് ഷിഫ്റ്റ് ക്രമത്തില്‍ യാതൊരു പുനഃപരിശോധനയും നടത്താതെ മുന്നോട്ടു പോവുകയായിരുന്നു. ഇന്നലെ മുതല്‍ ഷിഫ്റ്റ് നടപ്പിലാക്കാന്‍ കമ്പനി തയ്യാറെടുത്തതോടെ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പണിമുടക്കി തുടര്‍ന്ന് സംയുക്ത ട്രേഡ് യൂണിയനുകളും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു. ഇന്നലെ വൈകീട്ട് സാറ്റ് മാനേജ്മെന്റ് ട്രേഡ് യൂണിയന് പ്രതിനിധികളുമായി സെന്‍ട്രല്‍ ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. പ്രതിഷേധം ശക്തമാകുന്നതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും പ്രതിസന്ധി നേരിടാനാണ് സാധ്യത. കേരള പ്രദേശ് എയര്‍പോര്‍ട്ട് മസ്ദൂര്‍ സംഘ് പ്രസിഡന്റ് ഗോവിന്ദ് ആര്. തമ്പി, സെക്രട്ടറി അരുണ്‍ ജ്യോതി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: