അറുപത്തിയൊന്നാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങി. പ്രതീക്ഷിച്ചപോലെ തുടര്‍ച്ചയായ 19-ാം തവണയും കേരളം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഓവറോള്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. എങ്കിലും തമിഴ്നാടിന്റെയും മഹാരാഷ്ട്രയുടെയും വെല്ലുവിളിയെ ചെറുതായി കാണാന്‍ കഴിയില്ല. ഏറെക്കാലം കേരളം കുത്തകയാക്കിവെച്ചിരുന്ന ചില ഇനങ്ങളില്‍ തമിഴ്നാടും മഹാരാഷ്ട്രയും ഒഡീഷയും കാഴ്ചവെച്ച പ്രകടനം കേരളം മാതൃകയാക്കേണ്ടതാണ്. കേരളത്തിന്റെ ശക്തിയും ഊര്‍ജവും സമര്‍പ്പണ മനോഭാവവും അതേപടി മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കിയാല്‍ ഭാവി ഫലത്തില്‍ അട്ടിമറികള്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
കേരളത്തിന് ചില തിരിച്ചടികള്‍ക്കും മീറ്റ് സാക്ഷ്യം വഹിച്ചു. ഒരുകാലത്ത് സ്പ്രിന്റ് ഇനങ്ങള്‍ കുത്തകയാക്കിവെച്ചിരുന്ന കേരളതാരങ്ങള്‍ ഇത്തവണ കനത്ത നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പ്രണവ് കെ.എസ് നേടിയ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജലി പി.ഡിയുടെ വെങ്കലവും മാത്രമായിരുന്നു സ്പ്രിന്റില്‍ കേരളത്തിന്റെ സമ്പാദ്യം. 200 മീറ്ററിലും സമാനമായ രീതിയില്‍ കേരളത്തിന് തിരിച്ചടി നേരിട്ടു. ഒരു സ്വര്‍ണ്ണം പോലും നേടാന്‍ കഴിയാതിരുന്ന കേരളത്തിന് നേരിയ ആശ്വാസമായത് സീനിയര്‍ പെണ്‍കുട്ടികളില്‍ ഷഹര്‍ബാനയുടെയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജലി പി.ഡിയുടെയും വെള്ളി മാത്രം. കോടതി അപ്പീലിലൂടെ മത്സരിക്കാനെത്തിയ ചില താരങ്ങള്‍ നിരാശപ്പെടുത്തിയെന്നതും ഏറെ ശ്രദ്ധേയം.
ദീര്‍ഘദൂര ഓട്ടത്തിലും ജമ്പിലുമാണ് കേരളത്തിന്റെ ഗംഭീര പ്രകടനം കാണാന്‍ കഴിഞ്ഞത്. ഇതിനൊപ്പം വരും കാലങ്ങളില്‍ സ്പ്രിന്റിലും നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ താരങ്ങളെ വളര്‍ത്തിയെടുത്ത് പരിശീലനം നല്കാന് കഴിയണം. എങ്കില്‍ കായികകേരളത്തിന്റെ ഭാവി ശോഭനമാകുമെന്ന് ഉറപ്പ്.
മികച്ച സംഘാടന മികവുകൊണ്ടും മീറ്റ് ശ്രദ്ധേയമായി. ഒരാള്‍ക്കും ഒരുതരത്തിലുള്ള പരാതിക്കും ഇടനല്‍കാതെ മേള സുഗമമായി നടത്താന്‍ തയ്യാറായ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഭക്ഷണക്കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചാമ്പ്യന്‍ഷിപ്പിനെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും ഒഫീഷ്യല്‍സിനും സംഘാടകര്‍ ഭക്ഷണം നല്‍കിയത് ഒരു പുതിയ സംഭവമായി. സംസ്ഥാന അത്ലറ്റിക് മീറ്റിലെന്ന പോലെ പോള്‍വോള്‍ട്ടില്‍ മുളന്തണ്ടുകുത്തി ചാടാനും നിരവധി പേരുണ്ടായിരുന്നു. പ്രത്യേകിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മത്സരാര്‍ഥികള്‍. ഇതുവരെ ഫൈബര്‍പോള്‍ കാണാത്ത കുട്ടികള്‍ പോലും പോള്‍വോള്‍ട്ടില്‍ മത്സരിക്കാനിറങ്ങിയതിനെക്കുറിച്ച് ദേശീയ സ്കൂള്‍ ഗെയിംസ് അധികൃതര്‍ ചിന്തിക്കണം. മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാന്‍ ഉദ്ദേശിക്കുന്നു. സ്പൈക്ക് ഇല്ലാതെ നഗ്നപാദരായി സിന്തറ്റിക് ട്രാക്കിലൂടെ ഓടുന്ന താരങ്ങളുടെ കാര്യമാണിത്. സ്പൈക്കില്ലാതെ സിന്തറ്റിക് ട്രാക്കിലൂടെ ഓടുന്ന കുട്ടികളുടെ കാലിനടിയില്‍ മുറിവുണ്ടാവുകയും മറ്റും ചെയ്യും. ഇവര്‍ക്ക് സ്പൈക്ക് വാങ്ങാനുള്ള പണമില്ലാത്തതാണ് പ്രശ്നം. കാരണം അവരില്‍ ഭൂരിഭാഗം കുട്ടികളും ദാരിദ്ര്യവും മറ്റുമായി നട്ടംതിരിയുന്നവരുമാണ്. ഇതിന് മാറ്റം വരണം. എങ്കിലേ കായികഭാരതത്തിന്റെ ഭാവി ശോഭനമാകൂ.
എം.ഡി. വത്സമ്മ, പി.ടി. ഉഷ, ഷൈനി വില്‍സണ്‍, റോസക്കുട്ടി, ബീനമോള്‍, ബോബി അലോഷ്യസ്, അഞ്ജുബോബി ജോര്‍ജ് തുടങ്ങി കായികഭാരതത്തിന്റെ യശസ്സ് രാജ്യാന്തര തലത്തില്‍ എത്തിച്ചവരെല്ലാം ഉയര്‍ന്നുവന്നത് സ്കൂള്‍ മീറ്റുകളിലൂടെയായിരുന്നു. ഉഷയുടെയും വത്സമ്മയുടെയും കാലഘട്ടത്തില്‍ ആധുനിക പരിശീലന സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഏഷ്യന്‍ ഗെയിംസിലും മറ്റും നിരവധി മെഡലുകളാണ് ഇവര്‍ വാരിക്കൂട്ടിയത്. ഇവര്‍ക്ക് പിന്‍ഗാമികളെ കണ്ടെത്താനായിരിക്കണം ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റുകളുടെ ലക്ഷ്യം.
കഴിഞ്ഞമാസം ഇതേ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെന്നപോലെ ദേശീയ മീറ്റിലും പൊതുജനപങ്കാളിത്തം ധാരാളമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള പൊതുജനപങ്കാളിത്തത്തിന് കോഴിക്കോട്ടെ ജനങ്ങളോട് നന്ദിപറയാനും ഈ അവസരം വിനിയോഗിക്കുകയാണ്. കലയേയും കളിയേയും എന്നും നെഞ്ചേറ്റുന്ന ജില്ലയ്ക്ക് ഇനിയും ഇത്തരം അവസരങ്ങള്‍ ലഭിക്കുമന്നുറപ്പാണ്ട്. അടുത്തു തന്നെ നാഗ്ജി ഫുട്ബോള്‍ മത്സരം ആരംഭിക്കുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: