ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയില്‍ മുന്നില്‍ നില്ക്കുന്ന ആലപ്പുഴ ജില്ലയില്‍ പിണറായി വിജയന്റെ യാത്ര വിജയിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളി വി.എസ്. അച്യുതാനന്ദനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഔദ്യോഗിക പക്ഷം അവസാനതന്ത്രവും പയറ്റുന്നു.
പുന്നപ്ര കളിത്തട്ട് ജങ്ഷനിലാണ് പിണറായി വിജയനെ അര്‍ജ്ജുനനായും വിഎസിനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച കൂറ്റന്‍ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയില്‍ പലസ്ഥലങ്ങളിലും യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളില്‍ പിണറായിക്കൊപ്പം തന്നെ പ്രാധാന്യത്തോടെ അച്യുതാനന്ദന്റെയും ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് തലേദിവസം അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് പിണറായി വിജയന് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ആക്ഷേപിച്ചിരുന്നു. തുടര്‍ന്ന് സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ വിഎസിന്റെ സമര പോരാട്ടങ്ങളെ പിണറായി പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. മാസങ്ങളോളം വിഎസിന്റെ പരിപാടികള്‍ക്ക് ജില്ലയില്‍ സിപിഎം നേതൃത്വം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കൃത്യം ഒരുവര്‍ഷമാകുമ്പോള്‍ പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ച വി.എസ്. അച്യുതാനന്ദന്റെ ചിത്രം ഉള്‍പ്പെടുത്തി യാത്ര നടത്തേണ്ട ഗതികേടിലാണ് പിണറായി വിജയനും സിപിഎം നേതൃത്വവും.
അച്യുതാനന്ദന് സ്വന്തം സ്ഥാനമാനങ്ങള്‍ മാത്രം ഉറപ്പാക്കാന്‍ നിലപാടുകളില്‍ വെള്ളം ചേര്‍ത്തതോടെ ആലപ്പുഴ ജില്ലയില്‍ വിഎസ്പക്ഷം ഛിന്നഭിന്നമായിക്കഴിഞ്ഞു. ഔദ്യോഗിക പക്ഷത്തും ഐസക് പക്ഷത്തുമായി വിഎസ് അനുകൂലികള്‍ ചേക്കേറി. ജി. സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷവും തോമസ് ഐസക് പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഐസക് പക്ഷക്കാരെ വെട്ടിനിരത്തി സുധാകരപക്ഷമാണ് ജില്ലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഐസക് പക്ഷക്കാര്ക്കൊപ്പമുള്ള വിഎസ് അനുകൂലികളെ യാത്രയില്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഒരിക്കല്‍ പാര്‍ട്ടിവിരുദ്ധനെന്ന് മുദ്രകുത്തി അധിക്ഷേപിച്ച വിഎസിനെ ശ്രീകൃഷ്ണനായി വരെ അവതരിപ്പിക്കാന്‍ സിപിഎം തയ്യാറായത്.
കണ്ണൂരില്‍ പിണറായിയെ അര്‍ജ്ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായുമാണ് ഫ്ളക്സ്ബോര്‍ഡുകളില്‍ അവതരിപ്പിച്ചത്. ബോര്‍ഡ് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന് സിബിഐയെ ഭയന്ന് നാടുവിടേണ്ടിവന്നു. ആലപ്പുഴയില്‍ ശ്രീകൃഷ്ണവേഷം ധരിച്ച അച്യുതാനന്ദന്റെ ഗതി എന്താണെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: